‘വരകളുടെ പരമശിവൻ’ എന്ന് വികെഎൻ വിളിച്ച ആർട്ടിസ്റ്റ് നമ്പൂതിരി , പ്രായത്തെ വെല്ലുന്ന സൃഷ്ടികൾ തേടി പോകുന്ന ആർട്ടിസ്റ്റ് നമ്പൂതിരിക്ക് തലയിൽ നര വീണെങ്കിലും തന്റെ വരയിൽ വീഴുന്ന കഥാപാത്രങ്ങൾക്ക് ഇപ്പോഴും നിത്യയൗവ്വനമാണ്. 1925 ൽ ജനിച്ച കറുവാട്ട് മന വാസുദേവൻ നമ്പൂതിരിയ്‌ക്ക് ചെറുപ്പം മുതലേ അമ്പല ചുവരുകളിലും, മനയ്‌ക്കലെ മുറ്റത്തും കോറിവരയ്‌ക്കുന്ന ഒരു സ്വഭാവമുണ്ടായിരുന്നു. കെ സി എസ് പണിക്കർ, റോയ് ചൗധരി എന്നിവരുടെ ശിക്ഷണത്തിലൂടെ മദ്രാസ് സ്കൂൾ ഓഫ് ആർട്സിൽ നിന്ന് ചിത്രകല അഭ്യസിച്ചു. 1960 ൽ നമ്പൂതിരി മാതൃഭൂമിയിൽ ചേർന്നു. പിന്നീടങ്ങോട്ട് മലയാളികൾ എക്കാലവും മനസ്സിൽ കൊണ്ടു നടക്കുന്ന കഥാപാത്രങ്ങൾ കോറിയിട്ടത് വരയുടെ ഈ മന്ത്രികനാണ്.
വര കൂടാതെ തന്നെ തടിയും ലോഹവും കല്ലും സിമന്റും മണ്ണും മരവുമെല്ലാം തന്റെ കൈവിരലുകൾക്ക് അതിമനോഹരമായി വണങ്ങുമെന്ന് നമ്പൂതിരി തെളിയിച്ചിട്ടുണ്ട്. രാമായണം, സ്വാതന്ത്ര്യ സമരം, അവസാനത്തെ അത്താഴം തുടങ്ങി ചെമ്പുപാളികളിൽ അദ്ദേഹം തീർത്ത ശില്പങ്ങളും ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. മാതൃഭൂമി ആഴ്ചപ്പതിപ്പ്, കലാകൗമുദി, സമകാലിക മലയാള വാരിക എന്നിവയിൽ രേഖാ ചിത്രകാരനായി അദ്ദേഹം പ്രവർത്തിച്ചിരുന്നു.
പുരാണ കഥാപാത്രങ്ങൾ വരയ്‌ക്കുന്നതിൽ നമ്പൂതിരിയ്‌ക്ക് ഒരു പ്രത്യേക കഴിവ് തന്നെയാണ്. പ്രശസ്ത എഴുത്തുകാരൻ എം ടി വാസുദേവൻ നായരുടെ രണ്ടാമൂഴം അടക്കം ഒട്ടേറെ സാഹിത്യ നോവലുകളിലെ കഥാപാത്രങ്ങൾ അദ്ദേഹം സൃഷ്ടിച്ചിട്ടുണ്ട്. സംസ്കൃതവും വൈദ്യവും പഠിച്ചിട്ടുള്ള നമ്പൂതിരി സാഹിത്യം, സംഗീതം, കഥകളി എന്നീ മേഖലകളിലും പ്രതിഭ തെളിയിച്ചിട്ടുണ്ട്. അഞ്ചാം വയസ്സിൽ തുടങ്ങിയ വരക്കമ്പം തൊണൂറ്റിയഞ്ച് എത്തിയപ്പോൾ കൂടിയെന്നല്ലാതെ ഒരുതരി പോലും കുറഞ്ഞിട്ടില്ല. നമ്പൂതിരിയുടെ തന്നെ ഭാഷയിൽ പറഞ്ഞാൽ ‘ആവശ്യമുണ്ടെങ്കിലും ഇല്ലെങ്കിലും അനസ്യൂതം തുടരുന്ന വര’.
Comments