ചാമ്പ്യൻസ് ലീഗിൽ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരങ്ങൾ
സ്വന്തമാക്കി മുൻനിര ടീമുകൾ.
ബയേൺ മ്യൂണിച്ച്, റയൽ മാഡ്രിഡ്, അത്ലറ്റികോ മാഡ്രിഡ്്, മാഞ്ച്സ്റ്റർ സിറ്റി, എഫ്.സി പോർട്ടോ എന്നിവരാണ് ജയിച്ചത്. ഇന്റർ മിലാനെ ഗോൾരഹിത സമനിലയിൽ കുരുക്കി നാലാം സ്ഥാനത്തേക്ക് ഗ്രൂപ്പിൽ ഷാക്തർ മൂന്നാം സ്ഥാനത്തേക്ക് കയറി.
ബയേൺ ഗ്രൂപ്പ് എ പോരാട്ടത്തിൽ ലോകോമോട്ടീവ് മോസ്‌കോയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് തോൽപ്പിച്ചത്. നിക്കളാസ് സുലേയും എറിക് മാക്സിമുമാണ് ഗോളുകൾ നേടിയത്. ഗ്രൂപ്പിൽ ബയേണാണ് മുന്നിൽ. അതേ ഗ്രൂപ്പിലെ രണ്ടാം മത്സരത്തിൽ അത്ലറ്റികോ മാഡ്രിഡ് അതേ ഗോൾ വ്യത്യാസത്തിൽ സാൽസ്ബർഗിനെ തോൽപ്പിച്ചു. മരിയോ ഹെർമോസോ, യാന്നിക് കരാസ്‌കോ എന്നിവരാണ് അത്ലറ്റികോവിനായി ഗോൾ നേടിയത്.
ഗ്രൂപ്പ് ബിയിൽ റയൽ മാഡ്രിഡ് 2-0ന് മോൺചെൻഗ്ലാഡ്ബാഷിനെ തോൽപ്പിച്ചു. കരീം ബെൻസേമയുടെ ഇരട്ട ഗോളുകളാണ് റയലിന് വിജയമൊരുക്കിയത്. ഇതേ ഗ്രൂപ്പിൽ ഇന്റർ മിലാനെ ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്താക്കിക്കൊണ്ട് ഷാക്തർ ഗോൾരഹിത സമനിലയും പിടിച്ചു.
സ്പാനിഷ് ലീഗിൽ ബാഴ്സലോണയ്‌ക്ക് ജയം
സ്പാനിഷ് ലീഗിൽ ബാഴ്സലോണയ്‌ക്ക് ജയം. മെസ്സിയുടെ ഏക ഗോളിന് ലെവാന്റയേയാണ് തോൽപ്പിച്ചത്. ജയത്തോടെ ബാഴ്സ രണ്ടു സ്ഥാനം കയറി 8-ാം സ്ഥാനത്തെത്തി.
കളിയുടെ 76-ാം മിനിറ്റിലാണ് ലയണൽ മെസ്സി ഗോൾ നേടിയത്. ഡീ ജോംഗ് നൽകിയ പന്താണ് മെസ്സി വലയിലെത്തിച്ചത്. ലെവന്റായുടെ ഗോൾ കീപ്പർ അയ്റ്റർ ഫെർണാണ്ടസിന്റെ ചോരാത്ത കൈകളെ തകർക്കാനാകാതെ ബാഴ്സപ്പടയ്‌ക്ക് നിരാശരാകേണ്ടിവന്നു.
സിരി എയിൽ
സിരി എയിൽ ലൂകാക്കുവിന്റെ മികവിൽ ഇന്റർമിലാനും ക്രിസ്റ്റിയാനോ റൊണാൾഡോയുടെ മികവിൽ യുവന്റസും സിരി എയിൽ മികച്ച ജയം സ്വന്തമാക്കി. യുവന്റസ് 3-1ന് ജെനോവയേയും അതേ ഗോൾ വ്യത്യാസത്തിൽ ഇന്റർ കാഗ്ലിയാരിയേയും തോൽപ്പിച്ചു. സ്റ്റാർ സ്ട്രൈക്കർമാരായ റൊമേലൂ ലൂകാക്കു ഇന്റർ മിലാന് വേണ്ടിയും ക്രിസ്റ്റ്യാനോ യുവന്റസിനായും തിളങ്ങി. പൗളോ ഡീ ബാലയിലൂടെയാണ് യുവന്റസ് ആദ്യ ഗോൾ നേടിയത്. എന്നാൽ സമനില പിടിച്ച് ജെനോവ ലീഗ് ചാമ്പ്യന്മാരെ ഞെട്ടിച്ചു. കളിയുടെ രണ്ടാം പകുതിയിൽ കളം നിറഞ്ഞ ക്രിസ്റ്റ്യാനോ രണ്ടു പെനാൽറ്റികളും വലയിലെത്തിച്ച് ടീമിന് ആധികാരിക ജയം സമ്മാനിച്ചു.
