ലണ്ടന്‍: നേഷന്‍സ് ലീഗില്‍ ഇംഗ്ലണ്ടിന് ജയം. ബെല്‍ജിയത്തിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ഇംഗ്ലീഷ് നിര തോല്‍പ്പിച്ചത്. റുമേലൂ ലൂക്കാക്കുവിന്റെ ഗോളില്‍ മുന്നിലെത്തിയ ബെല്‍ജിയത്തിനെതിരെ മാര്‍ക്കസ് റാഷ് ഫോഡ് പെനാല്‍റ്റിയിലൂടെ ഇംഗ്ലണ്ടിന് സമനില നല്‍കി. തുടര്‍ന്ന് മാസോണ്‍ മൗണ്ടിന്റെ ഗോളില്‍ ഇംഗ്ലീഷ് നിര ജയം നേടി.
കളിയുടെ തുടക്കം മുതല്‍ പൊരുതിക്കളിച്ച ബെല്‍ജിയത്തിനായി യാന്നിക് കരാസോ 11-ാം മിനിറ്റില്‍ ഗോള്‍ നേടിയെങ്കിലും തോമസ് മ്യൂനിയര്‍ ഓഫ് സൈഡ് കയറിയതിന്റെ പേരില്‍ ഗോളനുവദിച്ചില്ല. ഇംഗ്ലണ്ടിന്റെ എറിക് ഡയര്‍ ലൂക്കാക്കുവിന് മേല്‍വീണതോടെ കിട്ടിയ പെനാല്‍റ്റി 16-ാം മിനിറ്റിൽ ലൂക്കാക്കു തന്നെ വലയിലെത്തിച്ചാണ് ബെല്‍ജിയം ആദ്യ ഗോള്‍ ആഘോഷിച്ചത്. 39-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി മുതലാക്കിയാണ് റാഷ് ഫോഡ് സമനില നേടിയത്. 64-ാം മിനിറ്റിലാണ് മാസണ്‍ മൗണ്ടിന്റെ വക വിജയ ഗോള്‍ പിറന്നത്.
മികച്ച കളിയാണ് ബെല്‍ജിയം പുറത്തെടുത്തത്. ഹാരീ കെയിനില്ലാതെയാണ് ഇംഗ്ലീഷ് നിര ഇറങ്ങിയത്. ഡോമിനിക് കാല്‍വെര്‍ട്ടാണ് ടീമിലിടം നേടിയത്. മികച്ച മുന്നേറ്റങ്ങളിലൂടെ കാല്‍വെര്‍ട്ട് ഹാരീ കെയിനിന്റെ കുറവ് നികത്തി.
Comments