തിരുവനന്തപുരം; സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ തെരഞ്ഞടുപ്പ് ഡിസംബറിൽ നടക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ വി.ഭാസ്കരൻ പറഞ്ഞു.തെരഞ്ഞടുപ്പ് ഡിസംബർ 11ന് മുൻപ് നടത്താനാണ് ആലോചന. എന്നാൽ, രണ്ട് ഘട്ടമായി തെരഞ്ഞടുപ്പ് നടത്തണമെന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. കഴിഞ്ഞ തവണ രണ്ട് ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇത്തവണയും രണ്ട് ഘട്ടമായിട്ടായിരിക്കും തെരഞ്ഞെടുപ്പ് നടക്കുക.വാർത്താ സമ്മേളനത്തിലൂടെയായിരിക്കും തീയതി പ്രഖ്യാപിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
കൊറോണ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും തിരഞ്ഞെടുപ്പ് നടക്കുക. രാവിലെ 7 മുതൽ 5 വരെയായിരുന്ന വോട്ടിങ് ഒരു മണിക്കൂർ കൂടി നീട്ടും. പ്രചാരണത്തിനു കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. പൊതുസമ്മേളനങ്ങളിൽ ആളുകൾക്ക് നിയന്ത്രണങ്ങൾ ഉണ്ടാകും. സമൂഹമാദ്ധ്യമങ്ങളിലൂടെയുള്ള പ്രചാരണത്തിനായിരിക്കും മുൻതൂക്കം നൽകുക വീടുകൾ കയറിയിറങ്ങിയുള്ള വോട്ടുപിടിത്തത്തിനു നിയന്ത്രണം ഏർപ്പെടുത്തും. ശാരീരിക അകലം പാലിച്ചായിരിക്കും ബൂത്തിലെ ക്രമീകരണങ്ങള്‍ നടത്തുക. എല്ലാ ബൂത്തിലും സാനിറ്റൈസർ ഉണ്ടായിരിക്കും. 75 വയസു കഴിഞ്ഞവർക്കും കൊറോണ ബാധിതർക്കും പോസ്റ്റൽ വോട്ടിനുള്ള സംവിധാനം ഒരുക്കുമെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ പറഞ്ഞു.
Comments