ഇന്റർ മിലാൻ കാഗ്ലിയാരിയെയാണ് തോൽപ്പിച്ചത്. ആദ്യപകുതിയിൽ കാഗ്ലിയാരിയെ മുന്നിലെത്തിച്ച് റിക്കാഡോ സ്‌കോട്ടിൽ ഞെട്ടിച്ചു. എന്നാൽ രണ്ടാം പകുതിയിൽ മൂന്നു ഗോളുകൾ തിരിച്ചടിച്ച്് ഇന്റർ മിലാൻ കളി സ്വന്തമാക്കി. മിനിറ്റിൽ നിക്കോളോ ബറേല സമനില പിടിച്ചപ്പോൾ ഡാനിയെലോ അംബ്രോസിയോ വിജയഗോളും നേടി. പുറകേ റൊമേലു ലൂക്കാകു മൂന്നാം ഗോളും സ്വന്തമാക്കി.
ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ
ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഒന്നാം സ്ഥാനക്കാരുടെ കുതിപ്പ് തടഞ്ഞ് ക്രിസ്റ്റൽ പാലസ്. ഒപ്പം സതാംപ്ടണും ലെസ്റ്റർസിറ്റിയും ആഴ്ചയിലെ പോരാട്ടങ്ങൾ തങ്ങളുടേതാക്കി മാറ്റി . ടോട്ടനത്തോട് ഓരോ ഗോളടിച്ച് ക്രിസ്റ്റൽ പാലസ് സമനില പിടിച്ചപ്പോൾ സതാംപടണിനെ 3-0ന് ഷെഫ്ഫീൽഡും അതേ ഗോൾവ്യത്യാസത്തിൽ ബ്രൈറ്റണിനെ തോൽപ്പിച്ച് ലെസ്റ്ററും മുന്നേറി.
മികച്ച ഫോമിലുള്ള നായകൻ ഹാരീ കെയിൻ തിളങ്ങിയ മത്സരത്തിൽ ടോട്ടനത്തിനെ അവസാന നിമിഷത്തിലെ ഗോളിലൂടെയാണ് ക്രിസ്റ്റൽ പാലസ് സമനിലക്കുരുക്കിലാക്കിയത്. ജെഫ്രി സ്‌കുൾപ്പ് ക്രിസ്റ്റൽ പാലസിനായി വിജയസമാനമായ സമനില പിടിച്ചത്.
സതാംപ്ടൺ ഷെഫീൽഡിന്റെ വല മൂന്ന് തവണയാണ് ചലിപ്പിച്ചത്. ചെ ആദംസ് , സ്റ്റുവർട്ട് ആംസ്ട്രോംഗ്, നാഥാൻ അഡെ്മോണ്ട് എന്നിവർ ഗോളുകൾ നേടി.
ബ്രൈറ്റണിനെതിരെ ലെസ്റ്ററിന്റെ വിജയത്തിൽ ജെയിംസ് മാഡിസണിന്റെ ഇരട്ട ഗോളുകളാണ് കരുത്തുപകർന്നത്. ജാമിവാർഡി ലെസ്റ്ററിനായി രണ്ടാം ഗോൾ നേടി.
———————–
യുവേഫാ ചാമ്പ്യൻസ് ലീഗിന്റെ നോക്കൗട്ട് പട്ടിക പ്രഖ്യാപിച്ചു.
നറുക്കെടുപ്പി ലൂടെയാണ് ടീമുകളുടെ പട്ടിക പ്രഖ്യാപിച്ചത്. ബാഴ്സലോണയും പി.എസ്.ജിയും പരസ്പരം ഏറ്റുമുട്ടുമെന്നതാണ് ചാമ്പ്യൻസ് ലീഗിലെ ഇത്തവണത്തെ പ്രത്യേകത. കഴിഞ്ഞ തവണത്തെ റണ്ണേഴ്സ് അപ്പാണ് പാരീസ് സെന്റ് ജർമ്മൈൻ എന്ന പി.എസ്.ജി. ബാഴസയിലേക്ക് തിരികെ വരുമെന്ന് പ്രതീക്ഷിക്കുന്ന ബ്രസീലിൻ താരം നെയ്മറും മെസ്സിയും തമ്മിൽ ചാമ്പ്യൻസ് ലീഗിൽ ഏറ്റുമുട്ടുകയാണ്.
