1971 ഡിസംബർ 4 . പൂർണചന്ദ്രനു ശേഷം രണ്ടാം ദിവസമായതിനാൽ തന്നെ നല്ല നിലാവുള്ള തണുപ്പുള്ള രാത്രി..കൊടുങ്കാറ്റിനു മുൻപുള്ള ശാന്തത പോലെ നിശ്ശബ്ദമാണ് അന്തരീക്ഷം.. മുംബൈയിൽ നിന്ന് ഏകദേശം ഇരുനൂറു നോട്ടിക്കൽ മൈലകലെ കാത്തുകിടക്കുകയാണ് ആറ് ജലയാനങ്ങൾ.
ഇന്ത്യൻ നാവികസേനയുടെ മുദ്രയുള്ള മൂന്ന് വിദ്യുത് ക്ലാസ് മിസൈൽ ബോട്ടുകളും ആന്റിസബ്മറൈൻ കോർവെറ്റുകളായ ഐഎൻഎസ് കാച്ചലിയും ഐഎൻഎസ് കിൽതാനും ഒപ്പം ഇന്ധന ടാങ്കറായ ഐഎൻഎസ് പോഷകുമായിരുന്നു ആ ജലയാനങ്ങൾ. സോവിയറ്റ് നിർമ്മിത സ്റ്റിക്സ് മിസൈലുകളായിരുന്നു ഐ.എൻ.എസ് നിപാത് , ഐഎൻഎസ് നിർഘാത് , ഐഎൻഎസ് വീർ എന്നീ മിസൈൽ ബോട്ടുകളുടെ ആവനാഴിയിൽ ശത്രുവിനെ ലക്ഷ്യമിട്ട് തയ്യാറായിരുന്നത്.
നിശ്ശബ്ദതയെ ഭേദിച്ച് റഷ്യൻ ഭാഷയിൽ സന്ദേശങ്ങളെത്തിയതോടെ ആറ് ജലയാനങ്ങളും ഇരുട്ടിനെ കീറുമുറിച്ച് മുന്നോട്ട് കുതിച്ചു. ഒരു മണിക്കൂർ കഴിഞ്ഞപ്പോഴേക്കും ശത്രു രാജ്യത്തിന്റെ പടക്കപ്പലുകൾ റഡാറുകളിൽ ദൃശ്യമായെങ്കിലും സ്റ്റിക്സ് മിസൈലുകൾക്ക് പറ്റിയ ഇരയല്ല എന്ന തിരിച്ചറിവിൽ അതൊഴിവാക്കി ഇന്ത്യയുടെ നാവിക വ്യൂഹം മുന്നോട്ട് പോയി.
സംശയാസ്പദമായ നീക്കങ്ങൾ ശ്രദ്ധയിൽ പെട്ടതോടെ പാകിസ്താൻ പട്രോളിംഗ് കപ്പലായ പിഎൻഎസ് ഖൈബർ ആക്രമണത്തിന് സജ്ജമായെങ്കിലും വൈകിപ്പോയിരുന്നു. രാത്രി പത്തേമുക്കാലോടെ ഐഎൻഎസ് നിർഘാത് ശത്രുകപ്പലിനെ ലക്ഷ്യമാക്കി ആദ്യ മിസൈൽ തൊടുത്തു. പാഞ്ഞുവന്ന പ്രകാശ ഗോളം തങ്ങളുടെ കപ്പലിലേക്ക് പതിക്കുന്നത് നിസ്സഹായരായി വീക്ഷിക്കാനേ ഖൈബറിലെ നാവികർക്ക് കഴിഞ്ഞുള്ളൂ. ആക്രമണം ഇന്ത്യൻ പോർവിമാനത്തിൽ നിന്നാണെന്ന് തെറ്റിദ്ധരിച്ച അവർ കൺട്രോൾ റൂമിലേക്ക് സന്ദേശമയച്ചതും അങ്ങനെയായിരുന്നു. ഇല്ലാത്ത പോർവിമാനങ്ങളെ ലക്ഷ്യമിട്ട് പാകിസ്താന്റെ വിമാന വേധ തോക്കുകൾ നിരന്തരം വെറുതെ വെടിവെച്ചു.
