ആയുധപൂജയുടേയും പുസ്തകപൂജയുടേയും വിദ്യാരംഭത്തിന്റേയും പുണ്യനാളുകൾ വീണ്ടും എത്തിച്ചേർന്നിരിക്കുകയാണ്. കൊറോണ കാലമാണെങ്കിലും നവരാത്രി ആഘോഷങ്ങളുടെ ഒരുക്കത്തിലാണ് ജനങ്ങൾ. ഉത്തരേന്ത്യയിൽ ദുർഗാപൂജയ്‌ക്കും കുമാരീപൂജയ്‌ക്കുമാണു നവരാത്രിനാളുകളിൽ പ്രാധാന്യം കൊടുക്കുന്നത്. എന്നാൽ കേരളത്തിൽ സരസ്വതീ പൂജയ്‌ക്കാണ് മലയാളികൾ പ്രാധാന്യം കൊടുക്കുന്നത്. വിദ്യാദേവതയായ സരസ്വതീ ദേവി എല്ലാ കർമ്മങ്ങളും പ്രാപ്തമാക്കുന്ന ദേവതയാണെന്നാണ് വിശ്വാസം. അതുകൊണ്ടുതന്നെ നവരാത്രി നാളുകളിൽ ദേവീമാഹാത്മ്യം, ലളിതാസഹസ്രനാമം, സൗന്ദര്യലഹരി മുതലായവയുടെ പാരായണം വളരെ ശ്രേഷ്ഠമാണ്. അക്ഷരരൂപിണിയാണ് സരസ്വതീ ദേവി. ദേവി പകർന്നു നൽകുന്ന അറിവും, ബുദ്ധിയും ഒരിക്കലും നശിക്കില്ലായെന്നാണ് പ്രമാണം.
ദുർഗ്ഗാഷ്ടമി നാളിൽ പുസ്തകം പൂജയ്‌ക്കു വെയ്‌ക്കുന്നതോടെ വായനയും എഴുത്തും താല്ക്കാലികമായി നിർത്തിവെയ്‌ക്കുന്നു. പിന്നെ വിജയദശമി ദിവസം വിദ്യാരംഭത്തോടെയാണ് നവരാത്രി ആഘോഷം അവസാനിക്കുന്നത്. ചെറിയ കുട്ടികളെ ആദ്യാക്ഷരം കുറിക്കുന്ന നാളുകൂടിയാണ് വിജയദശമി. ഓട്ട് ഉരുളിയിൽ നിറച്ച ഉണക്കലരിയിൽ കുഞ്ഞിന്റെ ചൂണ്ടുവിരൽപിടിച്ച് ആചാര്യൻ ‘ഹരിശ്രീഗണപതയേനമ:’ എന്ന് എഴുതും. ഒപ്പം സ്വര്ണമോതിരം കൊണ്ട് നാവിലും എഴുതി വിദ്യാരംഭത്തിന് തുടക്കമിടും. മൂന്ന് വയസിനു മുൻപാണ് കുട്ടികളിൽ വിദ്യാരംഭം നടത്തേണ്ടത്. ക്ഷേത്രത്തിലെ ദേവീ പൂജയ്‌ക്കു ശേഷമാണ് വിദ്യാരംഭ ചടങ്ങുകൾ ആരംഭിക്കാറുള്ളത്.
സരസ്വതി, ഗണപതി, ദക്ഷിണാമൂർത്തി എന്നിവരുടെ കടാക്ഷമുള്ള ക്ഷേത്രത്തിലാണ് വിദ്യാരംഭം നടത്താൻ ഉത്തമം. വിദ്യാർത്ഥികൾ തങ്ങളുടെ പഠനോപകരണങ്ങൾ, മുതിർന്നവർ ഭഗവത് ഗീത, രാമായണം തുടങ്ങിയ പുണ്യ ഗ്രന്ഥങ്ങൾ തുടങ്ങിയവയാണ് പൂജയ്‌ക്ക് വെയ്‌ക്കുന്നത്. ഒപ്പം കലാകാരന്മാർ അവരുടെ കലയുമായി ബന്ധപ്പെട്ട ചിലങ്ക, സംഗീതോപകരങ്ങൾ എന്നിവ പൂജയ്‌ക്ക് വെയ്‌ക്കുന്നു. തൊഴിലാളികൾ പണിയായുധങ്ങളും വെയ്‌ക്കാറുണ്ട്. കൊറോണകാലമായതുകൊണ്ട് വീട്ടിലെ പൂജാമുറികളിലാണ് ഇക്കുറി മിക്കവാറും ആളുകൾ പൂജ ചടങ്ങുകൾ നിർവഹിക്കുന്നത്.
Comments