ഷാര്‍ജ: ഐപിഎല്ലില്‍ നടന്ന നിര്‍ണായക മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ പരാജയപ്പെടുത്തി കിംഗ്‌സ് ഇലവന്‍ പഞ്ചാബ്. 172 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബ് അവസാന പന്തിലാണ് വിജയം സ്വന്തമാക്കിയത്. നായകന്‍ കെ.എല്‍ രാഹുലും ക്രിസ് ഗെയ്‌ലും അര്‍ദ്ധ സെഞ്ച്വറി കുറിച്ചു.
ഒരു ഘട്ടത്തില്‍ അനായാസം ജയിക്കുമെന്ന് കരുതിയ പഞ്ചാബ് അവസാന ഓവറുകളില്‍ പതിവുപോലെ പതറി. ഓപ്പണര്‍മാരായ മായങ്ക് അഗര്‍വാളും(45) കെ.എല്‍ രാഹുലും(61*) വീണ്ടും തിളങ്ങിയപ്പോള്‍ പഞ്ചാബ് അനായാസ വിജയം സ്വപ്‌നം കണ്ടിരുന്നു. ഇടവേളയ്‌ക്ക് ശേഷം തിരികെ എത്തിയ ക്രിസ് ഗെയ്ല്‍(53) ആദ്യം പതറിയെങ്കിലും പിന്നീട് താളം കണ്ടെത്തി. അവസാന രണ്ട് ഓവറില്‍ വെറും 7 റണ്‍സ് മാത്രമാണ് വേണ്ടിയിരുന്നതെങ്കിലും പഞ്ചാബിന് കാലിടറി. ക്രിസ് ഗെയ്ല്‍ അവസാന ഓവറിലെ അഞ്ചാം പന്തില്‍ റണ്ണൗട്ട് ആയതോടെ ബാംഗ്ലൂർ സൂപ്പര്‍ ഓവര്‍ സ്വപ്‌നം കണ്ടു.
അവസാന പന്തില്‍ പഞ്ചാബിന് ജയിക്കാന്‍ വേണ്ടിയിരുന്നത് ഒരു റണ്‍സായിരുന്നു. പുതുതായി ക്രീസിലെത്തിയ നിക്കോളാസ് പൂരന്‍ യുസ്‌വേന്ദ്ര ചഹലിനെതിരേ സിക്സറിലൂടെ വിജയറണ്‍ നേടിയതോടെയാണ് പഞ്ചാബിന്റെ ശ്വാസം നേരെ വീണത്. ഈ സീസണില്‍ ഇതു രണ്ടാം തവണയാണ് കോഹ്‌ലിപ്പടക്കെതിരെ രാഹുലും സംഘവും ജയം സ്വന്തമാക്കുന്നത്.
Comments