തിരുവനന്തപുരം: പരീക്ഷയിൽ ക്രമക്കേട് നടന്നതിനെ തുടർന്ന് റദ്ദാക്കിയ ബിടെക് പരീക്ഷ നവംബർ അഞ്ചിന് നടത്തും. കോപ്പിയടി നടന്നെന്ന് കണ്ടെത്തിയതിനെ തുടർന്ന് റദ്ദാക്കിയ
സാങ്കേതിക സർവകലാശാല ബിടെക് പരീക്ഷയാണ് നവംബർ അഞ്ചിന് നടക്കുക. ബി.ടെക് മൂന്നാം സെമസ്റ്റർ കണക്ക് സപ്ലിമെന്ററി പരീക്ഷയിലാണ് ക്രമക്കേട് നടന്നത്. അഞ്ച് കോളേജുകളിലാണ് ക്രമക്കേട് നടന്നതായി കണ്ടെത്തിയത്.
പരീക്ഷാ ഹാളിൽ രഹസ്യമായി മൊബൈൽ ഫോൺ കൊണ്ടു വന്നാണ് വിദ്യാർത്ഥികൾ കോപ്പിയടി നടത്തിയത്. ചോദ്യപേപ്പറിന്റെ ഫോട്ടോ എടുത്ത് വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുകയും മറുപടിയായി ലഭിച്ച ഉത്തരങ്ങൾ വിദ്യാർഥികൾ എഴുതുകയുമായിരുന്നു. ചില കോളേജുകളിലെ ഇൻവിജിലേറ്റർമാർ നടത്തിയ പരിശോധനയിൽ വിദ്യാർത്ഥികളിൽ നിന്നും മൊബൈൽ പിടികൂടുകയായിരുന്നു. തുടർന്ന് വിവിധ കോളേജുകളിൽ പരിശോധന നടത്തി. തുടർന്ന് പ്രോ വൈസ് ചാൻസിലറിന്റെ നേതൃത്വത്തിൽ ചേർന്ന യോഗം പരീക്ഷ റദ്ദാക്കാൻ തീരുമാനിക്കുകയായിരുന്നു. പരീക്ഷ നടന്ന കോളേജുകളിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.
സംഭവത്തിൽ സൈബർ സെൽ അന്വേഷണം നടത്തും. വിദ്യാർത്ഥികൾക്ക് പുറത്ത് നിന്ന ഏതെങ്കിലും തരത്തിൽ സഹായം ലഭിച്ചിട്ടുണ്ടോയെന്നും ഇതിന്റെ ഉറവിടം എവിടെയെന്നും പരിശോധിക്കും. കോപ്പിയടിക്ക് പിന്നിൽ ഗൂഢാലോചനയുണ്ടോ എന്നും സംശയിക്കുന്നുണ്ട്. കൊറോണ മാനദണ്ഡങ്ങൾ മറയാക്കിയായിരുന്നു കോപ്പിയടി. പരീക്ഷാ ഹാളിൽ ഇൻവിജിലേറ്റർ ശാരീരിക അകലം പാലിച്ചത് മറയാക്കിയാണ് വിദ്യാർത്ഥികൾ കോപ്പിയടി നടത്തിയത്.
Comments