പോയവാരത്തിലെ കായികവിശേഷങ്ങളുമായി ഗ്യാലറി വ്യൂ
ടി20 പരമ്പര നേടി ഇന്ത്യ
അവസാന ഓവര്‍ വരെ ആവേശം നിറഞ്ഞുനിന്ന രണ്ടാം ട്വന്റി 20 യില്‍ ജയം നേടി ഇന്ത്യ ഓസ്‌ട്രേലിയക്കെതിരെ ടി20 പരമ്പര നേടിയ ആഴ്ചയാണ് കടന്നുപോയത്. മൂന്നാം ടി20 തോറ്റെങ്കിലും കോഹ്ലിയുടെ ബാറ്റിംഗ് മികവ് ഇന്ത്യയക്ക് ടെസ്റ്റ് മത്സരങ്ങള്‍ക്ക് ആത്മവിശ്വാസം കൂട്ടുന്നു. രണ്ടാം ടി20യില്‍ അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ഹര്‍ദ്ദിക് പാണ്ഡ്യയുടെ പ്രകടനമാണ് ഇന്ത്യയ്‌ക്ക് ജയം സമ്മാനിച്ചത്. പുറത്താകാതെ 22 പന്തില്‍ 42 റണ്‍സാണ് ഹര്‍ദ്ദിക് നേടിയത്.
195 റണ്‍സ് വിജയലലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്‌ക്ക് ധവാന്‍ 52ഉം രാഹുല്‍ 30 റണ്‍സും നേടി അടിത്തറയിട്ടു. പിന്നീട് നായകന്‍ വിരാട് കോഹ്ലിയും തകര്‍ത്തടിച്ചതോടെ ഇന്ത്യന്‍ സ്‌കോര്‍ ഉയര്‍ന്നു 24 പന്തില്‍ നിന്ന് 40 റണ്‍സാണ് കോഹ്ലി നേടിയത്.
കരിയറിലെ രണ്ടാമത്തെ ടി20 മല്‍സരം കളിച്ച പേസര്‍ ടി നടരാജനാണ് രണ്ടു വിക്കറ്റുമായി ഇന്ത്യന്‍ ബൗളര്‍മാരില്‍ തിളങ്ങിയത്.
പരമ്പരയില്‍ രവീന്ദ്രജഡേജയുടെ മികവും ശ്രദ്ധനേടി. ആദ്യ ടി20യില്‍
23 പന്തില്‍ ഒരു സിക്സറും 5 ബൗണ്ടറികളുമടക്കം 44 റണ്‍സെടുത്ത ജഡേജയുടെ അവസാന ഓവറുകളിലെ തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യയ്‌ക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. 51 റണ്‍സുമായി രാഹുലും23 റണ്ഡസുമായി സഞ്ജു സാംസണും മികച്ച പിന്തുണ നല്‍കി.
ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പര ഡിസംബര്‍ 16-ാം തീയതി അഡ്‌ലെയ്ഡില്‍ പകല്‍ രാത്രി മത്സരമായി പിങ്ക് പന്തില്‍ അരങ്ങേറുകയാണ്. രോഹിത് ശര്‍മ്മയും ഇഷാന്ത് ശര്‍മ്മയും ടീമിലേക്ക് തിരികെ എത്തുമെന്ന പ്രതീക്ഷയാണ് ഏവര്‍ക്കും.
ചാമ്പ്യന്‍സ് ലീഗിലെ പ്രമുഖ ടീമുകള്‍ നോക്കൊട്ടിലേക്കുള്ള വഴിയിൽ
ഫുട്‌ബോള്‍ തട്ടകത്തില്‍ ചാമ്പ്യന്‍സ് ലീഗിന്റെ നോക്കൊട്ടിലേക്കുള്ള വഴിയിലാണ് പ്രമുഖ ടീമുകള്‍. മെസ്സിയും ക്രിസ്റ്റ്യാനോയും രണ്ടര വര്‍ഷങ്ങള്‍ക്ക് ശേഷം നേരിട്ട് ഏറ്റുമുട്ടിയപ്പോള്‍ ഇരട്ട ഗോളുമായി ജയം പോര്‍ച്ചുഗല്‍ താരത്തിനൊപ്പം നിന്നു. ലഭിച്ച രണ്ടു പെനാല്‍റ്റികളും ബാഴ്‌സലോണയുടെ വലയിലെത്തിച്ചാണ് റൊണാള്‍ഡോ താരമായത്.
