ലക്നൗ : പീഡനക്കേസ് പ്രതിയായ സമാജ് വാദി പാർട്ടി നേതാവിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് വിജിലൻസ്. സമാജ് വാദി പാർട്ടി മുൻ എംപി ഗായത്രി പ്രസാദ് പ്രജാപതിക്കെതിരെയാണ് സംസ്ഥാന വിജിലൻസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. അനധികൃത സ്വത്ത് സമ്പാദന കേസിലാണ് നടപടി.
വിജിലൻസ് ലക്നൗ സെക്ടർ പോലീസ് സ്റ്റേഷനിലാണ് പ്രജാപതിയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസിൽ നേരത്തെ വിജിലൻസ് അന്വേഷണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. അന്വേഷണത്തിന്റെ വിശദാംശങ്ങൾ വിജിലൻസ് സർക്കാരിനെയും അറിയിച്ചിട്ടുണ്ട്.
അന്വേഷണത്തിൽ കോടികളുടെ അനധികൃത സ്വത്തുക്കൾ ഉള്ളതായാണ് വിജിലൻസിന്റെ കണ്ടെത്തൽ. ഇതിൽ കൂടുതലും ബിനാമി പേരിലാണ്. ബിനാമി പേരിൽ 21 വസ്തുവകകൾ പ്രജാപതിയ്ക്ക് ഉള്ളതായാണ് വിജിലൻസിന്റെ കണ്ടെത്തൽ. ഇതിന് പുറമേ അമേഠി, സുൽത്താൻപൂർ, പ്രതാപ്ഗണ്ഡ് തുടങ്ങിയ പ്രദേശങ്ങിൽ കുടുംബാംഗങ്ങളുടെ പേരിൽ കോടിക്കണക്കിന് രൂപയുടെ കൃഷി സ്ഥലങ്ങളും ഉണ്ട്.
പീഡനക്കേസിൽ അറസ്റ്റിലായ പ്രജാപതി 2017 മുതൽ ജയിൽ വാസം അനുഭവിച്ചുവരികയാണ്. ഇതിന് പുറമേ അഴിമതി കേസിൽ എൻഫോഴ്സ്മെന്റ് അന്വേഷണവും നേരിടുന്നുണ്ട്. സമാജ്വാദി സർക്കാരിന്റെ കാലത്ത് നടത്തിയ ഖനന അഴിമതി കേസിലാണ് എൻഫോഴ്സ്മെന്റ് പ്രജാപതിക്കെതിരെ കേസ് എടുത്തിരിക്കുന്നത്.
Comments