തിരുവനന്തപുരം: കൂടത്തായി കൊലപാതകത്തെ ഓര്‍മ്മിപ്പിച്ച് കരമനയിലെ ദുരൂഹ മരണങ്ങള്. 20 വര്‍ഷത്തിനിടെ ഒരു കുടുംബത്തിലെ ഏഴ് പേരാണ് മരിച്ചത്. കൂടത്തായിക്ക് സമാനമായ സംഭവങ്ങള്‍ തന്നെയാണോ കൂടത്തറ തറവാട്ടിലും നടന്നതെന്നാണ് ഇനി അറിയാനുള്ളത്.
കുളത്തറ ഉമാമന്ദിരത്തില്‍ ഗോപിനാഥന് നായര്‍, ഭാര്യ സുമുഖിയമ്മ, മക്കളായ ജയശ്രീ, ബാലകൃഷ്ണന്, ജയപ്രകാശ്, ഗോപിനാഥന് നായരുടെ മൂത്ത സഹോദരങ്ങളായ നാരായണപ്പിള്ളയുടെയും വേലുപ്പിള്ളയുടെയും മക്കള്‍ ജയമാധവന്‍, ഉണ്ണികൃഷ്ണന് നായര്‍ എന്നിവരാണ് പലപ്പോഴായി മരിച്ചത്. 20 വര്‍ഷം മുന്‍പ് ഗോപിനാഥന് നായരാണ് ആദ്യം മരിച്ചത്. പിന്നീട് ഭാര്യ സുമുഖി, മക്കളായ ജയശ്രീ, ജയബാലകൃഷ്ണന്‍, ഗോപിനാഥന് നായരുടെ സഹോദരന്റെ മകന് ഉണ്ണികൃഷ്ണന് എന്നിവര്‍ മരിച്ചു. ജയപ്രകാശും മറ്റൊരു സഹോദരന്റെ മകന് ജയമാധവനും മാത്രമാണ് പിന്നീട് വീട്ടിലുണ്ടായിരുന്നത്. 2013ല്‍ ജയപ്രകാശും 2017ല്‍ ജയമാധവനും മരിച്ചു. ഇവരുടെ രണ്ട് പേരുടെ മരണങ്ങളും കൊലപാതകങ്ങളാണെന്ന് നാട്ടുകാര്‍ ആരോപിച്ചിരുന്നു.
കൂടത്തായി കേസില്‍ ജോളിയുടെ സ്ഥാനത്താണ് ഇന്ന് രവീന്ദ്രന് നായരുടെ സ്ഥാനം. കുടുംബത്തിലെ കാര്യസ്ഥനായ രവീന്ദ്രന് നായര്‍ ഇവരുടെ മരണശേഷം വ്യാജരേഖ ചമച്ച് സ്വത്തുക്കള്‍ തട്ടിയെടുത്തുവെന്നാണ് പരാതി ഉയര്‍ന്നത്. ജയമാധവന്‍ നായരുടെ മരണ ശേഷം നൂറു കോടിയോളം വിലവരുന്ന സ്വത്തുക്കള്‍ കാര്യസ്ഥനായ രവീന്ദ്രന് നായരും അകന്ന ബന്ധുക്കളും ചേര്‍ന്ന് പങ്കിട്ടെടുത്തതോടെ ദുരൂഹത വര്‍ധിച്ചു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് രവീന്ദ്രന് നായരുടെ ഇടപെടലുകളില്‍ സംശയമുണര്‍ത്തുന്ന തെളിവുകള്‍ പോലീസിന് ലഭിച്ചത്. അബോധാവസ്ഥയില്‍ വീട്ടില്‍ കണ്ട ജയമാധവന്‍ നായരെ ഓട്ടോയില്‍ ആശുപത്രിയിലെത്തിച്ചപ്പോള്‍ മരിച്ചുവെന്നായിരുന്നു രവീന്ദ്രന് നല്കിയ മൊഴി.
മരണത്തിന് മുന്‍പ് സ്വത്തുക്കള്‍ വില്ക്കാന് തനിക്ക് അനുമതി പത്രം നല്‍കിയെന്നും രവീന്ദ്രന് പറഞ്ഞിരുന്നു. എന്നാല്‍ ഈ മൊഴി ശരിയല്ലെന്ന് സ്ഥാപിക്കുന്ന തെളിവുകള്‍ അസി.കമ്മീഷണര്‍ സുല്ഫിക്കന്റെ നേതൃത്വത്തില്‍ ശേഖരിച്ചു. ഓട്ടോ ഡ്രൈവറുടെ മൊഴിയാണ് പ്രധാനം. ജയമാധവന്‍ നായരെ താന്‍ ആശുപത്രിയില്‍ കൊണ്ടുപോയിട്ടില്ലെന്നാണ് ഓട്ടോ ഡ്രൈവറുടെ മൊഴി. ജയമാധവന്റെ വീട്ടില്‍ വച്ച് വില്‍പ്പത്രം തയ്യാറാക്കി സാക്ഷികള്‍ ഒപ്പിട്ടുവെന്ന മൊഴിയും കളവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഒപ്പിട്ട സാക്ഷികളില്‍ ഒരാളായ അനില്‍, തന്റെ വീട്ടില്‍കൊണ്ടുവന്നാണ് രവീന്ദ്രന് പേപ്പര്‍ ഒപ്പിട്ടതെന്ന് പോലീസിനെ അറിയിച്ചു. മാനസിക വിഷമങ്ങള്‍ ഉണ്ടായിരുന്ന ജയമാധവന്‍ മദ്യം വാങ്ങി നല്‍കിയിരുന്നുവെന്നതിന് രവീന്ദ്രന് തന്നെ രേഖപ്പെടുത്തിയ ഡയറിയാണ് അന്വേഷണ സംഘത്തിന് തുമ്പായത്.
Comments