കഴിഞ്ഞ മത്സരത്തില്‍ ബാഴ്സലോണയ്‌ക്ക് ഫെറന്‍കാവറോസിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്തിരുന്നു. ബാഴ്സലോണയ്‌ക്കായി അന്റോണിയോ ഗ്രീസ്മാന്‍ വീണ്ടും കളംനിറഞ്ഞതാണ് ആരാധകര്‍ക്ക് ആവേശമായത്. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഗ്രീസ്മാന്‍ ഗോള്‍ നേടി. കഴിഞ്ഞ മത്സരത്തില്‍ സ്പാനിഷ് ലീഗില്‍ ഒസാസുനയെ 4-0ന് തോല്‍പ്പിച്ചതിലും ഗ്രീസ്മാന്റെ സംഭാവന ഉണ്ടായിരുന്നു.
നോക്കൗട്ട് യോഗ്യത നേടി ബാഴ്സലോണയും യുവന്റസും
മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ജര്‍മ്മന്‍ ക്ലബ്ബായ ലീപ്‌സിഗിനോട് അടിതെറ്റ്ി പുറത്തുപോയതും വാര്‍ത്തയായി. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് മുന്‍ ചാമ്പ്യന്‍മാര്‍ തോല്‍വിയോടെ പുറത്തായത്. സ്വന്തം തട്ടകത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് കനത്ത തോല്‍വിക്ക് പുറകേയാണ് ലീപ്‌സെഗിനോടും അടിതെറ്റിയത്. ഫ്രഞ്ച് ലീഗിലെ ചാമ്പ്യന്മാരായ പി.എസ്.ജിയാണ് 3-1ന് യുണൈറ്റഡിനെ മുട്ടുകുത്തിച്ചത്. ഇരട്ടഗോളുകളോടെ ഇംഗ്ലീഷ് നിരയ്‌ക്കെതിരെ ബ്രസീലിയന്‍ താരം നെയ്മറാണ് യുണൈറ്റഡിന്റെ ഗോള്‍വല തകര്‍ത്തത്.
ചാമ്പ്യന്‍സ് ലീഗില്‍ റയല്‍ മാഡ്രിഡും ഭീഷണിയിലാണ്. കഴി്ഞ്ഞ മത്സരത്തില്‍ ഷാക്തര്‍ ഡോണ്‍സ്റ്റീക്കിനോടാണ് എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് സിദാന്റെ കുട്ടികള്‍ മുട്ടുകുത്തിയത്.
മറ്റ് മത്സരങ്ങളില്‍ ഇന്റര്‍ മിലാന്‍ രണ്ടിനെതിരെ മൂന്ന് ഗോളിന് മോണ്‍ഷെന്‍ഗ്ലാഡ്ബാഷിനെ തോല്‍പ്പിച്ചപ്പോള്‍ ഏക ഗോളിന് ലിവര്‍പൂള്‍ അജാക്സിനെ തോല്‍പ്പിച്ചു.
രണ്ടിനെതിരെ മൂന്ന് ഗോളിനായിരുന്നു ഇന്റര്‍ മിലാന്റെ ജയം. മോണ്‍ഷെന്‍ഗ്ലാഡ്ബാ ഷിനെയാണ് തോല്‍പ്പിച്ചത്. പരിക്കില്‍ നിന്നും മോചിതനായെത്തിയ റൊമേലൂ ലൂക്കാക്കുവെന്ന പ്രതിഭയുടെ ഇരട്ട ഗോള്‍ മികവിലാണ് ഇന്റര്‍ ജയിച്ചത്. മാറ്റിയോ ഡാര്‍മിയാനും ടീമിനായി ഗോള്‍ നേടി. ലിവര്‍പൂള്‍ അജാക്സ് മത്സരത്തില്‍ കര്‍ട്ടിസ് ജോനെസാണ് ഏക ഗോള്‍ നേടി പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാര്‍ക്ക് ജയം നല്‍കിയത്.
സമനിലയില്‍ കുരുങ്ങി ബയേണും അത്ലറ്റികോ മാഡ്രിഡും മാഞ്ചസ്റ്റര്‍ സിറ്റിയും
അഞ്ചാം ഘട്ട മത്സരത്തില്‍ സമനിലയില്‍ കുരുങ്ങി ബയേണും അത്ലറ്റികോ മാഡ്രിഡും മാഞ്ചസ്റ്റര്‍ സിറ്റിയും. ബയേണ്‍ അത്ലറ്റികോ മാഡ്രിഡ് മത്സരം ഒരോ ഗോളുകള്‍ പരസ്പരം അടിച്ചാണ് മടങ്ങിയത്.ജോ ഫെലിക്സിലൂടെ അത്ലറ്റികോ മാഡ്രിഡ് മുന്നിലെത്തിയെങ്കിലും നിര്‍ണ്ണായക പെനാല്‍റ്റി മുതലാക്കി ബയേണിനായി തോമസ് മുള്ളര്‍ സമനില പിടിച്ചു.
