തിരുവനന്തപുരം: സംസ്ഥാനത്തെ കൊറോണ ഡിസ്ചാർജ് പോളിസിയിൽ മാറ്റം വരുത്തണമെന്ന് സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി. ഡിസ്ചാർജ് ചെയ്യാനായി വീണ്ടും കൊറോണ പരിശോധന നടത്തേണ്ടെന്നാണ് വിദഗ്ധ സമിതിയുടെ ശുപാർശ. രോഗമുക്തി നേടിയ ശേഷം ഒരാഴ്ച്ച വീടുകളിൽ തങ്ങണമെന്ന നിർദ്ദേശവും ഇനി മുതൽ വേണ്ടെന്നാണ് വിദഗ്ധ സമിതി നിർദ്ദേശിക്കുന്നത്.
രോഗ വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ പരിശോധനകളുടെ എണ്ണം ഇനിയും വർധിപ്പിക്കണം. ഈ സാഹചര്യത്തിലാണ് ഡിസ്ചാർജിനായി വീണ്ടും കൊറോണ പരിശോധന നടത്തരുതെന്ന് വിദഗ്ധ സമിതി ശുപാർശ ചെയ്തത്. രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരുടെ കാര്യത്തിൽ ലക്ഷണങ്ങൾ മാറുന്നതിന് അനുസരിച്ച് ഡിസ്ചാർജ് ചെയ്യാം.
ഗുരുതരാവസ്ഥയിലുള്ള രോഗിയാണെങ്കിലും ലക്ഷണങ്ങൾ മാറിയാൽ പരിശോധന നടത്താതെ ഡിസ്ചാർജ് ചെയ്യാമെന്നാണ് സമിതി നിർദ്ദേശിക്കുന്നത്. 10 ദിവസം കഴിഞ്ഞാൽ രോഗം പടർത്താനുള്ള സാധ്യത തീരെയില്ല.
അതിനാൽ തന്നെ നെഗറ്റീവ് എന്ന് കണ്ടെത്താനുള്ള പരിശോധന അനാവശ്യമാണെന്നാണ് സമിതിയുടെ വിലയിരുത്തൽ. പ്രതിദിനം അയ്യായിരത്തിലേറെ പേർക്ക് കൊറോണ നെഗറ്റീവായോ എന്നറിയാനായി പരിശോധന നടത്തുന്നുണ്ട്. ഈ പരിശോധന പുതിയ രോഗികളെ കണ്ടെത്താനായി ഉപയോഗിക്കണമെന്നാണ് സമിതി നിർദ്ദേശിക്കുന്നത്.
Comments