ജ്യോതിയാനയിച്ചകര ലോപിച്ചു ചോറ്റാനിക്കര എന്ന് പേരായ സ്ഥലം കേരളത്തിലെ എറണാകുളം ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് . ശബരിമലയും ഗുരുവായൂരും കഴിഞ്ഞു ഏറ്റവും കൂടുതൽ ഭക്തർ ദർശനത്തിനെത്തുന്ന ക്ഷേത്രം കൂടിയാണ് ചോറ്റാനിക്കര ദേവി ക്ഷേത്രം . സരസ്വതി , മഹാലക്ഷ്മി , പാർവതി , ദുർഗ്ഗാദേവി , ഭദ്രകാളി എന്നീ അഞ്ചു ഭാവങ്ങളിൽ കുടികൊള്ളുന്ന ആദിപരാശക്തിയെ രാജരാജേശ്വരി സങ്കല്പത്തിലാണ് ആരാധിച്ചു പോരുന്നത് . കൊച്ചിൻ ദേവസ്വത്തിന്റെ മേല്നോട്ടത്തിലാണ് ക്ഷേത്രകാര്യങ്ങൾ നടത്തിപോരുന്നത് .
ചോറ്റാനിക്കരയിൽ മേൽക്കാവ് , കീഴ്‌ക്കാവ് എന്നീ രണ്ടു ഭാഗങ്ങൾ ആണുള്ളത്. വിഷ്ണു സാന്നിധ്യത്തോടു കൂടി ദേവി കുടികൊള്ളുന്ന മേൽക്കാവാണ് പ്രധാന ക്ഷേത്രം . പ്രധാനമായും മൂന്ന് ഭാവങ്ങളിലാണ് ദേവി ഇവിടെ കുടികൊള്ളുന്നത് . നിർമ്മാല്യ ദർശന സമയത്തു വെള്ളവസ്ത്രമണിഞ്ഞു സരസ്വതിയായും , ഉച്ചക്ക് ചുവന്നവസ്ത്രത്തിൽ മനോഹാരിയായി ഭദ്രകാളീ ഭാവത്തിലും , വൈകുന്നേരം നീലവസ്ത്രത്തിൽ ദുർഗ്ഗാദേവിയായും കുടികൊള്ളുന്നു . ചിലസമയങ്ങളിൽ മഹാലക്ഷ്മിയായും പാർവതിയായും ദേവി പ്രത്യക്ഷപ്പെടുന്നു . മേൽക്കാവിൽ ഉപദേവതകളായി ശിവൻ , ഗണപതി , സുബ്രഹ്മണ്യൻ , ശാസ്താവ് , നാഗങ്ങൾ , ബ്രഹ്മരക്ഷസ്സ് , യക്ഷി എന്നിവരും കുടികൊള്ളുന്നു .
കീഴ്‌ക്കാവിൽ ഉഗ്രരൂപിണിയായ ഭദ്രകാളി ഭാവത്തിലാണ് കീഴ്‌ക്കാവില്ലമ്മ കുടികൊള്ളുന്നത് . മേൽക്കാവിൽ നിന്ന് കീഴ്‌ക്കാവിലേക്ക് ധാരാളം പടികൾ ഇറങ്ങി ക്ഷേത്രകുളവും കടന്നാണ് കീഴ്‌ക്കാവിലെത്തുക . പഴയൊരു പാല മരം കീഴ്‌ക്കാവിൽ കാണാവുന്നതാണ് . മാനസികവൈകല്യം ഉള്ളവർ ദേവിയുടെ മുന്നിൽ ഭജനം ഇരുന്നാൽ സുഖം പ്രാപിക്കും എന്നാണ് വിശ്വാസം .
കുംഭമാസത്തിൽ കൊടികയറി ഉത്സവവും , ഉത്സവത്തിനിടയിൽ വരുന്ന മകം തൊഴലും , നവരാത്രി ഉത്സവവും , വൃശ്ചികമാസത്തിലെ തൃക്കാർത്തിക എന്നിവയാണ് ചോറ്റാനിക്കര ദേവി ക്ഷേത്രത്തിലെ പ്രധാനപ്പെട്ട വിശേഷ ദിവസങ്ങൾ . മകം തൊഴാനായി ലക്ഷകണക്കിന് ഭക്തരാണ് ക്ഷേത്രസന്നിധിയിൽ വർഷം തോറും എത്തി .ചേരുന്നത് .
