ചെന്നൈ: ക്ഷേത്രഭൂമിയിൽ കളക്ടറേറ്റ് നിർമ്മിക്കാനുള്ള സർക്കാർ ശ്രമം തടഞ്ഞ് കോടതി. മദ്രാസ് ഹൈക്കോടതിയാണ് കല്ലുകുറിച്ചി ജില്ലയിൽ നടന്നിരുന്ന കളക്ടറേറ്റിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ സ്റ്റേ ചെയ്തത്. ജസ്റ്റിസ് എം സത്യനാരായണൻ, ആർ ഹേമലത എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.
വീർചോളപുരം ശ്രീ നരീശ്വരർ ക്ഷേത്രത്തിന്റെ ഭൂമിയിലാണ് കളക്ടറേറ്റിന്റെ പ്രവർത്തനങ്ങൾ നടന്നത്. 1500 വർഷം പഴക്കമുള്ള ക്ഷേത്ര ഭൂമിയാണിത്. ക്ഷേത്ര സംരക്ഷണ പ്രവർത്തകനായ രംഗരാജൻ നരസിംഹൻ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് കോടതിയുടെ നടപടി. നരേശ്വര ക്ഷേത്രത്തിന്റെ 35 ഏക്കർ ഭൂമി തമിഴ്നാട് സർക്കാർ ഏറ്റെടുത്തിരുന്നുവെന്നും ഹിന്ദു മത ചാരിറ്റബിൾ എൻഡോവ്മെന്റ് വകുപ്പ് ഇതിന് അനുമതി നൽകിയതായും ഹർജിയിൽ പറയുന്നു. ഇക്കഴിഞ്ഞ സെപ്തംബർ 19 നാണ് സർക്കാർ ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. 1.98 കോടി രൂപയ്ക്കാണ് ഭൂമി വിറ്റതെന്നും ഹർജിയിൽ പറയുന്നു.
എച്ച്ആർ ആൻഡ് സിഇ നിയമ പ്രകാരം ട്രസ്റ്റികൾക്ക് മാത്രമെ ക്ഷേത്ര ഭൂമി വിൽക്കാനോ പാട്ടത്തിന് നൽകാനോ കഴിയൂ. എന്നാൽ ഇവിടെ ഭൂമി വിൽപ്പന നടത്തിയതിന് ശേഷമാണ് ട്രസ്റ്റിയുടെ അനുമതി തേടിയതെന്നും ഹർജിയിൽ ആരോപിക്കുന്നു. തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനി സ്വാമി ഒക്ടബോർ 23 ന് കളക്ടറേറ്റിന്റെ ശിലാസ്ഥാപന ചടങ്ങ് നടത്തിയിരുന്നു.
ഒക്ടോബർ 29 നാണ് ഭൂമി കൈമാറിയതിലെ എതിർപ്പുകൾ സംബന്ധിച്ച വാദം കേൾക്കുന്നതെന്നും രംഗരാജൻ വ്യക്തമാക്കി. അതേസമയം അപ്രോച്ച് റോഡ് മാത്രമാണ് നിർമ്മിച്ചതെന്നും മറ്റ് പ്രവർത്തനങ്ങൾ ഇതുവരെ ആരംഭിച്ചിട്ടില്ലെന്നും സർക്കാരിന് വേണ്ടി ഹാജരായ ജയപ്രകാശ് നാരായണൻ കോടതിയെ അറിയിച്ചു.
Comments