റിയാദ് : അന്താരാഷ്ട്ര വിമാന സർവീസുകൾക്ക് ഏർപ്പെടുത്തിയിരുന്ന താത്കാലിക വിലക്ക് ഭാഗീകമായി നീക്കം ചെയ്തതിനെ തുടർന്ന് സൗദിയിൽ നിന്നും 20 സ്ഥലങ്ങളിലേക്കുള്ള അന്താരാഷ്ട്ര വിമാന സർവീസ് സൗദി അറേബ്യൻ എയർലൈൻസ് (സൗദിയ) പുനരാരംഭിച്ചു. ഇന്ത്യയിൽ നിന്നും വിമാന സർവീസുകൾ ഒന്നും തന്നെ 20 എണ്ണത്തിൽ ഉൾപ്പെട്ടിട്ടില്ല.
യൂറോപ്പിലെ ഏഴ് സ്ഥലങ്ങൾ, ആഫ്രിക്കയിലെ ആറ് സ്ഥലങ്ങൾ, ഏഷ്യയിലെ ഇസ്ലാമാബാദ്, കറാച്ചി, ജക്കാർത്ത, ക്വാലാലംപൂർ, മനില തുടങ്ങിയ അഞ്ച് സ്ഥലങ്ങൾ, മിഡിൽ ഈസ്റ്റിലെ അമ്മാൻ, ദുബായ് എന്നീ രണ്ടു സ്ഥലങ്ങളിലേക്കും ആണ് നിലവിൽ അന്താരാഷ്ട്ര വിമാന സർവീസുകൾ ആരംഭിച്ചിട്ടുള്ളത്.
കൊറോണ വൈറസ് പടരാതിരിക്കാനുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായി മാർച്ച് മുതൽ ഏർപ്പെടുത്തിയ താൽക്കാലിക യാത്രാ വിലക്കിൽ നിന്ന് ചില വിഭാഗങ്ങളിലുള്ള സൗദികളെയും പ്രവാസികളെയും ഒഴിവാക്കാനുള്ള സൗദി അധികൃതരുടെ തീരുമാനത്തെത്തുടർന്നാണ് അന്താരാഷ്ട്ര വിമാന സർവീസ് ഭാഗീകമായി പുനരാരംഭിച്ചത്.
സൗദിയിലേക്ക് മടങ്ങുന്ന എല്ലാ യാത്രക്കാരും മൂന്ന് ദിവസം ക്വാറന്റൈനിൽ കഴിയണം. കൊറോണ വൈറസ് ബാധിച്ചിട്ടില്ലെന്ന് തെളിയിക്കാൻ രാജ്യത്ത് പ്രവേശിച്ച് 48 മണിക്കൂർ കഴിഞ്ഞ് മറ്റൊരു പിസിആർ പരിശോധനയ്ക്ക് വിധേയമാകണമെന്നും ജിഎസിഎ വ്യക്തമാക്കി.
Comments