തൃശൂർ: യുവാവിനെ അകാരണമായി തടഞ്ഞുനിർത്തി മർദിക്കുകയും മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള സാധനങ്ങൾ നശിപ്പിക്കുകയും ചെയ്തെന്ന പരാതിയിൽ കൊരട്ടി പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ വിനുകുമാറിനെ സസ്‌പെൻഡ് ചെയ്തു. വെസ്റ്റ് കൊരട്ടി കണ്ടൻകാവിൽ സ്വദേശി സിദ്ധാർഥ് (22) നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
കഴിഞ്ഞ ജൂൺ 30-നാണ് കേസിനാസ്പദമായ സംഭവം. കൊരട്ടി ജംഗ്ഷനിൽ നിൽക്കുകയായിരുന്ന സിദ്ധാർഥിനെ, ബാറിലുണ്ടായ അടിപിടിക്കേസിലെ പ്രതിയാണെന്ന് ആരോപിച്ച് അസഭ്യം പറയുകയും കഴുത്തിലും കവിളിലും നെറ്റിയിലും മൂക്കിന് മുകളിലും മർദിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തതായി എഫ്.ഐ.ആറിൽ പറയുന്നു.
മർദനത്തിനിടെ സിദ്ധാർഥിന്റെ മൊബൈൽ ഫോൺ, ചാർജർ, ഹെഡ്സെറ്റ് എന്നിവ നിലത്തെറിഞ്ഞ് തകർത്തതിലൂടെ ഏകദേശം 75,000 രൂപയുടെ നാശനഷ്ടം സംഭവിച്ചതായും പരാതിയിൽ ആരോപിക്കുന്നു.
പരിക്കേറ്റ സിദ്ധാർഥിനെ ബോധരഹിതനിലയിൽ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. തുടർന്ന് സിദ്ധാർഥിന്റെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കൊരട്ടി പോലീസ് കേസെടുത്തു.
സംഭവത്തിൽ മന്ത്രി ഒ. ജെ. ജനീഷ് ഇടപെട്ടതിന് പിന്നാലെയാണ് ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തത്. വിനുകുമാറിനെതിരെ സമാന സ്വഭാവത്തിലുള്ള മറ്റ് പരാതികളും നിലവിലുണ്ടെന്നാണ് വിവരം.