രണ്ടാം മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ ഗോളടിക്കാന്‍ എഫ്.സി പോര്‍ട്ടോ അനുവദിച്ചില്ല. മത്സരം ഗോള്‍ രഹിത സമനിലയിലാണ് അവസാനിച്ചത്. എന്നാലും ഗ്രൂപ്പ് ഘട്ടത്തിലെ വിജയങ്ങളിലൂടെ നോക്കൗട്ടില്‍ കടന്നതിന്റെ സന്തോഷത്തിലാണ് പെപ് ഗ്വാര്‍ഡിയോളയും ടീമും. മൂന്നാം മത്സരത്തില്‍ അത്ലാന്റ മിഡിലാന്റിനോട് തോല്‍ക്കാതെ രക്ഷപെട്ടു. 13-ാം മിനിറ്റില്‍ അലക്സാണ്ടര്‍ ഷോള്‍സിലൂടെ മിഡിലാന്റ് ലീഡ് നേടി. 79-ാം മിനിറ്റില്‍ ക്രിസ്റ്റിയന്‍ റൊമേറോ അത്ലാന്റയുടെ രക്ഷകനായി.
യുവേഫാ യൂറോപ്പാ ലീഗ്
യുവേഫാ യൂറോപ്പാ ലീഗ് അഞ്ചാം ദിന മത്സരത്തില്‍ സമനില വഴങ്ങി ടോട്ടനം. നായകന്‍ ഹാരീ കെയിനില്ലാതെ ഇറങ്ങിയ ടോട്ടനം ലാസ്‌ക്കിനെതിരെയാണ് ആവേശം നിറഞ്ഞ മത്സരത്തില്‍ 3-3ന് സമനില വഴങ്ങിയത്. ഇരുപകുതിയിലുമായിട്ടാണ് ടീമുകള്‍ ഗോളുകളടിച്ചത്.
42-ാം മിനിറ്റില്‍ പീറ്റര്‍ മിച്ചോറിയിലൂടെയാണ് ലാസ്‌ക് മുന്നിലെത്തിയത്. എന്നാല്‍ ആദ്യപകുതിയുടെ അധിക സമയത്ത് ടോട്ടനം ഗോള്‍ മടക്കി. ഗാരേത് ബെയിലാണ് സമനില പിടിച്ചത്. 56-ാം മിനിറ്റില്‍ ടോട്ടനത്തെ മുന്നിലെത്തിച്ച് സോന്‍ ഹ്യൂഹ് മിന്‍ 2-1ന്റെ ലീഡ് പിടിച്ചു. എന്നാല്‍ 84-ാം മിനിറ്റില്‍ ജോഹാന്നെസ്സിലൂടെ ലാസ്‌ക് സമനില ഗോള്‍ നേടി. കളിയുടെ ഗതി തിരിച്ചുകൊണ്ട് ടോട്ടനത്തിനായി ഡേലേ അല്ലി 86-ാം മിനിറ്റിലെ പെനാല്‍റ്റിയിലൂടെ ഇംഗ്ലീഷ് നിരയ്‌ക്ക് 3-2ന്റെ സമനില നല്‍കി. എന്നാല്‍ കളിയുടെ അവസാന നിമിഷം വിജയ സമാനമായ സമനില പിടിച്ചുകൊണ്ട് ലാസ്‌കിനായി മമോദു കാരാമോക്കു ഗോള്‍ നേടുകയായിരുന്നു.
