ന്യൂഡൽഹി: ഇന്ത്യൻ ഭരണഘടനയുടെ ശിൽപി ഡോ.ബി.ആർ അംബേദ്കറുടെ ചിന്തകളും ആശയങ്ങളും ദശലക്ഷക്കണക്കിന് ആളുകൾക്ക് കരുത്ത് പകരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അംബേദ്കറുടെ 64-ആം ചരമവാർഷികദിനമായ ഇന്ന് അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
”മഹാനായ ഡോ. ബാബ സാഹിബ് അംബേദ്കറെ ഞാൻ സ്മരിക്കുന്നു, അദ്ദേഹത്തിന്റെ ആശയങ്ങളും ചിന്തകളും ദശലക്ഷക്കണക്കിന് ആളുകളെ ശാക്തീകരിക്കുന്നു. നമ്മുടെ രാജ്യത്തിനായുള്ള അദ്ദേഹത്തിന്റെ സ്വപ്നങ്ങൾ നിറവേറ്റാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്,”പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
ആഭ്യന്തരമന്ത്രി അമിത്ഷായും അംബേദ്കറിന് ആദരാഞ്ജലി അർപ്പിച്ചു. ബാബാസാഹേബിന്റെ ആശയങ്ങളെ പിന്തുടർന്ന് മോദി സർക്കാർ നിരാലംബരുടെ ക്ഷേമത്തിനായി അർപ്പണബോധത്തോടെ പ്രവർത്തിക്കുകയാണെന്നും അമിത്ഷാ പറഞ്ഞു.
അസ്പൃശ്യതയെന്ന മഹാവിപത്തിനെ ഇല്ലാതാക്കാൻ ജീവിതം സമർപ്പിച്ച നവോത്ഥാന നായകനായിരുന്നു അംബേദ്കർ . പീഡിതർക്കും മർദ്ദിതർക്കും വേണ്ടി പോരാടിയ സമർത്ഥനായ നീതിജ്ഞൻ . ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്‌ട്രത്തെ താങ്ങിനിർത്തുന്ന ഭരണ ഘടനയുടെ ശിൽപ്പി . ക്രാന്തദർശിയായ സാമൂഹ്യ പരിഷ്കർത്താവ് . 1956 ഡിസംബർ 6 ന് ആണ് അംബേദ്കർ ലോകത്തോട് വിടപറഞ്ഞത്. പാണ്ഡിത്യം നിറഞ്ഞ ചിന്താശക്തിയും പ്രയത്നശീലവും കൊണ്ട് സമൂഹത്തിനും രാഷ്‌ട്രത്തിനും പ്രേരണാ സ്രോതസായി മാറിയ ബി.ആർ അംബേദ്കറിന് ജനം ടിവിയുടെ പ്രണാമങ്ങൾ .