ജ്യോതിയാനയിച്ചകര എന്നായിരുന്ന സ്ഥലപ്പേരിന് പിന്നിൽ ഒരൈതിഹ്യം ഉണ്ട് . ആദിശങ്കരാചാര്യർ കേരളത്തിൽ ഒരു സരസ്വതി ക്ഷേത്രം പോലുമില്ലലോ എന്ന വ്യസനത്തിൽ കുടജാദ്രിയിൽ പോയി ദേവിയെ പ്രീതിപ്പെടുത്തി തന്റെ കൂടെ കേരളത്തിലേക്ക് വരണം എന്നാവശ്യപ്പെടുകയും , ഒരു നിബന്ധന വെച്ച് കൊണ്ട് ദേവി കൂടെ വരാൻ സമ്മതിക്കുകയും ചെയ്തു . ശങ്കരാചാര്യർക്ക് തന്നിൽ വിശ്വാസം ഉണ്ടെങ്കിൽ സ്ഥലം എത്തുന്നതുവരെ അദ്ദേഹത്തിന്റെ പിന്നിൽ നടക്കുന്ന ദേവിയെ തിരിഞ്ഞു നോക്കരുതെന്നും , നോക്കിയാൽ എവിടെയാണോ അവർ എത്തി ചേർന്നിരിക്കുന്നത് അവിടെ യാത്ര അവസാനിപ്പിച്ചു താൻ അവിടെ കുടികൊള്ളും എന്നുമായിരുന്നു ദേവി വെച്ച നിബന്ധന .
ഇത് സമ്മതിച്ച ശങ്കരാചാര്യർ മുന്നിലായും ദേവി പിന്നിലായും യാത്ര ആരംഭിച്ചു . പിന്നിൽ ദേവിയുടെ ചിലമ്പൊലിയുടെ ശബ്ദം കേട്ട് കൊണ്ടാണ് ശങ്കരാചാര്യർ നടന്നിരുന്നത് . ഇടയ്‌ക്കു വെച്ച് ദേവിയുടെ ചിലമ്പൊലിയുടെ ശബ്‍ദം നിലച്ചപ്പോൾ ദേവി പിന്നിലില്ലേ എന്ന ആകാംക്ഷയിൽ ശങ്കരാചാര്യർ തിരിഞ്ഞു നോക്കുകയും , നിബന്ധന തെറ്റിച്ചതിനാൽ ദേവി അവിടെ കുടികൊള്ളുകയും ചെയ്തു . ആ സ്ഥലമാണ് ഇന്നത്തെ പ്രസിദ്ധമായ മൂകാംബിക . സങ്കടത്തിലായ ശങ്കരാചാര്യർ വീണ്ടും ദേവിയെ പ്രാർത്ഥിച്ചു കൊണ്ട് തന്റെ ഒപ്പം വരണം എന്ന് അഭ്യർത്ഥിക്കുകയും , എന്നാൽ തനിക്കിനി വരാൻ സാധിക്കുകയില്ല എന്നും , ശങ്കരാചാര്യർക്ക് നിർബന്ധം ആണെങ്കിൽ അദ്ദേഹം ആവശ്യപെടുന്നിടത്തു വന്നു കുടികൊള്ളാം എന്നും പറഞ്ഞു. കേരളത്തിലെ ചോറ്റാനിക്കര ക്ഷേത്രത്തിൽ പ്രഭാതത്തിൽ സരസ്വതി ഭാവത്തിൽ കുടികൊള്ളണം എന്നും , ചോറ്റാനിക്കരയിലെ നിർമ്മാല്യവും ഉഷഃപൂജയും കഴിഞ്ഞേ കൊല്ലൂരിൽ എത്താവൂ എന്നും ശങ്കരാചാര്യർ പറഞ്ഞു .
ആദിശങ്കരാചാര്യർ ഒരു ജ്യോതി രൂപത്തിലാണ് ദേവിയെ ചോറ്റാനിക്കരയിൽ കൊണ്ട് വന്നു കുടികൊള്ളിച്ചത് . അങ്ങിനെയാണ് ജ്യോതിയാനയിച്ചകര എന്ന പേര് ലഭിച്ചതും പിന്നീട് ലോപിച്ചു ചോറ്റാനിക്കര ആയതും . ഇന്നും ചോറ്റാനിക്കരയിലാണ് മൂകാംബികയെക്കാൾ ആദ്യം നട തുറക്കുന്നതും നിർമ്മാല്യവും ഉഷപ്പൂജയും നടത്തുന്നതും .