യൂറോപ്പാ ലീഗില്‍ തകര്‍പ്പന്‍ ജയത്തോടെ ആഴ്സണല്‍
യുവേഫാ യൂറോപ്പാ ലീഗില്‍ തകര്‍പ്പന്‍ ജയത്തോടെ ആഴ്സണല്‍ ക്വാര്‍ട്ടറില്‍ കടന്നു. ഗ്രൂപ്പ് ബിയിലെ പോരാട്ടത്തിലാണ് ആഴ്സണലിന്റെ ഗംഭീരജയം. റാപ്പിഡ് വെയിനിനെയാണ് ഗണ്ണേഴ്സ് ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് എമിറേറ്റ്സ് സ്റ്റേഡിയത്തില്‍ തകര്‍ത്തുവിട്ടത്. ആഴ്സണലിനായി ലാകാസേറ്റേ ആദ്യ ഗോള്‍ നേടി. രണ്ടാം ഗോള്‍ പാബ്ലോ മാരിയുടെ വകയായിരുന്നു. എഡ്ഡീ നെറ്റിയ ആഴ്സണലിനായി മൂന്നാം ഗോള്‍ സ്വന്തമാക്കി. എമിലേ സ്മിത്ത് റോവി ജയം ആധികാരികമാക്കി ആഴ്സണലിനായി നാലാം ഗോളും എതിരാളികളുടെ വലിയിലെത്തിച്ചു.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ടോട്ടനത്തിന്റെ സര്‍വ്വാധിപത്യം
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ഈ ആഴ്ചത്തെ സൂപ്പര്‍ പോരാട്ടത്തില്‍ ടോട്ടനത്തിന്റെ സർവ്വാധിപത്യം. ആഴ്സണലിനെയാണ് തോൽപ്പിച്ചത്. ആഴ്സണല്‍ തോല്‍വികളും സമനിലയുമായി ലീഗ് പട്ടികയില്‍ താഴെ തുടരുകയാണ്. സൂപ്പര്‍ പോരാട്ടമെന്ന വിശേഷിപ്പിച്ച മത്സരത്തില്‍ ടോട്ടനം ഏകപക്ഷീയമായ രണ്ടുഗോളുകള്‍ക്കാണ് ആഴ്സണലിനെ വീഴ്‌ത്തിയത്.
ടോട്ടനം സര്‍വ്വാധിപത്യം നേടിയ പോരാട്ടത്തില്‍ കൊറിയന്‍ താരം സോന്‍ ഹ്യൂംഗ് മിന്നാണ് ആഴ്സണല്‍ വല ചലിപ്പിച്ചത്. നായകന്‍ ഹാരീ കെയിനാണ് രണ്ടാം ഗോളടിച്ചത്. കഴിഞ്ഞ ദിവസം യൂറോപ്പാ ലീഗില്‍ ദുര്‍ബലരായ റാപ്പിഡ് വിയനെ 4-1ന് തോല്‍പ്പിച്ച പ്രകടനത്തിന്റെ സമീപത്തെത്താന്‍ ഗണ്ണേഴ്സിന് കഴിഞ്ഞില്ല. അതിന് മുമ്പ് വൂള്‍വ്സിനോട് 2-1ന് തോറ്റതും ആഴ്സണലിനെ പിന്നാക്കം വലിച്ചിരിക്കുകയാണ്. 15-ാം സ്ഥാനത്തേക്കാണ് ആഴ്സണല്‍ വീണിരിക്കുന്നത്. 11 മത്സരം കഴിഞ്ഞപ്പോള്‍ അമ്പരപ്പിക്കുന്ന വിധം ആറു തോല്‍വികളാണ് ഗണ്ണേഴ്സ് ഏറ്റുവാങ്ങിയത്.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കിരീട പ്രതീക്ഷയുമായി ചെല്‍സിയും ലിവര്‍പൂളും
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കിരീട പ്രതീക്ഷയുമായി കുതിക്കുന്ന ചെല്‍സിയും നിലവിലെ ചാമ്പ്യന്മാരായ ലിവര്‍പൂളുമാണ് ഈ ആഴ്ചത്തെ പോരാട്ടങ്ങളില്‍ ആധികാരിക ജയങ്ങള്‍ സ്വന്തമാക്കിയത്.
ആദ്യമത്സരത്തില്‍ ചെല്‍സി ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ലീഡ്സിനെ തകര്‍ത്തപ്പോള്‍ ലിവര്‍പൂള്‍ മറുപടിയില്ലാത്ത നാലുഗോളുകള്‍ക്കാണ് വൂള്‍വ്സിനെ തോല്‍പ്പിച്ചത്. നാലാം മിനിറ്റില്‍ പാട്രിക് ബാംഫോഡാണ് ചെല്‍സിയെ ഞെട്ടിച്ച് ആദ്യം വല ചലിപ്പിച്ചത്. എന്നാല്‍ ഇരുപകുതികളിലുമായി മറുപടി ഗോള്‍മഴ തീര്‍ത്ത് ചെല്‍സി തിരിച്ചടിച്ചു. ഒലിവര്‍ ജിറൗദാണ് സമനില ഗോള്‍ അടിച്ചത്. കുര്‍ട്ട് സൗമ വിജയഗോളും സ്വന്തമാക്കി. ക്രിസറ്റ്യൻ പുലിസിച്ച് ജയം ആധികാരികമാക്കി മൂന്നാം ഗോളും സ്വന്തമാക്കി.
