വിശ്വാസവും ഭക്തിയും നിറഞ്ഞ ഒരുപാട് ക്ഷേത്രങ്ങൾക്ക് പുറമെ നിഗൂഢതകൾ ഒളിപ്പിച്ചുവെച്ചിരിക്കുന്ന പലയിടങ്ങളും നമ്മുടെ ഭാരതത്തിലുണ്ട്. ഒരുപക്ഷേ കെട്ടുകഥകളെന്ന് തോന്നിയാലും ഇപ്പോഴും ഭീതി നിറയ്‌ക്കുന്ന ഒരു ഗ്രാമത്തിലേക്ക് യാത്ര പോകാം, രാജസ്ഥാനിലെ കുൽധാര. ഒറ്റരാത്രികൊണ്ട് അപ്രത്യക്ഷമായ ഗ്രാമത്തിന്റെ കഥകളിലേക്ക് ഒരെത്തിനോട്ടം.
ആളനക്കമില്ലാത്ത ഈ സ്ഥലം ആളുകളെ ഭയപ്പെടുത്തുമെന്നത് തീർച്ച. വരണ്ടുണങ്ങിയ ഭൂമിയും കുറച്ചുമാത്രമുള്ള പച്ചപ്പും ഒരു മരുഭൂമിയുടെ പ്രതീതി തന്നെയാണ് നൽകുക.
ഈ ഗ്രാമത്തിന് പറയാനുള്ള ഒരു കഥയുണ്ട്. നൂറ്റാണ്ടുകൾക്ക് മുൻപ് പലിവാൽ എന്ന ബ്രാഹ്മണർ താമസിച്ചിരുന്ന ഒരു സമ്പന്ന ഗ്രാമമായിരുന്നു ഇത്. അക്കാലത്തെ നിയമമനുസരിച്ച് മന്ത്രിയായ സലിം സിംഗിന് ഗ്രാമവാസികൾ നികുതി നല്കണമായിരുന്നു. ഒരിക്കൽ ഗ്രാമ സന്ദർശനത്തിനെത്തിയ സലിം ഗ്രാമമുഖ്യന്റെ മകളെ കാണുകയും ഇഷ്ടപ്പെടുകയും ചെയ്തു തുടർന്ന് അവളെ തനിക്ക് വിവാഹം ചെയ്ത് തരണമെന്ന് പറഞ്ഞു. അല്ലാത്തപക്ഷം ഗ്രാമത്തിലെ നികുതി വർധിപ്പിക്കുമെന്നും സലിം പറഞ്ഞു. പെൺകുട്ടിയുടെ മാനം രക്ഷിക്കുന്നതിനായി കുൽധാര ഗ്രാമത്തിലെയും സമീപത്തുള്ള 84 ഗ്രാമങ്ങളിലെയും ജനങ്ങൾ ഇരുട്ടിവെളുക്കുംമുന്നേ ഇവിടെ നിന്നും പോയി. എന്നാൽ ഒറ്റ രാത്രി കൊണ്ട് ഇത്രയും ജനങ്ങൾ എവിടെ പോയി ഒളിച്ചു എന്നതിന് ഉത്തരമില്ല.
അതേ സമയം ഈ കഥ മറ്റൊരു രീതിയിലും പറഞ്ഞുകേൾക്കുന്നു. പെൺകുട്ടിയെ വിവാഹം ചെയ്ത് നൽകാത്തതിൽ ദേഷ്യം വന്ന സലിം ഗ്രാമത്തിലെ നികുതി വർധിപ്പിക്കുകയും ഇത് തങ്ങളെകൊണ്ട് അടയ്‌ക്കുവാൻ സാധിക്കില്ലായെന്ന് മനസിലാക്കിയ ഗ്രാമവാസികൾ നാടുവിട്ട് പോയെന്നാണ് ഒരു കഥ.
അതേ സമയം 2017 ലെ പഠനപ്രകാരം ഭൂമികുലുക്കം കാരണമാണ് ഇവിടെയുണ്ടായിരുന്ന ജനങ്ങൾ സ്ഥലം മാറിപോയതെന്നാണ് പറയുന്നത്.
ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ കീഴിൽ സംരക്ഷിച്ചുവരുന്ന ഈ പ്രദേശം 2010ൽ രാജസ്ഥാൻ സർക്കാർ വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുകയായിരുന്നു.
രാത്രികാലങ്ങളിൽ ഈ പ്രദേശത്ത് എത്തുന്നവർക്ക് അസാധാരണമായ പല അനുഭവങ്ങളും ഉണ്ടാകാറുണ്ട്.
ഭൂതകാലത്തിന്റെ അവശേഷിപ്പുകളായി മേൽക്കൂരകളും ചുവരുകളുമില്ലാത്ത മൺഭവനങ്ങൾ ഇവിടെ കാണാൻ സാധിക്കും.
രാജസ്ഥാനിലെ ജയ്സാൽമീരിൽ നിന്നും 18 കിലോമീറ്റർ അകലെയാണ് നിഗൂഢതകൾ നിറഞ്ഞ കുൽധാര ഗ്രാമം സ്ഥിതിചെയ്യുന്നത്.
Comments