ഫുട്‌ബോൾ ലോകത്ത് ലെവൻഡോവ്‌സികിയുടെ കരുത്തിന് അംഗീകാരം
ലോകഫുട്ബോളിലെ മികച്ചതാരമായി റോബർട്ട് ലെവൻഡോവസ്‌കിയെ തെരഞ്ഞെടുത്തു. ഫിഫയുടെ ഏറ്റവും മികച്ച ഫുട്ബോൾ ബഹുമതിയാണ് ബയേൺ മ്യൂണിച്ചിന്റെ സൂപ്പർതാരത്തെ തേടിയെത്തിയത്. ബാഴ്സലോണയുടെ ലയണൽ മെസ്സിയേയും യുവന്റസിന്റെ ക്രിസ്റ്റിയാനോ റൊണാൾഡോവിനേയും മറികടന്നാണ് പോളിഷ് താരത്തിന്റെ നേട്ടം.
കഴിഞ്ഞ ഒരു വർഷത്തെ പ്രകടത്തിൽ ലെവൻഡോവ്സ്‌കി 55 ഗോളുകളാണ് 47 മത്സരങ്ങളിൽ അടിച്ചുകൂട്ടിയത്. 32കാരനായ ലെവൻഡോവ്സ്‌കി ലീഗിലും ചാമ്പ്യൻസ് ലീഗിലും ടോപ് സ്‌കോററായിരുന്നു. ഈ സീസണിൽ മാത്രം 14 മത്സരങ്ങളിലായി 16 ഗോളുകൾ ബയേണിനായി ലെവൻഡോവ്സ്‌കി നേടിക്കഴിഞ്ഞു.
പെലെയുടെ റെക്കോഡ് തകർത്ത് ലയണൽ മെസി
ഫുട്ബോൾ ഇതിഹാസം പെലെയുടെ പതിറ്റാണ്ടുകളായി നിലനിന്ന റെക്കോഡ് തകർത്ത് ബാഴ്സലോണ സൂപ്പർ താരം ലയണൽ മെസി.റയൽ വല്ലാഡോലിഡിനെതിരെ ബാഴ്‌സ നേടിയ 3-0ന്റെ ജയത്തിനൊപ്പമാണ് മെസ്സിയുടെ 644-ാമത്തെ ചരിത്രഗോൾ പിറന്നത്. കഴിഞ്ഞ മത്സരത്തിൽ വലൻസിയക്കെതിരെ നേടിയ ഗോളോടെ ഒരു ക്ലബ്ബിനു വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമെന്ന പെലെയുടെ റെക്കോഡാണ് മെസി പങ്കിട്ടത്. ഇരുവരും ഒരു ക്ലബ്ബിനു വേണ്ടി 643 ഗോളുകൾ വീതമാണ് സ്വന്തമാക്കിയത്.
ബാഴ്സലോണയ്‌ക്ക് വേണ്ടി 17-ാം സീസണിലാണ് മെസി കളിക്കുന്നത്. 748 മത്സരങ്ങളിൽ നിന്നാണ് മെസി 643 ഗോളുകൾ അടിച്ചുകൂട്ടിയത്. വലൻസിയക്ക് എതിരെ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം മെസിയുടെ ഗോളിലാണ് ബാഴ്സ മത്സരത്തിലേയ്‌ക്ക് തിരിച്ചുവന്നത്. ആദ്യ പകുതി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ശേഷിക്കെയായിരുന്നു ഡൈവിംഗ് ഹെഡറിലൂടെ മെസിയുടെ ചരിത്ര ഗോൾ പിറന്നത്.
ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് വൻ തകർച്ച
ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് വൻ തകർച്ച. രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യ 36 റൺസിൽ എല്ലാവരും പുറത്തായി. ആദ്യ ഇന്നിംഗ്സിലെ ലീഡ് അടക്കം 90 റൺസ്് വിജയ ലക്ഷ്യം രണ്ടു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഓസീസ് നേടി. ഇന്ത്യ 1974 ന് ശേഷം 42 റൺസിന് താഴെ പോകുന്നത് ആദ്യമായാണ്.
ആദ്യ ഇന്നിംഗ്‌സിൽ തുടക്കത്തിലെ ബാറ്റിംഗ് തകർച്ചയിൽ നിന്നും നായകൻ വിരാട് കോഹ്ലിയുടെയും രഹാനയുടേയും മികവിലാണ് ഇന്ത്യ 244 റൺസ് എടുത്തത്. എന്നാൽ ഓസീസിനെ 191 പുറത്താക്കി ഇന്ത്യ 53 റൺസ് ലീഡ് നേടി. നാല് വിക്കറ്റ് നേടി അശ്വിന്റെ മികവിലാണ് ഇന്ത്യ ഓസീസിനെ തകർത്തത്. ഉമേഷ് യാദവ് മൂന്ന് വിക്കറ്റും ബുംറ 2 വിക്കറ്റും വീഴ്‌ത്തി. മൂന്നാം ദിവസം എല്ലാം മാറിമറിഞ്ഞു. ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സ്‌കോറിൽ ടീം ഇന്ത്യ പുറത്തായി 36 റൺസാണ് ആകെ എടുക്കാനായത്. അഞ്ചു വിക്കറ്റ് നേടിയ ഹേസൽവുഡും നാല് വിക്കറ്റ് നേടിയ പാറ്റ് കമ്മിൻസുമാണ് ഇന്ത്യയുടെ ബാറ്റിംഗ് നിരയെ തകർത്തത്. ഇന്ത്യൻ നിരയിൽ മായങ്ക് അഗർവാൾ 9, ഹനുമാവിഹാരി 8 എന്നിവരാണ് ഏറ്റവും അധികം റൺസ് നേടിയത്. 90 റൺസ് ലക്ഷ്യം മാത്യൂ വേഡ് 33 റൺസും ജോ ബേൺസ് 51 റൺസും നേടി അനായാസ ലക്ഷ്യം മറികടന്നു.
