ബെയ്ജിംഗ് : രാജ്യത്തെ ഇസ്ലാമിക ന്യൂനപക്ഷങ്ങൾക്ക് നേരെ അടിച്ചമർത്തൽ തുടർന്ന് ചൈനയിലെ കമ്മ്യൂണിസ്റ്റ് സർക്കാർ. വംശഹത്യയുടെ വക്കിൽ നിൽക്കുന്ന ഉയിഗുർ മുസ്ലീങ്ങൾക്ക് പിന്നാലെ ഉത്സുൽസ് എന്ന മുസ്ലീം വിഭാഗത്തെക്കൂടി സർക്കാർ ലക്ഷ്യമിടുന്നതായാണ് റിപ്പോർട്ട്. ഉയിഗുർ മുസ്ലീങ്ങൾക്കെതിരായ ചൈനയുടെ നടപടികൾ ലോകരാജ്യങ്ങളിൽ നിന്നും വ്യാപക പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് അതൊന്നും വകവയ്ക്കാതെ സർക്കാർ ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങൾ തുടരുന്നത്.
ഹൈനാനിലെ സന്യാ മേഖലയിൽ മാത്രമാണ് ഉത്സുൽസ് വിഭാഗത്തിന്റെ സ്വാധീനം ഉള്ളത്. പ്രദേശത്ത് നിന്നും ഇവരെ ഉന്മൂലനം ചെയ്യാനുള്ള നടപടികളാണ് ഷിജിൻ പിംഗിന്റെ നേതൃത്വത്തിൽ സർക്കാർ നടത്തിവരുന്നത്. ഇതിന്റെ ഭാഗമായി സർക്കാർ ഓഫീസുകളിലും, സ്കൂളുകളിലും ഇവർ പരമ്പരാഗത വസ്ത്രം ധരിച്ച് എത്തുന്നതിന് ഭരണകൂടം വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
പ്രദേശത്തെ ഉത്സുൽസ് മുസ്ലീങ്ങളുടെ ഇടപെടലുകളിൽ സർക്കാർ നിയന്ത്രണങ്ങൾ കൊണ്ടുവന്നതായും റിപ്പോർട്ടുകളുണ്ട്. മതവുമായി ബന്ധപ്പെട്ട ശില്പങ്ങൾ നിർമ്മിയ്ക്കുന്നതിനും മതപരമായ ചടങ്ങുകൾക്കും സർക്കാർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ മാസം സർക്കാർ സ്കൂളുകളിൽ ശിരോവസ്ത്രം ധരിച്ചു വരുന്നതിന് സർക്കാർ വിലക്കേർപ്പെടുത്തിയിരുന്നു. ഇത് ഉത്സുൽസ് മുസ്ലീങ്ങൾക്കിടയിൽ വ്യാപക പ്രതിഷേധം ഉളവാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ ഇവർക്ക് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.
Comments