തെരഞ്ഞെടുപ്പ് പ്രവചനങ്ങളേയും എക്സിറ്റ് പോളുകളേയും പിന്തള്ളി ബിജെപിയുടെ നേതൃത്വത്തിൽ ബീഹാർ എൻ.ഡി.എ നിലനിർത്തി. സഖ്യകക്ഷിയായ ജെ.ഡി.യു നിറം മങ്ങിയെങ്കിലും കരുത്തോടെ എൻ.ഡി.എയെ വിജയത്തിലേക്കെത്തിച്ച കരുത്തുറ്റ പ്രകടനമാണ് ബിജെപി കാഴ്‌ച്ചവച്ചത്. ഹിന്ദുത്വ – വികസന രാഷ്‌ട്രീയത്തിനെതിരെ മഹാഗഡ്ബന്ധൻ മുന്നോട്ടുവച്ച മുസ്ലിം യാദവ് രാഷ്‌ട്രീയത്തിന് അടിപതറുന്ന കാഴ്‌ച്ചയാണ് ബീഹാർ തെരഞ്ഞെടുപ്പ് ഫലം മുന്നോട്ടുവെക്കുന്നത്.
കുടുംബവാദത്തിനെതിരായ രാഷ്‌ട്രീയ പ്രതിഷേധം ബീഹാർ തിരഞ്ഞെടുപ്പിൽ ശക്തമായി ഉയർന്നിരുന്നു. ‘രാജവംശ’ രാഷ്‌ട്രീയ പിൻമുറക്കാർ എന്ന ആരോപണം ഇന്ത്യയിൽ ധാരാളം തെരഞ്ഞടുപ്പികളിൽ ഉയർന്നുവന്ന വിഷയമാണ്. അതിൽ തേജസ്വി യാദവിന്റെ രാഷ്‌ട്രീയ ഭാവിയും ഒരു ഭാഗമായി. ഭരണകക്ഷിയായ ബിജെപി-ജെഡിയു പല അവസരങ്ങളിലും തേജസ്വി യാദവിന്റെ രാഷ്‌ട്രീയ പ്രതിച്ഛായ ‘രാജവംശ’ത്തിന്റെ രാഷ്‌ട്രീയമായി ഉയർത്തിക്കാട്ടി. ആർ.ജെ.ഡിക്കൊപ്പം രാഹുൽ ഗാന്ധി കൂടി ചേർന്നതോടെ ഈ ആരോപണത്തിന് കൂടുതൽ പിന്തുണ ലഭിക്കുകയാണുണ്ടായത്.
മുസ്‌ലിം + യാദവ് + യുവജന സമവാക്യം പരാജയപ്പെട്ടുവെന്നതിന്റെ കൂടി തെളിവാണ് ബീഹാറിലെ മഹാഗഡ്ബന്ധന്റെ പരാജയം . മഹാസഖ്യത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തേജസ്വി യാദവാണ് നേതൃത്വം നൽകിയത്. ഏറെ വാഗ്ദാനങ്ങൾ നൽകിയിട്ടും ആർജെഡി മുന്നോട്ടുവെച്ച രാഷ്‌ട്രീയ സമവാക്യം ബീഹാറിൽ പ്രവർത്തിച്ചില്ല. ബിജെപിയുടെ ഹിന്ദുത്വ പ്രതിച്ഛായയ്‌ക്ക് മുന്നിൽ ആർജെഡിയുടെ സമവാക്യം പരാജയപ്പെടുകയായിരുന്നു. സിഎഎ, ട്രിപ്പിൾ തലാഖ് വിഷയങ്ങളിൽ പ്രചാരണം ശക്തമാക്കിയെങ്കിലും മുസ്‌ലിം സമുദായത്തെ പൂർണമായി സ്വാധീനിക്കാൻ ആർജെഡിക്ക് കഴിഞ്ഞിട്ടില്ല. ഇതും തോൽവിക്ക് ഒരു കാരണമായി.
ഓരോ തെരഞ്ഞെടുപ്പ് റാലിയിലും മോദി ബീഹാറിലെ ജനങ്ങളെ ആർജെഡിയുടെ ഭരണകാലത്തെ ഓർമ്മപ്പെടുത്തുകയാണ് ചെയ്തത്. ‘ജംഗിൾ രാജ് കാ യുവരാജ്’ എന്നാണ് തേജസ്വിയെ മോദി വിശേഷിപ്പിച്ചത്. ‘ജംഗിൾ രാജ്’ ഭയന്ന് ബീഹാറിലെ ജനങ്ങൾ സംസ്ഥാനത്തെ നയിക്കാൻ ആർജെഡിക്ക് അവസരം നൽകിയില്ല എന്നു വേണം തെരഞ്ഞെടുപ്പ് ഫലത്തിൽ നിന്ന് മനസ്സിലാക്കാൻ.
തൊഴിൽ അവസരങ്ങൾ വാഗ്ദാനം ചെയ്തെങ്കിലും ഇത് ബീഹാറിലെ യുവജന നേതാവായ തേജസ്വി യാദവിന് ശക്തമായ പ്രചാരണവിഷയമായി ഉയർത്താൻ സാധിച്ചിട്ടില്ല. തേജസ്വി തന്റെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ 10 ലക്ഷം പേർക്ക് സർക്കാർ ജോലി വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ പ്രചാരണത്തിൽ ഇത് ഉയർത്തികാട്ടാൻ തേജസ്വി പരാജയപ്പെട്ടു. മാത്രമല്ല 19 ലക്ഷം പേർക്ക് എൻ.ഡി.എ തൊഴിൽ വാഗ്ദാനം ചെയ്തതും തേജസ്വിയ്‌ക്ക് തിരിച്ചടിയായി.
പ്രമുഖ സഖ്യകക്ഷിയായ കോൺഗ്രസിന്റെ നിറം മങ്ങിയ പ്രകടനമാണ് മഹാഗഡ്ബന്ധന്റെ വിജയത്തെ തടഞ്ഞത്. കോൺഗ്രസ് കഴിഞ്ഞ വട്ടത്തേക്കാൾ തീരെ നിറം മങ്ങിയ പ്രകടനം കാഴ്‌ച്ച വച്ചപ്പോൾ ഒവൈസിയുടെ പാർട്ടി മുസ്ലിം വോട്ടുകൾ ഭിന്നിച്ചതും തിരിച്ചടിയായി. എന്നാൽ ചിരാഗ് പസ്വാന്റെ നേതൃത്വത്തിൽ ലോക് ജനശക്തി പാർട്ടി ഒറ്റയ്‌ക്ക് മത്സരിച്ചത് മഹാഗഡ്ബന്ധന് അനുകൂലമാവുകയും ചെയ്തു.
എല്ലാറ്റിനുമുപരി മോദി തരംഗം ഇന്നും നിലനിൽക്കുന്നുവെന്നതിന്റെ വ്യക്തമായ സൂചനയാണ് ബീഹാർ തെരഞ്ഞെടുപ്പ് ഫലം നൽകുന്നത്. കേന്ദ്രസർക്കാരിന്റെ അഴിമതി വിരുദ്ധ പ്രതിച്ഛായയും നരേന്ദ്രമോദിയുടെ വ്യക്തിപ്രഭാവവും ഈ തെരഞ്ഞെടുപ്പിലും നിർണായക പങ്കു വഹിച്ചു. പ്രധാന പ്രതിപക്ഷമായ കോൺഗ്രസാകട്ടെ അമ്പേ പരാജയപ്പെടുകയും ചെയ്തു.
Comments