പെൺകുട്ടികളോടുള്ള വിവേചനവും, വേർതിരിവും ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും അവസാനിക്കുന്നില്ല. കുട്ടിക്കാലം മുതൽക്കെ പെൺകുട്ടികളെ വീടിന്റെ നാല് ചുവരുകൾക്കുള്ളിൽ ഒതുക്കി വളർത്തുന്ന ശീലം മാതാപിതാക്കളിൽ ഇപ്പോഴും കണ്ടുവരുന്നു. ആൺകുട്ടികൾക്ക് കൊടുക്കുന്ന സ്വാതന്ത്ര്യവും, അവസരങ്ങളും പലപ്പോഴും പെൺകുട്ടികൾക്ക് നിഷേധിക്കപ്പെടാറുണ്ട്. ബാലവേല, ശൈശവ വിവാഹം തുടങ്ങിയ അനാചാരങ്ങൾക്ക് കൂടുതലായി ഇരകളാവുന്നതും പെൺകുട്ടികൾ തന്നെയാണ്. പെൺകുട്ടികളോടുള്ള സമൂഹത്തിന്റെ മനോഭാവമാണ് ഇതിനൊക്കെ കാരണങ്ങൾ. ചിന്തകളും നിലപാടുകളുമുള്ള ഒരു വ്യക്തി എന്നതിനുപകരം വീട്ടുജോലികൾ ചെയ്യുവാനും, കുടുംബകാര്യങ്ങൾ നോക്കുവാനുമുള്ള ഒരു വസ്തുവായിട്ടാണ് സ്ത്രീ വർഗ്ഗത്തെ സമൂഹം കണക്കിൽപ്പെടുത്തിരിക്കുന്നത്.
കാലങ്ങൾ ഒരുപാട് മാറിയെങ്കിലും പെൺകുട്ടികളോടുള്ള സമൂഹത്തിന്റെ ഇത്തരം പെരുമാറ്റത്തിന് വലിയ മാറ്റങ്ങൾ ഒന്നും സംഭവിച്ചിട്ടില്ല. എങ്കിൽപ്പോലും വിദ്യാസമ്പന്നതയും, പ്രതികരണശേഷിയുമുള്ള ഒരുപാട് സ്ത്രീകൾ ഇന്ന് നമുക്കിടയിൽ ജീവിക്കുന്നുണ്ട്. പണ്ടുള്ള സ്ത്രീകളെ അപേക്ഷിക്കുമ്പോൾ സ്വന്തമായി നിലപാടുള്ള ഒരുപാട് വ്യക്തികൾ ഇന്ന് സമൂഹത്തിലുണ്ട്. അവർ സ്വന്തമായി തിരുമാനം എടുക്കാൻ പ്രാപ്തരുമാണ്. സ്ത്രീകളും പുരുഷന്മാരും തുല്യരാണെന്നും, അവർക്ക് രണ്ടു പേർക്കും തുല്യാവകാശമാണ് വേണ്ടതെന്നും ഘോരഘോരമായി പലരും സംസാരിക്കാറുണ്ട്. എന്നാൽ ആ തുല്യത എല്ലായിടങ്ങളിലും സ്ത്രീകൾക്ക് അല്ലെങ്കിൽ പെൺകുട്ടികൾക്ക് ലഭിക്കുന്നുണ്ടോയെന്നത് പ്രസക്തമായ ഒരു ചോദ്യമാണ്.
ഒരുപക്ഷെ സ്ത്രീകളെ തുല്യരായി കാണാനുള്ള ബുദ്ധിമുട്ടുകൊണ്ടായിരിക്കും ഇപ്പോഴും സ്ത്രീകൾക്ക് നേരെയുള്ള ആക്രമണങ്ങൾ പ്രതിദിനം കൂടിവരുന്നത്. വ്യത്യസ്തമായ ആശയങ്ങളാണ് ഓരോ വർഷത്തിലും പെൺകുട്ടികളുടെ ഈ ദിനം ആഘോഷിക്കുന്നത്. ഈ വർഷം അത് ‘എന്റെ ശബ്ദം, നമ്മുടെ തുല്യഭാവി’ എന്നതാണ് തീം. ലിംഗവിവേചനവും, ശാരീരികമായ ആക്രമണങ്ങളും പൂർണമായി തുടച്ചുകളയേണ്ടത് ഒരാവശ്യമാണ്. മാത്രവുമല്ല പെൺകുട്ടികളുടെ സുരക്ഷയ്‌ക്ക് ഊന്നൽ നൽകുന്ന പ്രവർത്തനങ്ങളാണ് സമൂഹത്തിൽ ഇനി വേണ്ടത്.
Comments