വിയന്ന : ഓസ്ട്രിയൻ തലസ്ഥാനമായ വിയന്നയിൽ നടന്ന ഭീകരാക്രമണത്തിനു പിന്നിൽ ഇസ്ലാമിക് സ്റ്റേറ്റ് അനുയായിയെന്ന് ഓസ്ട്രിയൻ സർക്കാർ. മൂന്നു പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിന്റെ വിശദാംശങ്ങൾ ആഭ്യന്തര മന്ത്രി കാൾ നെഹമ്മർ ആണ് വ്യക്തമാക്കിയത്. എല്ലാവരും വീടുകളിൽ തന്നെ ഇരിക്കണമെന്നും നെഹമ്മർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഭീകരൻ പൊലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടെങ്കിലും ഇയാൾ ഒറ്റയ്‌ക്കാണോ കൂട്ടമായാണോ എന്ന് ഉറപ്പിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് നെഹമ്മർ പറഞ്ഞു. അക്രമിയെപ്പറ്റി കൂടുതൽ വിവരങ്ങൾ അന്വേഷണത്തിനു ശേഷം മാത്രമേ പറയാൻ കഴിയുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.രാജ്യത്തിന്റെ മൂല്യങ്ങളേയും ജനാധിപത്യ ബോധത്തേയുമാണ് ഭീകരർ ആക്രമിച്ചതെന്ന് നെഹമ്മർ ചൂണ്ടിക്കാട്ടി. ഇത് ഒരു കാരണവശാലും അനുവദിക്കാൻ കഴിയില്ല. ഇതിന്റെ ആസൂത്രകർ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
വിയന്നയിൽ ആറിടങ്ങളിലായാണ് വെടിവെപ്പ് നടന്നത്. ഇതിൽ മൂന്നു പേർ മരിക്കുകയും പതിനഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റവരിൽ ഏഴു പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ജനങ്ങൾ അത്യാവശ്യ കാര്യത്തിനല്ലാതെ പുറത്തിറങ്ങരുതെന്ന് പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Comments