ന്യൂഡൽഹി : പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധത്തിന്റെ മറവിൽ ഡൽഹിയിൽ വ്യാപക കലാപം അഴിച്ചു വിട്ട സംഭവത്തിൽ അറസ്റ്റിലായ ജെഎൻയു വിദ്യാർത്ഥികൾക്കെതിരെ സമർപ്പിച്ച അനുബന്ധ കുറ്റപത്രം പരിഗണിച്ച് കോടതി. ഡൽഹി അഡീഷണൽ സെഷൻസ് ജഡ്ജി അമിതാഭ് റാവത്താണ് കുറ്റപത്രം പരിഗണിച്ചത്. വിദ്യാർത്ഥികളായ ഉമർഖാലിദ്, ഷർജീൽ ഇമാമം, ഫൈസാൻ ഖാൻ എന്നിവർക്കെതിരെ ഞായറാഴ്ചയാണ് ഡൽഹി പോലീസ് കുറ്റപത്രം സമർപ്പിച്ചത്.
അനുബന്ധ കുറ്റപത്രവും രേഖകളും പരിശോധിച്ച കോടതി പ്രതികൾ കുറ്റക്കാരാണെന്ന് ബോദ്ധ്യപ്പെട്ടതായി വ്യക്തമാക്കി. ഡിസംബർ രണ്ടിന് ഉച്ചയ്ക്കകം കുറ്റപത്രത്തിന്റെ സോഫ്റ്റ് കോപ്പി ഹാജരാക്കാൻ പോലീസിന് നിർദ്ദേശം നൽകി. നിലവിൽ ജാമ്യത്തിലുള്ള ഫൈസാനോട് ഡിസംബർ 22 ന് ഹാജരാകാനും കോടതി ആവശ്യപ്പെട്ടു.
ഷർജീൽ ഇമാം, ഉമർ ഖാലിദ് എന്നിവരെയും ഇന്ന് കോടതിയിൽ ഹാജരാക്കിയിരുന്നു. വീഡിയോ കോൺഫറൻസിംഗ് വഴിയായിരുന്നു ഇരുവരെയും ഹാജരാക്കിയത്. ഇരുവരും ഹാജരായതിനാൽ ഇനി വിളിപ്പിക്കേണ്ട ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി.
നിയമ വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമ പ്രകാരമാണ് ജെഎൻയു വിദ്യാർത്ഥികൾക്കെതിരെ പോലീസ് കുറ്റപത്രം തയ്യാറാക്കിയത്. കുറ്റകരമായ ഗൂഢാലോചന, കൊലപാതകം, കലാപം, രാജ്യദ്രോഹം, നിയമ വിരുദ്ധമായി കൂട്ടം ചേരൽ, വർഗ്ഗീയത സൃഷ്ടിക്കാൻ ശ്രമം തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്ക് മേൽ ചുമത്തിയിരിക്കുന്നത്.
Comments