തിരുവനന്തപുരം: സംസ്ഥാനത്തെ ബാങ്കുകൾ ഇനി ശനിയാഴ്ച്ചകളിലും പ്രവർത്തിക്കും. ബാങ്കുകൾക്ക് എല്ലാ ശനിയാഴ്ച്ചയും അവധി നൽകിയ തീരുമാനം സർക്കാർ പിൻവലിച്ചു. ഇനി മുതൽ രണ്ടാം ശനിയാഴ്ച്ചയും നാലാം ശനിയാഴ്ച്ചയും മാത്രമായിരിക്കും അവധി.
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് സർക്കാർ ഓഫീസുകൾക്കും ബാങ്കുകൾക്കും എല്ലാ ശനിയാഴ്ച്ചയും സർക്കാർ അവധി പ്രഖ്യാപിച്ചത്. ബാങ്കുകളുടെ അവധി പിൻവലിച്ചെങ്കിലും സർക്കാർ ഓഫീസുകൾ ശനിയാഴ്ച്ച പ്രവർത്തിക്കുന്നത് സംബന്ധിച്ച വിഷയത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല.
അതേസമയം സംസ്ഥാനത്ത് കൊറോണ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സ്കൂളുകൾ ഒഴികെയുള്ള തൊഴിലധിഷ്ഠിത പരിശീലന കേന്ദ്രങ്ങൾ എന്നിവയ്ക്ക് പ്രവർത്തിക്കാനാണ് അനുമതി നൽകിയിരിക്കുന്നത്. പരിശീലന കേന്ദ്രങ്ങൾ, നൃത്ത വിദ്യാലയങ്ങൾ, ട്യൂഷൻ സെന്ററുകൾ, കംപ്യൂട്ടർ പരിശീലന സ്ഥാപനങ്ങൾ എന്നിവയ്ക്കും ഇളവുകൾ ബാധകമാണ്. ഒരേ സമയം പഠനം നടക്കുന്ന ഹാളുകളിൽ 50 ശതമാനം വിദ്യാർത്ഥികളോ അല്ലെങ്കിൽ പരമാവധി 100 പേരെയോ മാത്രമേ ഉൾക്കൊള്ളിക്കാൻ അനുമതിയുള്ളൂ.
ശാരീരിക അകലം, മാസ്ക്, സാനിറ്റൈസർ തുടങ്ങിയ കൊറോണ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കണം സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കേണ്ടതെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
Comments