ശങ്കരാടി എന്ന നടനെ മലയാളികള്‍ക്ക് അത്ര വേഗത്തിലൊന്നും മറക്കാനാവില്ല. കാരണം മനസ്സില്‍ ഓര്‍ത്തെടുക്കാവുന്ന ഒട്ടനവധി കഥാപാത്രങ്ങളും നിരവധി അഭിനയ മുഹൂര്‍ത്തങ്ങളുമാണ് ഈ മഹാനടന്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. തന്റേതായ ശൈലിയിലുളള അഭിനയും ശരീര പ്രകൃതിയും മറ്റുളളവരില്‍ നിന്നും അദ്ദേഹത്തെ ഏറെ വ്യത്യസ്തനാക്കി. അച്ഛന്‍, അമ്മാവന്‍, കാര്യസ്ഥന്‍ തുടങ്ങി നിരവധി വേഷങ്ങളിലൂടെ അദ്ദേഹം മലയാളിക്കു മുന്നിലെത്തി.കെ.പി.സി.സി നാടക സംഘത്തില്‍ സജീവമായിരുന്ന ശങ്കരാടി ‘കടലമ്മ’ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര രംഗത്തേക്കും കടന്നു വന്നത്. പ്രശസ്ത സിനിമാ നിര്‍മാതാവും സംവിധായകനുമായ കുഞ്ചാക്കോയായിരുന്നു ചിത്രത്തിന്റെ സംവിധായകന്‍.
പിന്നീട് ഇരുട്ടിന്റെ ആത്മാവ്, അസുരവിത്ത് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെ മലസ്സില്‍ ഇടം നേടിയ ശങ്കരാടി 1960 മുതല്‍ 80 വരെയുളള കാലഘട്ടങ്ങളിലെ മിക്ക സിനിമകളിലെയും നിറ സാന്നിധ്യമായിരുന്നു. തുടര്‍ന്ന് എഴുന്നൂറോളം സിനിമകളില്‍ അഭിനയിച്ചു. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും മൂന്നു വര്‍ഷം അടുപ്പിച്ച് സംസ്ഥാന സര്‍ക്കാരിന്റെ സ്വഭാവ നടനുളള പുരസ്‌കാരവും നേടിയിട്ടുണ്ട് 1924 ല്‍ കണക്ക ചെമ്പകരാമന്‍ പരമേശ്വരന്‍ പിള്ളയുടെയും ചെറായി ജാനകിയമ്മയുടെയും മകനായി വടക്കന്‍ പറവൂര്‍ മേമന വീട്ടിലാണ് ശങ്കരാടി ജനിച്ചത്.
എറണാകുളത്തെ മഹാരാജാസ് കോളേജിൽ നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശങ്കരാടി ബറോഡയില്‍ മറൈന്‍ എന്‍ജിനീയറിങ്ങ് കോളേജില്‍ പഠിക്കാന്‍ പോയെങ്കിലും പഠനം പൂര്‍ത്തിയാക്കില്ല. ചന്ദ്രശേഖര മേനോന്‍ എന്നതാണ് യഥാര്‍ത്ഥ പേര് പിന്നീട് തറവാട്ടു പേരായ ശങ്കരാടി എന്ന പേരു സ്വീകരിച്ചു. നാടക സംഘത്തിലേക്കും അഭിനയത്തിലേക്കും എത്തുന്നതിനു മുന്‍പ് രാഷ്‌ട്രീയം, പത്രവര്‍ത്തനം എന്നീ മേഖലകളില്‍ സജീവമായിരുന്നു ശങ്കരാടി. ശാരദയാണ് ശങ്കരാടിയുടെ ഭാര്യ. 2001 ഒക്ടോബര്‍ 9 ന് ഈ മഹാനടന്‍ ലോകത്തോട് വിട പറഞ്ഞു.
Comments