കൊറോണ പശ്ചാത്തലത്തിൽ മാസങ്ങളായി ടൂറിസം കേന്ദ്രങ്ങൾ അടഞ്ഞു കിടക്കുകയാണ്. എന്നാൽ ഇപ്പോൾ കണ്ണൂർ ജില്ലയിൽ ടൂറിസം കേന്ദ്രങ്ങൾ വീണ്ടും പുനരാരംഭിക്കാൻ ഒരുങ്ങുകയാണ്. ടൂറിസം പ്രൊമോഷൻ കൗൺസിൽ നിർദ്ദേശ പ്രകാരം ജില്ലയിലെ അഞ്ചു കേന്ദ്രങ്ങളാണ് പുനരാരംഭിക്കാൻ ഒരുങ്ങുന്നത്. തലശ്ശേരിയിലെ സിവി പാർക്ക്, പാലയംതട്ട്, ഏഴരക്കുണ്ട് വെള്ളച്ചാട്ടം, മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ച്, ഓവർബറീസ് ഫോളി എന്നീ സ്ഥലങ്ങളാണ് വീണ്ടും പ്രവർത്തിക്കാൻ തുടങ്ങുന്നത്. ടൂറിസം കേന്ദ്രങ്ങൾ തുറക്കുമ്പോൾ ആദ്യഘട്ട പട്ടികയിൽ വരുന്ന സ്ഥലങ്ങളാണ് ഇവയൊക്കെ.
സാമൂഹിക അകലം പാലിച്ച് ഏറ്റവും അധികം ആളുകളെ ഉൾക്കൊള്ളിക്കാൻ കഴിയുന്ന ടൂറിസം കേന്ദ്രങ്ങളാണ് ആദ്യം തുറക്കുന്നത്. അഞ്ചു മാസങ്ങളിലേറെയായി അടഞ്ഞുകിടക്കുന്ന ഈ ടൂറിസം കേന്ദ്രങ്ങൾ പുനരാരംഭിക്കുന്നതിനു മുൻപ് അറ്റകുറ്റപ്പണികൾ നടത്തേണ്ടിവരും. പല സ്ഥലങ്ങളിലും അറ്റകുറ്റപണികൾ നടത്തുന്നുണ്ട്. എന്നാലും ടൂറിസം കേന്ദ്രങ്ങൾ പുനരാരംഭിക്കുമ്പോൾ സന്ദർശകർ വരുമോ എന്ന ആശങ്ക എല്ലാവർക്കും ഉണ്ട്. ഒട്ടേറെപ്പേർ വന്നിരുന്ന പയ്യാമ്പലം ബീച്ചിൽ ഇന്ന് പ്രഭാത സവാരിക്കല്ലാതെ ആരും എത്തുന്നില്ല. മയ്യഴി പുഴയോര നടപ്പാത, പറശ്ശിനിക്കടവ് സ്നേക്ക് പാർക്ക്, പയ്യന്നുർ കാപ്പാട് തണൽ എക്കോ പാർക്ക് തുടങ്ങിയവ ഇപ്പോഴും അടഞ്ഞു കിടക്കുകയാണ്.
സെന്റ് ആഞ്ചലോസ് കോട്ട മാത്രമാണ് ഇപ്പോൾ നിലവിൽ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. എന്നാൽ കോട്ടയുടെ സമീപ പ്രദേശം കണ്ടയ്നമെന്റ് സോണാക്കിയതിനെ തുടർന്ന് വീണ്ടും അടച്ചിട്ടു. ഇപ്പോൾ രണ്ടാഴ്ചയായി വീണ്ടും പ്രവർത്തനം പുനരാരംഭിച്ചിട്ടുണ്ട്. കൊറോണ വ്യാപനത്തെ തുടർന്ന് സന്ദർശകരുടെ എണ്ണത്തിൽ വൻ കുറവ് വന്നിട്ടുണ്ട്. എങ്കിൽ പോലും ഏറെ പ്രതീക്ഷയോടെയാണ് ടൂറിസം കേന്ദ്രങ്ങൾ വീണ്ടും പുനരാരംഭിക്കാൻ ഒരുങ്ങുന്നത്.
Comments