ആലപ്പുഴ ജില്ലയിലെ തലവടി പഞ്ചായത്തിൽ നീരേറ്റുപുറം എന്ന് പറയുന്ന പ്രദേശത്താണ് കീർത്തികേട്ട ചക്കുളത്തുകാവ് ദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്നത് . എട്ട് കൈകളോട് കൂടിയ വനദുർഗ്ഗയാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ . മനസ്സുരുകി വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന ചക്കുളത്തമ്മയെ കാണാൻ ജാതി – മത വ്യത്യാസമില്ലാതെ ഭക്തർ ക്ഷേത്ര സന്നിധിയിലേക്ക് ഒഴുകി എത്തുന്നു . സ്നേഹത്തിന്റെയും മാതൃത്വത്തിന്റെയും പ്രതീകമായ ചക്കുളത്തമ്മയെ മനസ്സിൽ സൂക്ഷിക്കുന്ന ഭക്തർക്ക് മനഃശ്ശാന്തിയും , സുഖവും , സന്തോഷവും സുനിശ്ചിതമാണ് . ഈ ക്ഷേത്രത്തിൽ അമ്മക്കൊപ്പം ഉപദേവതകളായി ശിവൻ , വിഷ്ണു , ഗണപതി , ശാസ്താവ് , നവഗ്രഹങ്ങൾ , സുബ്രമണ്യൻ , ഹനുമാൻ , യക്ഷിയമ്മ എന്നിവരും കുടികൊള്ളുന്നു .
മൂവായിരം വർഷത്തിന് മേൽ പഴക്കമുള്ള ക്ഷേത്രത്തിന്റെ ഐതിഹ്യം ഇപ്രകാരമാണ് . ഇന്ന് ക്ഷേത്രം സ്ഥിതി ചെയ്യുന്ന പ്രദേശം ഒരുകാലത്ത് സർപ്പങ്ങളും , വന്യ മൃഗങ്ങളും ഒക്കെ ഉണ്ടായിരുന്ന കൊടുംകാടായിരുന്നു . ഒരിക്കൽ ഒരു വേടൻ തന്റെ ഭാര്യയും മക്കളുമായി ഈ കാട്ടിൽ വിറക് ശേഖരിക്കാൻ എത്തുകയുണ്ടായി . കാട്ടിലൂടെ നടക്കുന്നതിനിടയിൽ ഒരു സർപ്പം അവർക്കു നേരെ ചീറിയടുക്കുകയും വേടൻ തന്റെ കയ്യിൽ ഉണ്ടായിരുന്ന മഴുവെടുത്തു സർപ്പത്തിന് നേരെ വീശുകയും ചെയ്തു . എന്ത് കാരണത്താലോ മഴു കൊള്ളാതെ സർപ്പം അപ്രത്യക്ഷമാവുകയും ചെയ്തു .
ഒരിക്കൽ ഉപദ്രവിച്ച സർപ്പത്തെ വെറുതെ വിടുന്നത് ആപത്താണ് എന്നറിയാവുന്ന വേടൻ എങ്ങിനെയും സർപ്പത്തെ കണ്ടുപിടിക്കണം എന്ന ഉദ്ദേശത്തോടെ കാടിനുള്ളിലൂടെ കുറെ ദൂരം നടന്നു. ഒടുവിൽ അയാൾ ഒരു ചിതൽപുറ്റിൽ സർപ്പം ചുറ്റി പിണഞ്ഞു കിടക്കുന്നത് കാണുകയും , അത് താൻ തേടി നടന്ന സർപ്പം തന്നെയാണ് എന്ന് മനസിലാക്കുകയും ചെയ്തു . എങ്ങിനെയും ആ സർപ്പത്തെ കൊല്ലണം എന്നുദ്ദേശത്തോടെ അയാൾ മഴു ആഞ്ഞു വീശി . എന്നാൽ ഒരു പ്രാവശ്യം പോലും അത് സർപ്പത്തിന് മേൽ പതിഞ്ഞില്ല മാത്രവുമല്ല ചിതല്പുറ്റു പൊട്ടി അതിൽ നിന്ന് വെള്ളം, നെല്ല് , അരി , ദർഭ എന്നിവ പ്രവഹിക്കുവാനും തുടങ്ങി. . ഇത്രയും സമയമായപ്പോഴേക്കും അയാളുടെ ഭാര്യയും കുട്ടികളും വേടന്റെ അടുത്തെത്തി കഴിഞ്ഞിരുന്നു .
