പാരീസ് : തീവ്ര ഇസ്ലാമിക ഭീകരവാദം എല്ലാവർക്കും ഭീഷണിയാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ . അൽ ജസീറയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മാക്രോണിന്റെ പ്രസ്താവന.മുഹമ്മദ് നബിയുടെ കാർട്ടൂണുകൾ പ്രദർശിപ്പിച്ചതിൽ സർക്കാരിന് പങ്കില്ല . എന്നാൽ താൻ പോരാടാൻ ശ്രമിക്കുന്ന “തീവ്ര ഇസ്ലാം” എല്ലാ ജനങ്ങൾക്കും, പ്രത്യേകിച്ച് മുസ്ലീങ്ങൾക്ക് തന്നെയും ഭീഷണിയാണെന്നും മാക്രോൺ പറഞ്ഞു.
ശാന്തത പ്രോത്സാഹിപ്പിക്കുന്നതിനും, അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമാണ് താൻ നിലകൊള്ളുന്നത് . കാർട്ടൂണുമായി ബന്ധപ്പെട്ട പ്രകോപനം മനസിലാക്കുന്നു, എന്നാൽ അക്രമം അനുവദിക്കാനാകില്ല . സംസാരിക്കാനും, എഴുതാനും ,ചിന്തിക്കാനും, വരയ്ക്കാനുമുള്ള സ്വാതന്ത്ര്യം എപ്പോഴും ഫ്രാൻസിൽ ഉണ്ടാകും.
പ്രവാചക കാർട്ടൂൺ വിഷയത്തോടെ ഫ്രാൻസ് ഒരിക്കലും മതനിന്ദാ കാരിക്കേച്ചറുകൾ അനുവദിക്കുന്ന നിയമങ്ങൾ ഉപേക്ഷിക്കില്ല. നബിയുടെ കാർട്ടൂണുകളെക്കുറിച്ച് രാഷ്ട്രീയ നേതാക്കളിൽ നിന്നുള്ള വികലമായ പ്രസ്താവനകളെ മാക്രോൺ വിമർശിച്ചു, പലപ്പോഴും ഇത്തരം പ്രസ്താവനകൾ ഫ്രഞ്ച് ഭരണകൂടത്തിന്റെ സൃഷ്ടിയാണെന്ന് വിശ്വസിക്കാൻ മതവിശ്വാസികളെ പ്രേരിപ്പിച്ചു.
ഇന്ന് ലോകത്ത് ഇസ്ലാമിനെ വളച്ചൊടിക്കുന്നവരുണ്ട്, ഈ മതത്തിന്റെ പേരിൽ അവർ വാദിക്കുന്നു, അവർ കൊല്ലുന്നു, അറുക്കുന്നു. ഇന്ന് ചില തീവ്രവാദ പ്രസ്ഥാനങ്ങളും വ്യക്തികളും ഇസ്ലാമിന്റെ പേരിൽ അക്രമങ്ങൾ നടത്തുന്നു, ഇത് അംഗീകരിക്കാനാകില്ലെന്നും മാക്രോൺ പറഞ്ഞു. .
Comments