തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയത്തിൽ അപാകതയെന്ന് ആരോപണം. സ്വതന്ത്ര തിരക്കഥയ്ക്കുള്ള പുരസ്കാരം നേടിയ വാസന്തി ചിത്രത്തിന്റേത് അവലംബിത തിരക്കഥയാണെന്നാണ് കണ്ടെത്തൽ. നിയമാവലിയെ കാറ്റിൽ പറത്തിയാണ് ചലച്ചിത്ര അക്കാദമി പുരസ്കാര നിർണയത്തിന് ചിത്രത്തെ ഉൾപ്പെടുത്തിയതെന്നാണ് ആക്ഷേപം.
വാസന്തി എന്ന ചിത്രത്തിന് മികച്ച സ്വതന്ത്ര തിരക്കഥയ്ക്കുള്ള പുരസ്കാരം നൽകിയതിനെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. ഇന്ദിരാ പാർത്ഥ സാരഥി രചിച്ച പ്രശസ്ത തമിഴ് നാടകമായ പോർവൈ പോർത്തിയ ഉടൽകളിൽ നിന്നും ആശയം ഉൾക്കൊണ്ടാണ് വാസന്തിയുടെ തിരക്കഥ രചിച്ചതെന്ന് ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളായ റഹ്മാൻ ബ്രദേഴ്സ് തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്.
ചലച്ചിത്ര അക്കാദമി നിയമാവലി അനുസരിച്ച് ചിത്രം സംബന്ധിച്ച് നിർമ്മാതാക്കൾ തന്നെ സത്യവാങ്മൂലം നൽകേണ്ടതാണ്. ഇതിന് മേൽ സൂക്ഷ്മ പരിശോധന നടത്തേണ്ട ഉത്തരവാദിത്തം സംവിധായകൻ കമൽ ചെയർമാനായ ചലച്ചിത്ര അക്കാദമിയ്ക്കാണ്. എന്നാൽ ഇക്കാര്യത്തിൽ അനാസ്ഥ ഉണ്ടായതായാണ് ആരോപണം ഉയരുന്നത്.
പോർവൈ പോർത്തിയ ഉടൽകളിൽ കേരളീയ പശ്ചാത്തലത്തിൽ ചിത്രീകരിച്ചതാണ് വാസന്തിയെന്നാണ് ആരോപണം. നാടകത്തിലെ നായികയുടെ പേരാണ് വാസന്തി. ഈ പേര് തന്നെയാണ് ചിത്രത്തിന് നൽകിയിരിക്കുന്നതും. മറ്റൊരു കൃതിയെ ഉപജീവിച്ച് രചിക്കുന്ന തിരക്കഥയെ സ്വതന്ത്ര തിരക്കഥയായി പരിഗണിക്കാനാകില്ലെന്നിരിക്കെ റഹ്മാൻ ബ്രദേഴ്സിന് മികച്ച തിരക്കഥയ്ക്കുള്ള അവാർഡ് നൽകിയത് വഴി ചലച്ചിത്ര അക്കാദമിക്കെതിരെ പുതിയ വിവാദങ്ങൾ ഉയരുകയാണ്.
Comments