ഇസ്ലാമാബാദ് : ചൈന പാകിസ്താൻ എക്കണോമിക് കോറിഡോറിന്റെ ഭാഗമായി വീണ്ടും കടമെടുക്കാൻ ഒരുങ്ങി പാകിസ്താൻ. ചൈനയിൽ നിന്ന് 2.7 ബില്യൺ ഡോളറാണ് കടമെടുക്കുന്നത്. മെയിൻലൈൻ 1 പ്രോജക്ട് ആരംഭിക്കാനാണ് ഇത്രയും തുക.
നവംബർ 13 ന് നടന്ന യോഗത്തിലാണ് തീരുമാനമെടുത്തത്. നിലവിൽ പദ്ധതിക്ക് 6.1 ബില്യണാണ് ചൈന അനുവദിച്ചിരിക്കുന്നത്. ഇതിന്റെ ആദ്യ ഗഡുവായാണ് 2.7 ബില്യൺ ഡോളർ വാങ്ങുന്നത്. കടം ഒരുമിച്ചെടുക്കാനായിരുന്നു പാകിസ്താന്റെ ആദ്യ തീരുമാനം. എന്നാൽ ഇത് ഭീമമായ ബാദ്ധ്യതകൾക്ക് വഴി തെളിക്കുമെന്ന് കരുതിയാണ് ഘട്ടം ഘട്ടമായി വാങ്ങാൻ തീരുമാനിച്ചത്.
സാമ്പത്തിക ഇടനാഴിയുടെ ഭാഗമായി പാകിസ്താൻ ചൈനയിൽ നിന്ന് വൻ തുകയാണ് കടമായി വാങ്ങിയിട്ടുള്ളത്. ഇതെ തുടർന്ന് ചൈനയുടെ നിർദ്ദേശങ്ങൾ അതേ പടി നടപ്പിലാക്കാൻ പാകിസ്താൻ നിർബന്ധിതരായിരിക്കുകയാണ്. നിലവിൽ ചൈനയുടെ സാമന്ത രാഷ്‌ട്രമെന്ന അവസ്ഥയിലാണ് പാകിസ്താൻ. പാകിസ്താനിലെ ചൈനീസ് കമ്പനികളിലെ ജീവനക്കാർ പൊലീസുകാരെയും സൈനികരേയും മർദ്ദിക്കുന്ന സാഹചര്യവും നിലവിലുണ്ട്. ശ്രീലങ്കയുൾപ്പെടെയുള്ള രാജ്യങ്ങൾ ചൈനയിൽ നിന്ന് കടം വാങ്ങി നട്ടം തിരിഞ്ഞത് നേരത്തെ ചർച്ചയായിരുന്നു. പാകിസ്താനും ഈ അവസ്ഥയിലേക്കെത്തുകയാണെന്നാണ് നിഗമനം.
Comments