നിർഘാതിൽ നിന്ന് അടുത്ത മിസൈലും ഇതിനോടകം ലോഞ്ച് ചെയ്ത് കഴിഞ്ഞിരുന്നു. കൃത്യമായി തന്നെ ഖൈബറിൽ പതിച്ച മിസൈൽ അതിന്റെ ഇന്ധന ടാങ്കുകൾ തകർത്തിരുന്നു. മിനിറ്റുകൾക്കുള്ളിൽ തീഗോളമായിത്തീർന്ന ഖൈബർ പൂർണമായും തകർന്നടിഞ്ഞു. 268 പാക് നാവികർ ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടു.
കറാച്ചിക്ക് വടക്ക് പടിഞ്ഞാറായി കണ്ട മറ്റൊരു ലക്ഷ്യത്തെ ലാക്കാകി ഐഎൻഎസ് നിപാതിന്റെ തീയുണ്ടകൾ കുതിച്ചുപാഞ്ഞു. പാക് സൈന്യത്തിനായുള്ള ആയുധങ്ങളുമായി നങ്കൂരമിട്ടിരുന്ന എം.വി വീനസ് ചലഞ്ചറും അതിലുണ്ടായിരുന്ന ടൺ കണക്കിന് ആയുധങ്ങളും കത്തിയമർന്നു. വീനസ് ചലഞ്ചറിന് സുരക്ഷയ്ക്കായി കൂടെയുണ്ടായിരുന്ന പി.എൻ.എസ് ഷാജഹാൻ എന്ന ഡിസ്ടോയറിനും നിപാതിന്റെ മിസൈൽ ആഘാതമേറ്റു. ഉപയോഗശൂന്യമാകുന്ന വിധത്തിലായിരുന്നു ഷാജഹാനേറ്റ തകരാറ്.
ആകെ സംഭ്രമത്തിലായ പാക് സൈന്യത്തെ ഞെട്ടിച്ച് ഐ.എൻ.എസ് വീറും മിസൈൽ ലോഞ്ച് ചെയ്തു. പാകിസ്താന്റെ മൈൻ സ്വീപ്പറായ പി.എൻ.എസ് മുഹാഫിസായിരുന്നു ഇര. ഒരു സന്ദേശം പോലും അയയ്ക്കാനാകും മുൻപ് മുഹാഫിസ് കത്തിയമർന്നു. കറാച്ചി തുറമുഖത്തേക്ക് കുതിച്ച് പാഞ്ഞ നിപാത് മിസൈലയച്ച് പാക് നാവികസേനയുടെ എണ്ണ സംഭരണിക്ക് കൂടി തീകൊടുത്തതിനു ശേഷമാണ് മടങ്ങിയത്.
ഇന്ത്യൻ യുദ്ധക്കപ്പലുകളെ ലക്ഷ്യമിട്ട് പറന്ന പാക് പോർ വിമാനങ്ങൾ പക്ഷേ ബോംബിട്ടത് സ്വന്തം പടക്കപ്പലിനു തന്നെ. പാക് വ്യോമസേനയുടെ ബോംബിംഗിന് ഇരയായത് പാകിസ്താന്റെ പി.എൻ.എസ് സുൾഫിക്കർ എന്ന ഫ്രിഗേറ്റായിരുന്നു. ഇതിനോടകം തന്നെ ഇന്ത്യൻ പടക്കപ്പലുകൾ സുരക്ഷിതമായി സമുദ്രാതിർത്തി കടന്നിരുന്നു.
1971 ഡിസംബർ 3 ന് പാകിസ്താൻ ആരംഭിച്ച യുദ്ധം ഡിസംബർ പതിനാറിന് അവരായിത്തന്നെ അവസാനിപ്പിക്കാൻ അഭ്യർത്ഥിച്ചതിന് പിന്നിൽ ഡിസംബർ നാലിന് നടന്ന കറാച്ചി ആക്രമണം നിർണായക പങ്കു വഹിച്ചു. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം നടന്ന മികച്ച നാവിക ആക്രമണങ്ങളിലൊന്നായി ഓപ്പറേഷൻ ട്രിഡന്റിനെ ലോകം വാഴ്ത്തി. ഇതാണ് ഇന്ത്യൻ നാവികസേനാ ദിനമായി ഡിസംബർ 4 തെരഞ്ഞെടുത്തതിന്റെ ചരിത്രം..
Comments