ന്യൂഡൽഹി : ഡൽഹിയിൽ പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധത്തിന്റെ മറവിലുണ്ടായ കലാപത്തിനിടെ പോലീസുകാർക്ക് നേരെ വെടിയുതിർത്ത സംഭവത്തിൽ അറസ്റ്റിലായ പ്രതി ഷാരൂഖ് പത്താന്റെ ഇടക്കാല ജാമ്യാപേക്ഷ തള്ളി കോടതി. കർക്കർധൂമ കോടതി അഡീഷണൽ സെഷൻസ് ജഡ്ജി അമിതാഭ് റാവത്താണ് അപേക്ഷ തള്ളിയത്. അമ്മയുടെ ആരോഗ്യ നില മോശമാണെന്നും, പരിചരിക്കാൻ ആരുമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഷാരൂഖ് ഇടക്കാല ജാമ്യം ആവശ്യപ്പെട്ടത്.
അഭിഭാഷകരായ അസ്ഗർ ഖാൻ, അബ്ദുൾ താഹിർ ഖാൻ എന്നിവർ മുഖാന്തിരമാണ് ഷാരൂഖ് കോടതിയെ സമീപിച്ചത്. അപേക്ഷയ്‌ക്കൊപ്പം അമ്മയുടെ ആരോഗ്യനില വ്യക്തമാക്കുന്ന രേഖകളും കോടതിയിൽ സമർപ്പിച്ചിരുന്നു. എന്നാൽ അപേക്ഷ പരിഗണിച്ച കോടതി അമ്മയുടെ പരിചരണത്തിനായി ഷാരൂഖിന്റെ ആവശ്യമില്ലെന്ന് നിരീക്ഷിച്ചു. ഷാരൂഖിന്റെ പിതാവും, ബന്ധുക്കളും, അമ്മയെ പരിചരിക്കുമെന്ന് വ്യക്തമാക്കിയ കോടതി അപേക്ഷ തള്ളുകയായിരുന്നു.
പോലീസുകാർക്ക് നേരെ വെടിയുതിർത്ത സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതിയെ അതി സാഹസികമായാണ് പോലീസ് പിടികൂടിയത്. അതിനാൽ ഇടക്കാല ജാമ്യം നൽകിയാൽ പ്രതി രക്ഷപ്പെടാനുള്ള സാദ്ധ്യതയുണ്ടെന്നും കോടതി വ്യക്തമാക്കി.
ഫെബ്രുവരി 24 ന് വടക്കൻ ഡൽഹിയിൽ നടന്ന അക്രമ സംഭവത്തിലാണ് ഷാരൂഖിനെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ എട്ട് മാസത്തിനിടെ ഷാരൂഖ് പല തവണ ജാമ്യത്തിന് ശ്രമിച്ചെങ്കിലും കോടതി നിഷേധിക്കുകയായിരുന്നു.
Comments