കേരളത്തിലെ കോട്ടയം ജില്ലയുടെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ശിവക്ഷേത്രങ്ങളിൽ ഒന്നാണ് തിരുനക്കര മഹാദേവ ക്ഷേത്രം . തിരുനക്കര മൈതാനം എന്നറിയപ്പെടുന്ന വലിയ മതില്കെട്ടിനകത്ത് സ്ഥിതി ചെയ്യുന്ന പ്രൗഢഗംഭീരമായ ക്ഷേത്രത്തിൽ തൃശ്ശൂരിലെ വടക്കുംനാഥ ക്ഷേത്രത്തിലെ ചൈതന്യം തന്നെയാണ് കുടിക്കൊള്ളുന്നത് .
അഞ്ഞൂറ് കൊല്ലത്തോളം പഴക്കം വരുന്ന ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലം പണ്ട് നക്കര എന്നാണ് അറിയപ്പെട്ടിരുന്നത് . കുന്നുംപുറം ആയിരുന്ന സ്ഥലം കാടുപിടിച്ചു കിടന്നിരുന്ന പ്രദേശം കൂടിയായിരുന്നു എങ്കിലും ചില ആളുകൾ ചേന മുതലായവ കൃഷി ചെയ്യാൻ ഈ സ്ഥലം ഉപയോഗിച്ചിരുന്നു . ക്ഷേത്രം പണി കഴിപ്പിച്ചതിനു ശേഷം ആണ് നക്കര എന്നറിയപ്പെട്ടിരുന്ന സ്ഥലം തിരുനക്കരയായി മാറിയത് .
ക്ഷേത്രത്തിന്റെ പിന്നിലെ ഐതിഹ്യം ഇപ്രകാരമാണ് . തെക്കുംകൂർ രാജാക്കന്മാർ ഭരിച്ചിരുന്ന സ്ഥലമായിരുന്നു ഇന്ന് തിരുനക്കര എന്നറിയപ്പെടുന്ന സ്ഥലം . തെക്കുംകൂർ രാജാക്കന്മാരിൽ ഒരാൾ എല്ലാ മാസവും തിങ്കൾ ഭജനം നടത്താൻ തൃശ്ശൂരിലെ വടക്കുംനാഥ ക്ഷേത്രത്തിൽ പോവുക പതിവായിരുന്നു . പ്രായാധിക്യത്താൽ തീർത്തും അവശനായ രാജാവിന് വയ്യെങ്കിലും വടക്കുംനാഥ ക്ഷേത്രത്തിൽ പോകാതെയിരിക്കുന്നത് വളരെയധികം മനഃക്ലേശം ഉണ്ടാക്കുന്ന വസ്തുതയായിരുന്നു .
ഒരു പ്രാവശ്യം വടക്കുംനാഥന്റെ മുന്നിൽ ചെന്ന രാജാവ് , തനിക്കു വയ്യാതായിരിക്കുന്നു എന്നും , ഭഗവാനെ കാണാൻ വരാതെയിരിക്കുക എന്നത് സങ്കടകരമായ കാര്യം ആയതിനാൽ തന്റെ ജീവൻ എത്രയും വേഗം എടുക്കണേ എന്ന് പ്രാർത്ഥിക്കുകയും ചെയ്തു . അന്ന് രാത്രി ഉറക്കത്തിലായിരുന്ന രാജാവിന്റെ സ്വപനത്തിൽ വടക്കുംനാഥൻ പ്രത്യക്ഷപ്പെടുകയും , ഇനി എന്നെ കാണാൻ ആയി ഇവിടം വരെ വന്നു ബുദ്ധിമുട്ടേണ്ട എന്നും , ഞാൻ താങ്കളുടെ കൂടെ വന്നു നക്കരയിൽ കുടികൊള്ളാം എന്നും പറഞ്ഞു . ഞാൻ ഇരിക്കുന്ന സ്ഥലത്തിന്റെ പുരോഭാഗത്ത് വൃഷഭനും , പശ്ചാൽ ഭാഗത്ത് വെളുത്ത ചെത്തിയും കാണും എന്ന് അരുളി ചെയ്യുകയും ചെയ്തു . രാജാവ് കണ്ണ് തുറന്ന് നോക്കിയപ്പോൾ ആരെയും കാണാതിരുന്നതിനാൽ അത് വടക്കുംനാഥ സ്വാമി തന്നെയാണ് എന്നുറപ്പിച്ചു കൊണ്ട് രാജാവ് വീണ്ടും ഉറക്കത്തിലേക്കാണ്ടു .
