കാൺപൂർ: ഡൽഹിയിലെ ഒരു ടാറ്റൂ പാർലറിൽ ടാറ്റൂ ചെയ്തതിന് പിന്നാലെ കാൺപൂർ സ്വദേശിനിയായ 32-കാരിക്ക് എച്ച്ഐവി സ്ഥിരീകരിച്ചു. അണുവിമുക്തമാക്കാത്തതോ മറ്റൊരാൾ ഉപയോഗിച്ചതോ ആയ സൂചിയിലൂടെ എച്ച്ഐവി ബാധയുണ്ടായെന്നാണ് സംശയം.
ജനനേന്ദ്രിയത്തിൽ കടുത്ത അണുബാധയുണ്ടായതിനെ തുടർന്ന് യുവതിആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. പരിശോധനയ്‌ക്കിടെ നടത്തിയ എച്ച്ഐവി, ഹെപ്പറ്റൈറ്റിസ്-ബി പരിശോധനകളിലാണ് യുവതിക്ക് രോഗം സ്ഥിരീകരിച്ചത്.
യുവതി ഏകദേശം ഒരാഴ്ച മുൻപാണ് ചികിത്സയ്‌ക്കായി എത്തിയത്. അതിന് ഏതാനും ആഴ്ചകൾക്ക് മുൻപാണ് ഡൽഹിയിലെ പാർലറിൽ ടാറ്റൂ ചെയ്തത്. എന്നാൽ എച്ച്ഐവിയുടെ യഥാർത്ഥ ഉറവിടം സ്ഥിരീകരിക്കാൻ കൂടുതൽ അന്വേഷണം ആവശ്യമാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.
യുവതിക്ക് സർക്കാർ ആശുപത്രിയിലെ എആർടി കേന്ദ്രത്തിലൂടെ ചികിത്സ ആരംഭിച്ചിട്ടുണ്ട്. എച്ച്ഐവി പൂർണമായും ഭേദമാക്കാനാകില്ലെങ്കിലും, കൃത്യമായ മരുന്നുകളും ചികിത്സയും തുടരുന്നതിലൂടെ രോഗം നിയന്ത്രണവിധേയമാക്കി സാധാരണ ജീവിതം നയിക്കാൻ സാധിക്കുമെന്ന് ഡോക്ടർമാർ വ്യക്തമാക്കി.
അണുവിമുക്തമാക്കാത്ത സൂചികൾ ഉപയോഗിക്കുന്നത് എച്ച്ഐവി മാത്രമല്ല, ഹെപ്പറ്റൈറ്റിസ്-ബി ഉൾപ്പെടെയുള്ള ഗുരുതര അണുബാധകൾക്കും വഴിവെക്കാമെന്ന മുന്നറിയിപ്പും വിദഗ്ധർ നൽകി. ടാറ്റൂ ചെയ്യുന്നതിന് മുൻപ് പുതിയ സീൽ ചെയ്ത സൂചി ഉപയോഗിക്കുന്നുണ്ടോയെന്നും ഉപകരണങ്ങൾ ശരിയായി അണുവിമുക്തമാക്കിയിട്ടുണ്ടോയെന്നും ഉറപ്പാക്കണമെന്ന് ഡോക്ടർമാർ നിർദേശിച്ചു.















