ന്യൂഡൽഹി: വിദേശ സംഭാവനകൾ സ്വീകരിക്കുന്നതിൽ സർക്കാർ ഇതര സംഘടനകൾക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കേന്ദ്ര സർക്കാർ വിഞ്ജാപനം. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾ, സർക്കാർ ജീവനക്കാർ, രാഷ്‌ട്രീയ പ്രവർത്തകർ തുടങ്ങിയവരെ സഹായം സ്വീകരിക്കുന്നതിൽ നിന്ന് വിലക്കിയിട്ടുള്ളതാണ് പുതിയ ഉത്തരവ്. മൂന്നുവർഷത്തെ പ്രവൃത്തിപരിചയം നേടിയതും 15 ലക്ഷം രൂപ ചെലവഴിച്ച സ്ഥാപനങ്ങൾക്കും മാത്രം വിദേശ സഹായം സ്വീകരിക്കാൻ അനുമതി നൽകിയതാണ് കേന്ദ്രത്തിന്റെ പുതുക്കിയ തീരുമാനം.
വിദേശ സംഭാവന നിയന്ത്രണ നിയമ പ്രകാരം രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്ന സർക്കാർ ഇതര സംഘടനകൾ തുക എത്രയാണെന്നും എന്തിന് വേണ്ടിയാണെന്നും കാണിക്കുന്ന വിദേശ സംഭാവന നൽകുന്നവരിൽ നിന്ന് വാങ്ങിയ കത്ത് ഹാജരാക്കണമെന്നും കേന്ദ്ര ആഭ്യന്തര മന്താലയം പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു.
സംഭാവനകൾ സ്വീകരിക്കുന്നതിന് മുൻകൂർ അനുമതി വാങ്ങുന്ന എൻജിഒയ്‌ക്കോ വ്യക്തികൾക്കോ എഫ്‌സിആർഎ അക്കൗണ്ട് വേണം. വിദേശ സഹായം സ്വീകരിക്കുന്ന സംഘടനയുടെ മുഖ്യ പ്രവർത്തകൻ സംഘടനയുടെ ഭാഗമാകാൻ പാടില്ല. സന്നദ്ധ സംഘടനയുടെ 75 ശതമാനം ഭാരവാഹികളും ഭരണസമിതി അംഗങ്ങളും വിദേശ സംഭാവന നൽകുന്ന സംഘടനയിലെ ഭാരവാഹികളോ ജീവനക്കാരോ ആകാൻ പാടില്ല. ധന സഹായം നൽകുന്ന വ്യക്തി സഹായം സ്വീകരിക്കുന്ന സംഘടനയുടെ ഭാഗമാകാനും പാടില്ല.
രണ്ട് മാസം മുൻപ് എൻജിഒ ഭാരവാഹികൾക്ക് ആധാർ നിർബന്ധമാക്കി എഫ്‌സിആർഎ നിയമത്തിൽ ഭേദഗതി വരുത്തിയിരുന്നു. രണ്ട് മാസത്തിന് ശേഷമാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ പുതിയ തീരുമാനം. വിദേശ സംഭാവന നിയന്ത്രണ നിയമപ്രകാരം രജിസ്റ്റർ ചെയ്ത എൻജിഒകൾക്ക് 2016-16 കാലയളവിൽ ഏകദേശം 58,000 കോടി രൂപ വിദേശ സഹായമായി ലഭിച്ചിരുന്നു. നിലവിൽ രാജ്യത്ത് 22,400 എൻജിഒകളാണ് പ്രവർത്തിക്കുന്നത്.
Comments