പിറ്റേന്ന് തൃശ്ശൂരിൽ നിന്ന് പോരുന്ന വഴി വൈക്കത്തമ്പലത്തിൽ കയറി തൊഴാൻ കയറിയ രാജാവ് , ദീക്ഷ വളർത്തിയും രുദ്രാക്ഷമാലയും ഒക്കെ ധരിച്ചു ധ്യാനത്തിൽ ഇരിക്കുന്ന ആളെ കണ്ടു അതാരാണെന്ന് തിരക്കുകയും , ഒരുപാടു ബാധ്യതകളും ദാരിദ്ര്യവും ഒക്കെ ഉള്ള പേരാമ്പ്ര ഇല്ലത്തെ നമ്പൂതിരി ആണെന്ന് അറിയുകയും ചെയ്തു . അദ്ദേഹത്തിന്റെ കഷ്ടതകൾ അറിഞ്ഞ രാജാവ് അദ്ദേഹത്തെ കൂടെ കൂട്ടുകയും , നമ്പൂതിരി രാജാവിനൊപ്പം നക്കരയിലെ തളിയിൽ എന്ന സ്ഥലത്തു താമസിക്കുകയും ചെയ്തു .
പേരാമ്പ്ര തിരുമേനി രാജാവിനോട് പറഞ്ഞു കൊണ്ട് തൊട്ടടുത്ത് തന്നെയുണ്ടായിരുന്ന സ്വാമിയാർമഠത്തിൽ എത്തുകയും , തന്റെ ബുദ്ധിമുട്ടുകൾ പറഞ്ഞപ്പോൾ ആവും വിധം സഹായിക്കാം എന്നും , ചതുർമാസം അവസാനിക്കാറായതിനാൽ അതിന്റെ കാര്യങ്ങൾ ഒക്കെ കഴിഞ്ഞു മടങ്ങാം എന്നും അതുവരെ അവിടെ തങ്ങാം എന്നും പറഞ്ഞു . ചതുർമാസത്തിൽ സ്വാമിയാർ മഠത്തിൽ ചെറിയ രീതിയിൽ ഉള്ള സദ്യ നടത്തപെടുന്നതിനാൽ , ഇന്ന് ക്ഷേത്രം ഇരിക്കുന്ന സ്ഥലത്ത് നിന്ന് സദ്യ വട്ടത്തിനുള്ള വകകൾ ശേഖരിക്കാൻ പോയവർ ചേന പറിക്കാനായി മണ്ണിൽകുഴിച്ചപ്പോൾ ചോര പൊടിയുകയും , ഭയപ്പെട്ട് ഓടി വന്നു സ്വാമിയാർ മഠത്തിൽ കാര്യം അറിയിക്കുകയും ചെയ്തു .
ഇത് കേട്ട സ്വാമിയാർ ചോര പൊടിഞ്ഞ സ്ഥലത്തു ചെന്ന് മണ്ണ് മാറ്റി നോക്കിയപ്പോൾ , ഒരു ശിവലിംഗം മുളച്ചു നിൽക്കുന്നതായി കാണുകയും , മഠത്തിൽ നിന്ന് സാധനങ്ങൾ വരുത്തിച്ചു നേദ്യം കഴിക്കുകയും ചെയ്തു . ഇതിനു ശേഷം എല്ലാവരും ചേർന്ന് ഈ വിവരം രാജാവിനെ അറിയിക്കുകയും , അദ്ദേഹം വന്നു നോക്കിയപ്പോൾ ശിവലിംഗത്തിന്റെ പുരോഭാഗത്തു വൃഷഭനും , പശ്ചാൽ ഭാഗത്ത് വെള്ള ചെത്തിയും ദർശിച്ചു . തന്റെ സ്വപ്നം ഓർത്ത രാജാവ് ഇത് വടക്കുംനാഥൻ തന്നെയാണ് എന്നുറപ്പിക്കുകയും ശിവലിംഗം കണ്ടുകിട്ടിയിടത്തു എല്ലാ പ്രൗഢിയോടും കൂത്തമ്പലം ഉൾപ്പെടെയുള്ള സൗകര്യത്തോടു കൂടിയുള്ള ക്ഷേത്രം പണി കഴിപ്പിക്കുകയും , ഉത്സവം , നിത്യ പൂജ , ആട്ടവിശേഷം എന്നിവ നടത്താനുള്ള വക കൊടുക്കുകയും ചെയ്തു . പേരാമ്പ്ര നമ്പൂതിരിയെ അവിടത്തെ ശാന്തിയായി നിയമിക്കുകയും ചെയ്തു .
