ഓണക്കോടിയില്ലാതെ മലയാളിക്ക് ഓണാഘോഷമില്ല. കസവും കരയുമുള്ള സെറ്റ് മുണ്ടും, സെറ്റ് സാരിയും, ഡബിൾ മുണ്ടും, കൈത്തറി വസ്ത്രങ്ങളും ഓണക്കാലത്ത് മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഓണമെത്തുന്നതിന് മുൻപ് തന്നെ പുതു പുത്തൻ ഓണവസ്‌ത്രങ്ങൾ കൊണ്ട് കടകൾ നിറയും. പുതു നിറങ്ങളും,വ്യത്യസ്തമാർന്ന ഡിസൈനുകളുമായി ഓരോ ഓണക്കാലത്തും പുതുമയാർന്ന വസ്ത്രങ്ങളുടെ ശേഖരണം വിപണിയിൽ എത്താറുണ്ട്. കസവിന്റെ പൊൻതിളക്കമാണ് ഓണക്കോടിയുടെ പ്രത്യേകത. പാരമ്പര്യത്തിന്റെ തനിമയും, പ്രൗഢിയും ഓണക്കോടിയിൽ എന്നും നിറഞ്ഞു നിൽക്കാറുണ്ട്.
ഖാദി വസ്ത്രങ്ങളിൽ ഓണംവിരിയിക്കുന്ന ഡിസൈനുകളാണ് ഇക്കുറി ഓണത്തിന്റെ സ്പെഷ്യൽ പ്രിന്റ്. മാവേലിത്തമ്പുരാന്റെ ചിത്രവും, ഓലക്കുടയും, പൂക്കളുമൊക്കെയാണ് ഇത്തവണ വസ്ത്രങ്ങളിലൊരുക്കിയിരിക്കുന്ന ഡിസൈനുകൾ. പുതുതലമുറയുടെ ഇഷ്ടവസ്ത്രമായ കോട്ടൺ ടോപ്പും ത്രീ ടയർ പാലോസോയിലും ഓണച്ചിത്രങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഓണപ്പൂക്കളം വസ്ത്രങ്ങളിൽ വിരിഞ്ഞപ്പോൾ തികച്ചും വ്യത്യസ്തമാർന്ന ഓണക്കോടികളാണ് കടകളിൽ നിറഞ്ഞു നിൽക്കുന്നത്.
സേവ് ദി ലൂം ക്ലോത്സും വിതൗട്ട് ബോർഡേഴ്സും ചേർന്നൊരുക്കിയ സാരികളിൽ നാട്ടുപൂക്കളുകളാണ് വർണ്ണമിട്ടിരിക്കുന്നത്. പ്രകൃതിദത്ത ഹാൻഡ് ഡൈ ഉപയോഗിക്കുന്ന ബ്രാൻഡാണ് ഇത്തരം ഓണവസ്‌ത്രങ്ങൾ ഒരുക്കിയത്. ‘അമാൽഡ’ എന്ന പേരിട്ടിരിക്കുന്ന ഈ സാരി കളക്ഷനുകളിൽ നാട്ടുപൂക്കളായ ചെത്തിയും, ചെമ്പരത്തിയും, ചെണ്ടുമല്ലിയുമെല്ലാം നിറം കൊടുത്തിട്ടുണ്ട്. പ്രകൃതിദത്തമായ പൂക്കൾ ഉപയോഗിച്ചാണ് ഹാൻഡ് ഡൈ ഉണ്ടാക്കിയെടുക്കുന്നത്. ഹാൻഡ് ഡൈ ഉപയോഗിച്ചിരിക്കുന്നത് കൊണ്ട് ഓരോ വസ്ത്രങ്ങളും വ്യത്യസ്തവും പുതുമയും ഉള്ളതാണ്.
ഗോൾഡൻ ക്രീം നിറക്കൂട്ട് വസ്ത്രങ്ങളാണ് ഓണത്തിന്റെ ഹൈലൈറ്റ്. ഓഫ് വൈറ്റ് നിറമുള്ള തുണിയിൽ സ്വർണ്ണവർണ നിറമുള്ള ഡിസൈനുകൾക്ക് ഭംഗിയേറെയാണ്. പട്ടു പാവാടകൾ, സാരികൾ, സെറ്റ് മുണ്ട്, ഷർട്ട് ഇവയിലെല്ലാം സ്വർണ്ണ നിറത്തിലുള്ള ചിത്രത്തുന്നൽ ഓണത്തിന്റെ പ്രൗഢിയും പാരമ്പര്യവും കൂട്ടുകയാണ്.
Comments