ഭോപ്പാൽ : മദ്ധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പിൽ തോൽവി ഉറപ്പായിട്ടും അംഗീകരിക്കാതെ കോൺഗ്രസ്. വോട്ടിംഗ് യന്ത്രം ഹാക്ക് ചെയ്തുവെന്ന പതിവ് ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തിക്കഴിഞ്ഞു. മുൻ മുഖ്യമന്ത്രി കമൽനാഥിന്റെ ഉപദേഷ്ടാവും, മുതിർന്ന കോൺഗ്രസ് നേതാവുമായ ദിഗ്‌വിജയ് സിംഗാണ് വോട്ടിംഗ് യന്ത്രത്തെ പഴിചാരി രംഗത്ത് എത്തിയിരിക്കുന്നത്.
മദ്ധ്യപ്രദേശിലെ ജനങ്ങൾ ഇപ്പോഴും തങ്ങൾക്കൊപ്പമാണെന്ന് ദിഗ്‌വിജയ് സിംഗ് പറഞ്ഞു. എന്നാൽ ഹാക്ക് ചെയ്യാൻ കഴിയുന്ന ചിപ്പുകൾ വോട്ടിംഗ് യന്ത്രത്തിൽ ഉണ്ട്. അമേരിക്കയുൾപ്പെടെ ഭൂരിഭാഗം രാജ്യങ്ങളിലും ബാലറ്റ് വഴിയാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. അമേരിക്കയിൽ നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇപ്പോഴും തുടരുകയാണ്. വോട്ടിംഗ് യന്ത്രത്തിലൂടെ പ്രതിപക്ഷത്തിന്റെ വിജയത്തിന് തടസ്സം സൃഷ്ടിക്കുകയാണെന്നും ദിഗ്‌വിജയ് സിംഗ് ആരോപിച്ചു.
ബീഹാർ തെരഞ്ഞെടുപ്പിലെ ബിജെപി മുന്നേറ്റത്തിന് പിന്നാലെ വോട്ടിംഗ് യന്ത്രത്തെ പഴിചാരി കോൺഗ്രസ് നേതാവ് ഉദിത് രാജ് രംഗത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ദിഗ്‌വിജയ് സിംഗും സമാനമായ ആരോപണം ഉന്നയിക്കുന്നത്.
മദ്ധ്യപ്രദേശ് ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിലായി 58 നിയമസഭാ സീറ്റുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. അവസാന ഫലസൂചനകൾ പുറത്തുവരുമ്പോൾ 40 സീറ്റുകളിലും ബിജെപി വിജയകുതിപ്പ് തുടരുകയാണ്. ഇതോടെയാണ് വോട്ടിംഗ് യന്ത്രത്തെ പഴിചാരി കോൺഗ്രസ് രംഗത്ത് വന്നത്.
Comments