ബാലൻ ഡി ഓർ പുരസ്‌കാരം
കൊറോണ ബാധയിൽ കളിക്കളങ്ങൾ ഒഴിഞ്ഞു കിടന്നതുമൂലം ബാലൻ ഡി ഓർ പുരസ്‌കാരം ഒഴിവാക്കി ഫുട്ബോൾ ലോകം. എന്നാൽ പകരം സ്വപ്ന ഇലവൻ എന്ന ടീം പ്രഖ്യാപനത്തിലൂടെ താരങ്ങളെ ആദരിച്ചത്.
മൂന്ന് സെറ്റ് ടീമുകളെ ഒരുമിച്ച് പ്രഖ്യാപിച്ചുകൊണ്ട് ലോകത്തിലെ പ്രമുഖ താരങ്ങളെ പരമാവധി ഉൾപ്പെടുത്തിയിരിക്കുകയാണ്. ബാലൻ ഡി ഓർ ഡ്രീം ഇലവനിൽ പെലെയ്‌ക്കും മറഡോണയ്‌ക്കുമൊപ്പം ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ഇടംപിടിച്ചു. എക്കാലത്തേയും മികച്ച താരങ്ങളെന്ന അപൂർവ്വ നേട്ടമാണ് മെസ്സിക്കും റൊണാൾഡോയ്‌ക്കും ബാലൻ ഡി ഓർ നൽകിയിരിക്കുന്നത്. ആഗോളതലത്തിലെ 140 കളിഎഴുത്തുകാരായ മാദ്ധ്യമപ്രവർത്തകരാണ് ടീമിനെ തെരഞ്ഞെടുത്തത്.
റഷ്യയുടെ എക്കാലത്തേയും മികച്ച ഗോൾകീപ്പർ ലെവ് യാഷിനാണ് കീപ്പറായി ഇടം നേടിയത്. ഫുട്ബോൾ ഇതിഹാസങ്ങളായ ബ്രസീലിന്റെ പെലെയും അർജ്ജന്റീനയുടെ മറഡോണയും ടീമിലുണ്ട്. ഒപ്പം മെസ്സിയും, പോർച്ചുഗൽ താരം ക്രിസ്റ്റിയാനോ റൊണാൾഡോയും സ്ഥാനം നേടി. ബ്രസീലിന്റെ കഫുവും റൊണാൾഡോയും, ജർമ്മനിയുടെ ഫ്രാൻസ് ബെക്കൻബോവർ, ലോതർ മാത്തോയൂസ്, ഇറ്റലിയുടെ പൗളോ മാൾഡീനി, സ്പെയിനിന്റെ സാവി എന്നിവരാണ് സ്വ്പന ടീമിലുള്ള മറ്റ് സൂപ്പർതാരങ്ങൾ.
———————-
പൗളോ റോസി അന്തരിച്ചു.
ഇറ്റാലിയൻ ഫുട്ബോൾ ലോകത്തിന് സമ്മാനിച്ച കായിക പ്രതിഭ പൗളോ റോസി അന്തരിച്ചു. 1982ൽ രാജ്യത്തിന് ലോകകപ്പ് നേടിക്കൊടുത്തതിൽ നിർണ്ണായക പങ്ക് വഹിച്ച താരമാണ് പാബ്ലീറ്റോ എന്ന വിളിപ്പേരുള്ള റോസി. 64-ാം വയസ്സായിരുന്നു. സ്പെയിനിൽ നടന്ന ലോകകപ്പിലാണ് പൗളോ റോസി വീരനായകനായത്. പടിഞ്ഞാറൻ ജർമ്മനിക്കെതിരെ നടന്ന 1982ലെ ഫൈനലിൽ ഇറ്റലി 3-1നാണ് കിരീടം ചൂടിയത്. ഇതിൽ ആദ്യ ഗോൾ റോസിയുടെ വകയായിരുന്നു.
തോറ്റ് മടങ്ങേണ്ട അവസ്ഥയിൽ കേരളാ ബ്ലാസ്‌റ്റേഴ്‌സ്
തോറ്റ് മടങ്ങേണ്ട അവസ്ഥയിൽ കേരളാ ബ്ലാസ്‌റ്റേഴ്‌സ് ഏവരേയും രണ്ടാം സീസണിലും വീണ്ടും നിരാശപ്പെടുത്തിയിരിക്കുകയാണ്. സൂപ്പർ ലീഗിൽ ജയം അനിവാര്യമായ മത്സരത്തിൽ ബംഗളൂരു എഫ്.സിക്കെതിരെയാണ് ബ്ലാസ്‌റ്റേഴ്‌സ് തോറ്റത്. അഞ്ചു മത്സരങ്ങളിൽ രണ്ടു സമനിലയും മൂന്ന് തോൽവിയും പിണഞ്ഞ ബാസ്റ്റേഴ്‌സ് ഒൻപതാം സ്ഥാനത്താണ്. കേരളത്തിന് താഴെ ഒഡീഷയും എല്ലാവരേയും ഞെട്ടിച്ച് സ്റ്റാർ ക്ലബ്ബായ ഈസ്റ്റ് ബംഗാളും 11-ാം ടീമായി നിൽക്കുകയാണ്. അഞ്ച് മത്സരങ്ങൾ പൂർത്തിയാക്കിയ ബംഗളൂരു രണ്ടു വിജയവും മൂന്ന് സമനിലയുമായി തോൽവി അറിയാതെ നാലാം സ്ഥാനത്താണ്.