ചിതൽപുറ്റിൽ നിന്ന് വരുന്ന കാഴ്ച കണ്ട് അത്ഭുതത്തോടെ നോക്കി നിന്നിരുന്ന അവരുടെ മുന്നിൽ ഒരു സന്യാസി ശ്രേഷ്ഠൻ പ്രത്യക്ഷനായി. ഈ ചിതൽപുറ്റിനുള്ളിൽ ആദിപരാശക്തിയുടെ വനദുർഗ്ഗ സങ്കല്പത്തിൽ ഉള്ള ശിലയുണ്ടെന്നും , പുറ്റ് പൊട്ടിച്ചു ശില പുറത്തെടുത്തു വേണ്ട പൂജാദി കർമ്മങ്ങൾ ഒക്കെ ചെയ്യണം എന്നും അരുളി ചെയ്തു. സന്യാസി ശ്രേഷ്ഠൻ തന്നെ ചിതല്പുറ്റു പൊട്ടിച്ചു ദേവിയുടെ ശില പുറത്തെടുക്കുകയും ഉടൻ തന്നെ അപ്രത്യക്ഷമാവുകയും ചെയ്തു . വേടൻ കാട്ടിൽ നിന്ന് പൂവും മറ്റും കൊണ്ട് വന്നു ദേവിക്ക് അർച്ചന നടത്തുകയും ചെയ്തു . അന്ന് രാത്രി വേടൻ കണ്ട സ്വപ്നത്തിൽ അവരുടെ മുന്നിൽ പ്രത്യക്ഷപ്പെട്ട സന്യാസി നാരദനാണെന്ന് വെളിപ്പെട്ടു .
പിറ്റേന്ന് പുലർച്ചയായപ്പോഴേക്കും ധാരാളം ആളുകൾ അവിടേക്ക് എത്തിച്ചേരുകയും ദേവിക്ക് അർച്ചനകളും മറ്റും നടത്തുവാനും തുടങ്ങി . ആത്മീയ അന്തരീക്ഷം നിലനിന്ന ആ പ്രദേശത്ത് ശരിയായ മാതൃകയിൽ ഉള്ള ക്ഷേത്രം നിർമ്മിച്ചത് പട്ടമന ഇല്ലത്തെ നമ്പൂതിരിമാരാണ് . പട്ടമന ഇല്ലം സ്ഥിതി ചെയ്യുന്നത് ക്ഷേത്രത്തിന് അടുത്ത് തന്നെയാണ് . ഇന്നും ഭക്തിയോടെ അവർ ദേവിയെ ആരാധിക്കുകയും പൂജിക്കുകയും ചെയ്തു പോരുന്നു .
കുട്ടികളെ വളരെയധികം പ്രിയമാണ് ചക്കുളത്തമ്മക്ക് , അതിനാൽ തന്നെ കുട്ടികളുമായിട്ടാണ് ഭക്തർ മിക്കവാറും അമ്മയെ വണങ്ങാൻ എത്തുന്നത് . വിളിച്ചാൽ വിളികേൾക്കുന്ന ആദിപരാശക്തിയായ ചക്കുളത്തുകാവിലമ്മയുടെ തിരുമുറ്റം പലതരത്തിലുള്ള മഹാത്ഭുതങ്ങൾക്കും സാക്ഷിയാണ് .
വൃശ്ചിക മാസത്തിലെ തൃക്കാർത്തിക ദിവസമാണ് ചക്കുളത്തുകാവിൽ പൊങ്കാല നടത്തപ്പെടുന്നത് . ലക്ഷകണക്കിന് സ്ത്രീജനങ്ങൾ ആണ് ഇവിടെ അമ്മക്ക് പൊങ്കാല സമർപ്പിക്കുവാൻ എത്തുന്നത് . എല്ലാ മാസത്തിലെയും ആദ്യത്തെ വെള്ളിയാഴ്ച ചക്കുളത്തുകാവിൽ വിശേഷപ്പെട്ട ദിനമായതിനാൽ അന്ന് ധാരാളം ഭക്ത ജനങ്ങൾ അമ്മയെ കാണുവാനായി തിരുമുൻപിൽ എത്തുന്നു . നാരീപൂജ , കളമെഴുത്തും പാട്ടും , പന്ത്രണ്ട് നോയമ്പ് മഹോത്സവം എന്നിവ ചക്കുളത്തുകാവിലെ പ്രധാന ചടങ്ങുകളിൽ ചിലതാണ് .
Comments