കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി സ്കൂളുകളും, കോളേജുകളും അടച്ചതോടെ മാസങ്ങളായി ഫോണിലൂടേയും, കംപ്യുട്ടറിലൂടേയുമുള്ള ഓൺലൈൻ ക്ലാസ് വഴിയാണ് വിദ്യാർത്ഥികൾ അവരുടെ പഠനം നടത്തുന്നത്. ഇ–ലേണിങ്ങ് തുടങ്ങിയതിനു ശേഷം കണ്ണാശുപത്രിയിൽ ചികിത്സക്കായി എത്തുന്ന വിദ്യാർഥികളുടെ എണ്ണത്തിൽ 25% വർധനയുണ്ട് എന്നാണ് ഡോക്ടർമാർ വിലയിരുത്തുന്നത്. മണിക്കൂറുകളോളം വിശ്രമമില്ലാതെ സ്ക്രീനിനു മുൻപിൽ ഇരിക്കുന്നതുകൊണ്ടാണ് കുട്ടികളിൽ കാഴ്ചക്കുറവ് അനുഭവപ്പെടുന്നത്. വിനോദത്തിനായി മാത്രം ഉപയോഗിച്ചിരുന്ന ഫോണുകൾ ഇപ്പോൾ പഠനത്തിനും, അസൈൻമെന്റുകൾക്കും, പരീക്ഷകൾക്കും വരെ ഉപയോഗിക്കേണ്ട അവസ്ഥയാണ്. ഇത് കുട്ടികളുടെ കാഴ്ചശക്തിയെ വല്ലാതെ ബാധിക്കുന്നു.
കമ്പ്യൂട്ടറും, ഫോണും ഉപയോഗിക്കാതെ നമുക്ക് മാറ്റിനിർത്താൻ ആവില്ല. അതുകൊണ്ട് ഇവ ഉപയോഗിക്കുമ്പോൾ നമ്മുടെ കാഴ്ചശക്തിയെ ബാധിക്കാത്ത തരത്തിൽ വേണം കൈകാര്യം ചെയ്യാൻ. ഒന്നാമതായി പരമാവധി വെളിച്ചത്തിൽ ഇരുന്നു വായിക്കുക. ഇരുട്ടത്തു കട്ടിലിൽ കിടന്ന് മൊബൈലിൽ നോക്കി വായിക്കുന്ന ഒരു ശീലം പലർക്കും ഉണ്ട്. അതുകൊണ്ടു തന്നെ ഈ ശീലം ജീവിതത്തിൽ നിന്ന് മാറ്റി നിർത്തുക. അതുപോലെ ഇ ലേർണിംഗിനും ജോലിക്കുമൊക്കെയായി കമ്പ്യൂട്ടറിൽ നോക്കിയിരിക്കുന്നവർ 20 മിനിറ്റ് ഇടവേളകളിൽ സീറ്റിൽ നിന്ന് എഴുന്നേൽക്കുക. കണ്ണിലെ നനവ് നിലനിർത്താൻ ഇത് സഹായിക്കും.
ലാപ്ടോപ്, ടാബ്, ഫോൺ എന്നിവ ഉപയോഗിക്കുമ്പോൾ കുറഞ്ഞത് 35 സെന്റീമീറ്റർ അകലത്തിൽ വയ്‌ക്കുക. വീട്ടിൽ ടിവിയെല്ലാം വെച്ചിരിക്കുന്നപ്പോലെ നിശ്ചിത അകലത്തിൽ വേണം കമ്പ്യൂട്ടറും ഫോണുമെല്ലാം വെയ്‌ക്കേണ്ടത്. അതുപോലെ കണ്ണ് ഇടയ്‌ക്കിടയ്‌ക്ക് ചിമ്മി തുറക്കുന്നത് വളരെ നല്ലതാണ്. അതുപോലെ കൂടുതൽ നേരം ലാപ്ടോപ്പെല്ലാം ഉപയോഗിക്കുമ്പോൾ ഇടയ്‌ക്ക് കുറച്ചു നേരം ദൂരെ നോക്കിയിരിക്കുന്നതും കണ്ണിന്റെ സമ്മർദ്ദം ഇല്ലാതെയാക്കാൻ സഹായിക്കും. ഇങ്ങനെ ചെയ്യുകയാണെങ്കിൽ കാഴ്ചശക്തിയെ ഒരുപരിധി വരെ സംരക്ഷിക്കാനാകുമെന്നാണ് വിദഗ്ധർ പറയുന്നത്.
Comments