ഐ.എസ്.എല്ലിൽ മുംബൈ സിറ്റിയാണ് ഒന്നാം സ്ഥാനത്ത്. മികച്ച പ്രകടനത്തോടെ നോർ്ത്ത് ഈസ്റ്റ് യുണൈറ്റഡ് രണ്ടാം സ്ഥാനത്തും എടി.കെ മോഹൻ ബഗാൻ മൂന്നാം സ്ഥാനത്തുമാണ്. ഗോവയാണ് അഞ്ചാം സ്ഥാനത്തുള്ളത്.
ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് അഡ്‌ലെയ്ഡിൽ ആരംഭിച്ചു
ക്രിക്കറ്റ് വിശേഷങ്ങളിൽ ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം അഡ്‌ലെയ്ഡിൽ ആരംഭിച്ചു. പകൽ രാത്രി മത്സരത്തിൽ പിങ്ക് പന്താണ് ഉപയോഗിക്കുന്നത്. രോഹിത് ശർമ്മയും ഇഷാന്ത് ശർമ്മയും ഇല്ലാത്ത ഇന്ത്യൻ നിരയാണ് ആദ്യ രണ്ടു ടെസ്റ്റിലും ഇറങ്ങുന്നത്. രോഹിത് ശർമ്മ ഓസ്‌ട്രേലിയയിലെത്തിയെങ്കിലും ഇഷാന്തിന് ഇനിയും ഫിറ്റ്‌നസ് കാലാവധി പൂർത്തിയാക്കി ടീമിനൊപ്പം ചേരാനാകില്ലെന്ന അവസ്ഥയാണ്.
ആദ്യ ടെസ്്റ്റിൽ യുവതാരങ്ങളായ പൃഥ്വി ഷോ, മായങ്ക് അഗർവാൾ എന്നിവർക്കൊപ്പം വൃദ്ധിമാൻ സാഹയും അജിൻക്യാ രഹാനേയും ചേതേശ്വർ പൂജാരയും ഹനുമാ വിഹാരിയുമാണ് വിരാട് കോഹ്ലിക്കൊപ്പം ബാറ്റിംഗ് നിരയിലുള്ളത്. ഉമേഷ് യാദവും, മുഹമ്മദ് ഷമിയും, ജസ്പ്രീത് ബൂംറയും ആർ.അശ്വിനുമാണ് ബൗളിംഗിനെ നയിക്കുന്നത്.
ഓസ്‌ട്രേലിയൻ ഓപ്പൺ ഫെബ്രുവരി 8ന് ആരംഭിക്കും.
ഓസ്‌ട്രേലിയൻ ഓപ്പൺ ഫെബ്രുവരി 8ന് ആരംഭിക്കും. 2021ലെ ആദ്യ ഗ്രാൻഡ്സ്ലാമിനാണ് തുടക്കമാകുന്നത്. ഫെബ്രുവരി 8 മുതൽ 21വരെയാണ് നടക്കുക. പുരുഷ വിഭാഗം താരം റോജർ ഫെഡറർ പരിക്കുമൂലം കളിക്കുന്നില്ലെന്ന മുന്നേ അറിയിച്ചിട്ടുള്ളതിനാൽ ജോക്കോവിച്ചിനും നദാലിനും മികച്ച സാദ്ധ്യത തുറക്കുകയാണ്.ഈ വർഷം പുരുഷ വിഭാഗം കിരീടം നൊവാക് ജോകോവിച്ചാണ് ജയിച്ചത്. ഡോമിനിക് തീമിനെതിരെ ശരിക്കും വിയർത്താണ് ജയം പിടിച്ചെടുത്തത്. വനിതാ കിരീടം അമേരിക്കയുടെ സോഫിയാ കെനിനാണ് നേടിയത്. ഗ്രാബ്രിൻ മുഗുരേസയെയാണ് തോൽപ്പിച്ചത്.
Comments