ക്ഷേത്രത്തിന്റെ ഐതിഹ്യം ഇപ്രകാരമാണ് . ഇന്ന് ക്ഷേത്രം സ്ഥിതി ചെയ്യുന്ന ഒരു സ്ഥലം പണ്ട് മലയരയന്മാർ താമസിച്ചിരുന്ന കൊടുംകാടായിരുന്നു . അവരുടെ നേതാവായ കണ്ണപ്പൻ നീചനായ ഒരു വ്യക്തിയും അയൽ നാടുകളിൽ പോയി പശു കിടാങ്ങളെ മോഷ്ടിച്ച് കൊണ്ട് വന്നു ബലി കൊടുക്കുക എന്ന ക്രൂരകൃത്യം ചെയ്യുക പതിവായിരുന്നു . ഭാര്യ നേരത്തെ മരിച്ചു പോയിരുന്നതിനാൽ അയാൾക്കൊപ്പം മകൾ മാത്രമാണുണ്ടായിരുന്നത് . ഒരിക്കൽ ഒരു പശുക്കുട്ടിയെ ബലി കൊടുക്കാൻ അയാൾ കൊണ്ട് വരികയും , അയാളുടെ മകൾ അത് തടയുകയും , പശു കുട്ടിയെ വളർത്താൻ കൊണ്ട് പോവുകയും ചെയ്തു. എന്നാൽ അധികം താമസിയാതെ പാമ്പിന്റെ കടിയേറ്റു മകൾ മരണപ്പെടുകയും ,കണ്ണപ്പൻ ബലി കൊടുക്കുക എന്ന പാതകം ഒക്കെ നിർത്തി കൃഷിയും മകൾ വളർത്തിയിരുന്ന പശുക്കുട്ടിയെ നോക്കി വളർത്തുകയും മറ്റുമൊക്കെയായി ജീവിച്ചു പോരുകയായിരുന്നു . ഒരു രാത്രി തന്റെ പശുക്കുട്ടി കല്ലായി കിടക്കുന്നതും അതിന്റെ സമീപത്തു ഒരു സന്യാസി ഇരുന്നു മന്ത്രം ജപിക്കുന്നതും സ്വപ്നം കണ്ടു . പിറ്റേന്ന് തന്റെ സ്വപ്നം യാഥാർഥ്യമായിരിക്കുന്നതു കണ്ടു കണ്ണപ്പൻ നിലവിളിച്ചു ആളെക്കൂട്ടി .
ധാരാളം ആളുകൾ കൂടിയ കൂട്ടത്തിൽ ഒരു സന്യാസിയും ഉണ്ടായിരുന്നു . അദ്ദേഹം കണ്ണപ്പനോട് , അയാൾ ഭാഗ്യവാൻ ആണെന്നും . സാക്ഷാൽ മഹാലക്ഷ്മി ആണ് പശുക്കുട്ടി ആയി അയാളുടെ തൊഴുത്തിൽ കഴിച്ചു കൂട്ടിയിരുന്നത് എന്നും , പശുക്കുട്ടി കല്ലായി കിട്ടുന്നതിന്റെ തൊട്ടരികിലായി കിടക്കുന്ന കല്ല് സാക്ഷാൽ മഹാവിഷ്ണുവാണെന്നും ,അതിനാൽ എത്രയും വേഗം പൂജകൾ ആരംഭിക്കണം എന്നും പറഞ്ഞു.
ഏറെക്കാലം കണ്ണപ്പൻ എല്ലാ കാര്യങ്ങളും മുറപോലെ ചെയ്തു പോന്നു . അയാളുടെ കാലശേഷം പൂജാദികർമ്മങ്ങൾ നിന്ന് പോവുകയും , ശിലകൾ കാടുകൾക്കിടയിൽ മറഞ്ഞു കിടക്കുകയും ചെയ്തു. ഒരു നാൾ പുല്ലു പറിക്കാൻ വന്ന സ്ത്രീ കല്ലാണെന്ന് കരുതി തന്റെ അരിവാളിന്റെ മൂർച്ച കൂട്ടുവാൻ അതിലുരസുകയും , കല്ലിൽ നിന്ന് രക്തം പൊടിയുന്നത് കണ്ടു നിലവിളിക്കുകയും ചെയ്തു . ആളുകൾ ആ സമയം അവിടെത്തെ പ്രമാണി ആയിരുന്ന എടാട്ട് നമ്പൂതിരിയെ വിവരമറിയിക്കുകയും , അദ്ദേഹം പ്രശ്നം വെച്ച് നോക്കിയപ്പോൾ ലക്ഷ്മിനാരായണ ചൈതന്യം പ്രശ്‌നത്തിൽ തെളിയുകയും , അദ്ദേഹം ചിരട്ടയിൽ നിവേദ്യം അർപ്പിക്കുകയും ചെയ്തു . ഇന്നും ആദ്യത്തെ നിവേദ്യം ചിരട്ടയിൽ തന്നെയാണ് നടത്തുന്നത് .
വില്വമംഗലം നമ്പൂതിരിപ്പാടാണ് കീഴ്‌ക്കാവിലവമ്മയുടെ ഭദ്രകാളി വിഗ്രഹം കുളത്തിൽ നിന്ന് കണ്ടെടുക്കുകയും പ്രതിഷ്ഠിക്കുകയും ചെയ്തത് .ചോറ്റാനിക്കര അമ്മയുടെ തിരുമുമ്പിൽ ചെല്ലുമ്പോൾ കിട്ടുന്ന മനഃസന്തോഷം പറഞ്ഞറിയിക്കാൻ സാധിക്കുന്നതല്ല . വിളിച്ചാൽ വിളിപ്പുറത്തുള്ള അമ്മയാണ് ചോറ്റാനിക്കരയമ്മ എന്നാണ് വിശ്വാസം
Comments