ഭുബനേശ്വര്‍: ഒഡീഷയിൽ ബാങ്ക് കൊള്ളയടിച്ച വ്യാപാരി പിടിയിൽ.വ്യാപാരിയായ സൗമ്യ രഞ്ജന്‍ ജേനയാണ് പോലീസിന്റെ പിടിയിലായത്. 12 ലക്ഷം രൂപയാണ് രണ്ടു ബാങ്കില്‍ നിന്നായി കൊള്ളയടിച്ചത്. 19 ലക്ഷം വരുന്ന തന്റെ കടബാദ്ധ്യത തീര്‍ക്കാനാണ് കൃത്യത്തിന് തുനിഞ്ഞതെന്നാണ് സൗമ്യ രജ്ഞന്റെ കുറ്റസമ്മതം. വായ്പ നല്‍കിയ അതേ ബാങ്കുകള്‍ തന്നെയാണ് വ്യാപാരി കൊള്ളയടിച്ചത്.
ലോണെടുത്ത തുക തിരിച്ചടക്കാനാവാത്ത വിധം കടബാധ്യത കയറിയതാണ് ജേനയെന്ന 25കാരനായ വ്യാപാരിയെ ബാങ്ക് കൊള്ളയടിക്കാൻ പ്രേരിപ്പിച്ചത്. വസ്ത്രവ്യാപാരിയായ ജേന ഭുബനേശ്വറിലെ താന്‍കീബന്ദായിലുള്ള ബാങ്കുകളാണ് കൊള്ളയടിച്ചത്. പ്രദേശത്തെ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കും ബാങ്ക് ഓഫ് ഇന്ത്യയുമാണ് കൊളളയടിച്ചത്. ഓവര്‍സീസ് ബാങ്കില്‍ നിന്നും 2,81,700 രൂപയും ബാങ് ഓഫ് ഇന്ത്യയില്‍ നിന്ന് 9.93 ലക്ഷം രൂപയുമാണ് കവര്‍ന്നത്.
മറ്റാരുടെയും സഹായം ഇല്ലാതെയാണ് ജേന ബാങ്ക് കൊള്ളയടിച്ചതെന്നും പോലീസ് വ്യക്തമാക്കുന്നു. സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞ ചില ദൃശ്യങ്ങളാണ് പ്രതിയെ പിടിക്കാന്‍ സഹായിച്ചത്. രണ്ടു ബാങ്കിന്റെ പരിസരത്തും ജേന ഉപയോഗിച്ചിരുന്ന നീല ഹോണ്ട ആക്ടീവ സ്‌ക്കൂട്ടര്‍ ദൃശ്യങ്ങള്‍ സി.സി.ടിവി ക്യാമറയില്‍ കണ്ടെത്തിയതാണ് കേസ്സിന് തുമ്പുണ്ടാക്കിയത്.
Comments