പാറ്റ്ന: ആർജെഡി നേതാവ് തേജസ്വി യാദവിനെതിരെ രൂക്ഷ വിമർശനവുമായി ബിഹാർ മുഖ്യമന്ത്രി നിതിഷ് കുമാർ. ജോലിയിൽ ശ്രദ്ധിക്കുകയല്ല മറിച്ച് സ്വയം പ്രശസ്തി നേടാനാണ് ചിലർ ശ്രമിക്കുന്നതെന്ന് നിതിഷ് കുമാർ പറഞ്ഞു. മുസാഫിർപൂരിലെ സക്ര വിധാൻ നിയോജക മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വന്തം കടമകൾ നിർവ്വഹിക്കുന്നതിനാണ് എന്നും താത്പര്യപ്പെടുന്നത്. അല്ലാതെ സ്വയം പ്രശസ്തി നേടാൻ ഒരിക്കലും ശ്രമിച്ചിട്ടില്ല. പ്രസ്താവനകൾ നടത്തി ജനശ്രദ്ധ പിടിച്ചു പറ്റാനാണ് പലരും താത്പര്യപ്പെടുന്നത്. എന്നാൽ മുൻപ് ഉണ്ടായിരുന്ന അവസ്ഥ എന്താണെന്നും ഇപ്പോഴത്തെ സ്ഥിതി എന്താണെന്നും ജനങ്ങൾ കണ്ടു മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
അറിവോ പരിചയ സമ്പത്തോ ഇല്ലാത്തവർ അവരുടെ ഉപദേഷ്ടാക്കളുടെ നിർദ്ദേശ പ്രകാരം തനിക്കെതിരെ സംസാരിക്കുകയാണ്. പ്രചാരണത്തിന് ഒരിക്കലും താത്പര്യമില്ല. ചിലർ രക്തബന്ധങ്ങളെ മാത്രമാണ് കുടുംബമായി കണക്കാക്കുന്നത്. എന്നാൽ തങ്ങൾ ബിഹാറിനെ മുഴുവൻ ഒരു കുടുംബമായാണ് കാണുന്നത്. സ്വജനപക്ഷപാതത്തെ കുറിച്ച് ആശങ്കയുണ്ടെന്നും നിതീഷ് കുമാർ കൂട്ടിച്ചേർത്തു.
മൂന്ന് ഘട്ടങ്ങളിലായാണ് ബിഹാറിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഒക്ടോബർ 28 ന് ആദ്യഘട്ട വോട്ടെടുപ്പ് നടക്കും. 71 മണ്ഡലങ്ങളിലേക്കാണ് ആദ്യഘട്ട വോട്ടെടുപ്പ്. രണ്ടാംഘട്ട തെരഞ്ഞെടുപ്പ് നവംബർ 3 നും മൂന്നാംഘട്ട വോട്ടെടുപ്പ് നവംബർ 7 നുമാണ്. നവംബർ 10 നാണ് വോട്ടെണ്ണൽ.
Comments