മിലാന്: ഇറ്റാലിയന്‍ ലീഗില്‍ കരുത്തന്മാരെല്ലാം ഇന്നലെ സമനിലയില്‍ കുരുങ്ങി. ലീഗ് ചാമ്പ്യന്മാരായ യുവന്റസും, എ.സി.മിലാനും, ഇന്റര്‍ മിലാനും സമനിലക്കുരുക്കിലായി. യുവന്റസിനെ ലാസിയോ 1-1ന് പടിച്ചുകെട്ടിയപ്പോള്‍ ഇന്റര്‍ മിലാനെ അതേ ഗോളില്‍ അത്‌ലാന്റയും തളച്ചു. എ.സി മിലാന്‍- വെറോണയുമായി 2-2ല്‍ സമനിലക്കുരുക്കില്‍പ്പെട്ടു. ക്രോട്ടോണെ-ടോറിനോ മത്സരവും ഗോള്‍രഹിതമായി പിരിഞ്ഞു.
ആദ്യ കളിയില്‍ യുവന്റസിനായി 15-ാം മിനിറ്റില്‍ത്തന്നെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഗോള്‍ നേടി. എന്നാല്‍ കളിയുടെ അവസാന നിമിഷം ലാസിയോ ഫിലിപ്പേ കായിസെഡോയിലൂടെ വിജയ സമാനമായ സമനില പിടിച്ചെടുത്തു. യുവന്റസിനെതിരെ ശക്തമായ പോരാട്ടമാണ് ലാസിയോ നടത്തിയത്. രണ്ടാം മത്സരത്തില്‍ വെറോണയ്‌ക്കെതിരെ കഷ്ടിച്ചാണ് എ.സി.മിലാന്‍ രക്ഷപെട്ടത്. കളിയുടെ ആദ്യ നിമിഷങ്ങളില്‍ വെറോണ 2-0ന് ലീഡ് നേടി. 6-ാം മിനിറ്റില്‍ അന്റോനിൻ ബാരാക്കാണ് വെറോണയ്‌ക്കെതിരെ ഗോള്‍ നേടിയത്.
19-ാം മിനിറ്റില്‍ സ്വന്തം വലയിലേക്ക് ഗോളടിച്ച് എ.സി.മിലാന്‍ താരം ഡേവിഡ് കലാബ്രിയ വെറോണയ്‌ക്ക് രണ്ടാം ഗോളും സമ്മാനിച്ചു. ഇതിനിടെ വെറോണ തിരികെ സമ്മാനിച്ച ഗോളിലൂടെ ലീഡ്1-2ആയി കുറയ്‌ക്കാന്‍ മിലാനായി. മാഗ്നാനിയാണ് സെല്‍ഫ് ഗോളിലൂടെ മിലാന് ഗോള്‍ സമ്മാനിച്ചത്. അവസാന നിമിഷത്തില്‍ സ്ലാതന്‍ ഇബ്രാഹിമോവിച്ചിന്റെ ശക്തമായ മുന്നേറ്റമാണ് 2-2ന്റെ സമനില മിലാന് നേടിക്കൊടുത്തത്. സമനിലയിലവസാനിച്ച മൂന്നാമത്തെ മത്സരം ഇന്റര്‍ മിലാനും അത്‌ലാന്റയും തമ്മിലായിരുന്നു. 58-ാം മിനിറ്റില്‍ ഇന്ററിനായി ലോറ്റാരോയും അത്‌ലാന്റയ്‌ക്കായി 79-ാം മിനിറ്റില്‍ അലെക്‌സീയും ഗോളുകളടിച്ചു.
Comments