ക്ഷേത്ര നിർമ്മാണവും മറ്റ് ചടങ്ങുകളും എല്ലാം എല്ലാം കഴിഞ്ഞു കഴിഞ്ഞപ്പോൾ , നിത്യവും ആ പ്രദേശത്തുള്ള കർഷകരുടെ നെൽപ്പാടങ്ങളും കൃഷിസ്ഥലങ്ങളും ഒരു കാള വന്നു നശിപ്പിക്കുന്നതായി പരാതി ഉയർന്നു . ദൂരെ നിന്ന് നോക്കുമ്പോൾ കാണാമെങ്കിലും അടുത്ത് ചെല്ലുമ്പോൾ അതെങ്ങോട്ടോ ഓടി മറയുന്നു . ഒടുവിൽ നിലാവുള്ള ഒരു രാത്രിയിൽ ആളുകൾക്കിടയിൽ നിന്ന് ആരോ ഒരു കല്ല് വലിച്ചെറിയുകയും അത് കാളയുടെ മേൽ കൊള്ളുകയും ചെയ്തു . അന്ന് രാത്രി കാള തെക്കുംകൂർ രാജാവിന്റെ ദർശനത്തിൽ വന്നു താങ്കൾ ബാക്കി എല്ലാം കാര്യത്തിനും ഉള്ള വകകൾ മാറ്റി വെച്ചു എന്നാൽ ഭഗവാന്റെ വാഹനമായ എനിക്ക് വേണ്ടി ഒന്നും മാറ്റി വെച്ചില്ല എന്നരുളി ചെയ്യുകയും ചെയ്തു , ആയതിനാൽ എനിക്ക് മോഷ്ടിച്ച് കഴിക്കേണ്ടി വരികയും ഇന്ന് കല്ല് കൊണ്ട് ഏറ് കൊള്ളുകയും ചെയ്തു എന്നറിയിച്ചു . പിറ്റേന്ന് രാവിലെ തന്നെ രാജാവ് കാളക്ക് ഏറ് കൊണ്ട പാടത്തെ വകയെല്ലാം അതിനു നിവേദ്യം ആയി സമർപ്പിക്കണം എന്ന് പറയുകയും മറ്റു വകകൾ നിവേദ്യത്തിനായി നീക്കി വെക്കുകയും ചെയ്തു .
തിരുനക്കര ക്ഷേത്രം ഓരോ ദിനവും പ്രശസ്തിയാർജ്ജിച്ചു വരികയും ഇന്ന് വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന ഭഗവാനായി കോട്ടയത്തിന്റെ ഹൃദയഭാഗത്തു തന്നെ പ്രൗഢഗംഭീരതയോടു കൂടി നിലകൊള്ളുകയും ചെയ്യുന്നു .ക്ഷേത്രത്തിൽ തിരുനക്കര തേവർക്കൊപ്പം , ശാസ്താവ് , നാഗങ്ങൾ , ഗണപതി , ദേവി , മുരുകൻ , ബ്രഹ്മരക്ഷസ്സ്, വടക്കുംനാഥൻ എന്നിവരും കുടികൊള്ളുന്നു .തുലാം , മീനം , മിഥുനം മാസങ്ങളിലായി മൂന്ന് ഉൽസവങ്ങൾ ആണ് ക്ഷേത്രത്തിൽ നടത്തപ്പെടുന്നത് അതിൽ പ്രധാനം മീനമാസത്തിലെ ഉത്സവമാണ് .
Comments