നിലവിലെ ചാമ്പ്യന്മാരായ ലിവര്‍പൂളിന്റെ ഉശിരന്‍ പ്രകടനമാണ് വൂള്‍വ്സിനെ വീഴ്‌ത്തിയത്. സൂപ്പര്‍താരം മുഹമ്മദ് സലയടക്കം മൂന്നുപേര്‍ക്കുമൊപ്പം വൂള്‍വ്സിന്റെ സെല്‍ഫ് ഗോളുമാണ് ലിവര്‍പൂളിന് ഗംഭീരജയം നല്‍കിയത്.
ഇറ്റാലിയന്‍ സിരി ഏയില്‍ നാപ്പോളിയും മിലാനും
ഇറ്റാലിയന്‍ സിരി ഏയില്‍ തകര്‍പ്പന്‍ ജയത്തോടെ നാപ്പോളിയും മിലാനും പോയിന്റ് നില മെച്ചപ്പെടുത്തി. ഇതിനിടെ മറ്റ് മൂന്ന് മത്സരങ്ങള്‍ സമനിലയില്‍ കലാശിച്ചു. നാപ്പോളി ക്രോട്ടോണയെ എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് തകര്‍ത്തപ്പോള്‍ മിലന്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് സാംപദോറിയയെ പരാജയപ്പെടുത്തി. മറ്റ് മത്സരങ്ങളില്‍ റോമ സാസുവോള, പാര്‍മ ബെനവെന്റോ, വെറോണ കാഗ്ലിയാരി പോരാട്ടങ്ങളെല്ലാം സമനിലയില്‍ പിരിഞ്ഞു. നാപ്പോളി ക്രോട്ടോണ മത്സരത്തില്‍ ലോറെന്‍സോ ഇന്‍സിഗ്‌നേ, ഹിര്‍വിംഗ് ലോസാനോ, ഡീഗോ ഡെമേ, ആന്ദ്രേ പെറ്റാഗ്‌ന എന്നിവരും ഗോളുകള്‍ നേടി. എ.സി.മിലാന്‍ 2-1നാണ് സാംപദോറിയയെ തോല്‍പ്പിച്ചത്. ഫ്രാങ്ക് കെസ്സേ ,സാമു കാസ്റ്റിലേജോയും സ്വന്തമാക്കി.
ജയിക്കാനാകാതെ കേരള ബ്ലാസ്റ്റേഴ്സ്
ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ നാലാം മത്സരത്തിലും ജയിക്കാനാകാതെ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി. ഫത്തോര്‍ഡ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ശക്തരായ എഫ്സി ഗോവ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്സിനെ തോല്‍പിച്ചത്. 90ാം മിനുറ്റില്‍ വിസെന്റെ ഗോമസാണ് കേരളത്തിന്റെ ഗോള്‍ കണ്ടെത്തിയത്. ഇഗോര്‍ ആംഗുലോ ഓര്‍ട്ടിസ് എന്നീ താരങ്ങള്‍ ഗോവയുടെ വിജയ ഗോളുകള്‍ നേടി. ഗോവ ആധിപത്യം കാട്ടിയ മത്സരത്തില്‍ ബ്ലാസ്റ്റേഴ്സും നിരവധി അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും എതിര്‍ പ്രതിരോധവും നിര്‍ഭാഗ്യവും വില്ലനായി. ലീഗില്‍ ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം തോല്‍വിയാണിത്. രണ്ടു സമനില അടക്കം നാലു മത്സരങ്ങളില്‍ നിന്ന് രണ്ടു പോയിന്റുമായി പോയിന്റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ് ടീം. ഡിസംബര്‍ 13ന് ഫത്തോര്‍ഡയിലെ ഇതേ വേദിയില്‍ ബെംഗളൂരു എഫ്സിക്കെതിരെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.
പാര്‍ത്ഥിവ് പട്ടേല്‍ ക്രിക്കറ്റില്‍ നിന്നും വിരമിച്ചു
ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ വിക്കറ്റ് കീപ്പറും ഓപ്പണിംഗ് ബാറ്റ്‌സ്മാനുമായിരുന്ന പാര്‍ത്ഥിവ് പട്ടേല്‍ ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. 19-ാം വയസ്സില്‍ ഇന്ത്യന്‍ കുപ്പായമിട്ട താരം 35-ാം വയസ്സിലാണ് വിടപറയുന്നത്. ടീം ഇന്ത്യയ്‌ക്കായി 25 ടെസ്റ്റും 39 ഏകദിനങ്ങളും 2 ടി20കളുമാണ് കളിച്ചത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കൊച്ചി ടസ്‌ക്കേഴ്‌സ്, മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു എന്നീ ടീമുകളുടെ ഭാഗമായിരുന്നു.
Comments