ടെസ്റ്റ് റാങ്കിംഗിൽ ബാറ്റ്സ്മാൻമാരുടെ പോരാട്ടം
ടെസ്റ്റ് റാങ്കിംഗിൽ ബാറ്റ്സ്മാൻമാരുടെ പോരാട്ടം കടുക്കുന്നു. ഓസ്ട്രേലിയയ്‌ക്കെതിരായ ഒന്നാം ടെസ്റ്റിൽ ഇന്ത്യ പരാജയപ്പെട്ടെങ്കിലും ഒന്നാം ഇന്നിംഗ്സിൽ നേടിയ അർദ്ധ സെഞ്ച്വറി കോഹ്ലിയെ തുണച്ചു. ഒന്നാം സ്ഥാനത്തുള്ള സ്മിത്തിന്റെ പോയിന്റ് ഇടിയുകയും ചെയ്തു.
888 പോയിന്റുമായി രണ്ടാം സ്ഥാനത്ത് തുടരുന്ന കോഹ്ലി സ്മിത്തുമായുള്ള അന്തരം 21 പോയിന്റാക്കി കുറച്ചു. ഇന്ത്യയ്‌ക്കെതിരെ ടെസ്റ്റിൽ നിറം മങ്ങിയെങ്കിലും സ്മിത്ത് ഒന്നാം സ്ഥാനത്ത് തുടരുകയാണ്.
ന്യൂസിലൻഡ് താരം കെയ്ൻ വില്യംസണാണ് കോഹ്ലിയ്‌ക്ക് പിന്നിൽ മൂന്നാം സ്ഥാനത്തുള്ളത്. കരിയറിലെ ഏറ്റവും ഉയർന്ന് പോയിന്റ്(839) സ്വന്തമാക്കിയ മാർക്കസ് ലബുഷെയ്ൻ നാലാം സ്ഥാനം തിരിച്ചുപിടിച്ചു.
കോഹ്ലിക്ക് ഈ സീസൺ റൺദാരിദ്ര്യത്തിന്റേത്
ഇന്ത്യൻ ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സ്‌കോറിന് ടീം പുറത്താകുന്നത് കാണേണ്ടിവന്ന കോഹ്ലിക്ക് ഈ സീസൺ റൺദാരിദ്ര്യത്തിന്റേതാണ്. അഡ്ലെയ്ഡ് ടെസ്റ്റിൽ ആദ്യ ഇന്നിംഗ്സിൽ 74 റൺസിൽ നിർഭാഗ്യം കൊണ്ട് പുറത്തായ കോഹ്ലി രണ്ടാം ഇന്നിംഗ്സിൽ വെറും നാലു റൺസിലാണ് പുറത്തായത്.
അന്താരാഷ്‌ട്ര കരിയറിലെ എല്ലാ സീസണിലും തിളങ്ങാറുള്ള കോഹ്ലിക്ക് ഒരു സെഞ്ച്വറിപോലും തികയ്‌ക്കാനാകാതെ പൂർത്തിയാക്കേണ്ടി വന്നിരിക്കുകയാണ്. ടീമിനൊപ്പം അടുത്ത മൂന്ന് ടെസ്റ്റിലും കോഹ്ലി ഇല്ലെന്നതും വിനയാകുന്നു. കൊറോണ കാരണം മാർച്ച് മാസം മുതൽ കളി നടക്കാതിരുന്നതും ലോകോത്തര താരമായ ഇന്ത്യൻ നായകന് തിരിച്ചടിയായി. ആകെ 9 ഏകദിനങ്ങളും 3 ടെസ്റ്റും 10 ടി20കളുമാണ് കോഹ്ലി ആകെ കളിച്ചത്.
2020 സീസൺ പൊതുവേ കോഹ്ലിക്ക് നല്ലതായിരുന്നില്ല. തുടർച്ചയായി 5 ഏകദിനങ്ങളിലാണ് തോൽവി പിണഞ്ഞത്. മൂന്നെണ്ണം ന്യൂസിലാന്റിനെതിരേയും രണ്ടെണ്ണം ഓസ്ട്രേലിയക്കെതിരേയും ഇന്ത്യ അടിയറവെച്ചു. 1981ൽ സുനിൽ ഗവാസ്‌ക്കറിന് ശേഷം അടുപ്പിച്ച് 5 ഏകദിനങ്ങൾ തോൽക്കുന്ന ആദ്യ ക്യാപ്റ്റനെന്ന ചീത്തപ്പേരും കോഹ്ലി നേടിയിരിക്കുകയാണ്.
ഗോൾവർഷത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡ്
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഗോൾവർഷത്തോടെ മുന്നേറി മാഞ്ചസ്റ്റർ യുണൈറ്റഡ്. ഇന്നലെ നടന്ന പോരാട്ടത്തിൽ ലീഡ്സിനെതിരെയാണ് യുണൈറ്റഡ് ആറ് ഗോളുകളടിച്ചത്. മത്സരം 6-2ന് മാഞ്ചസ്റ്റർ ടീം സ്വന്തമാക്കി. രണ്ടും മൂന്നും മിനിറ്റിൽ ഗോളുകൾ പിറന്നമത്സരത്തിൽ സ്‌കോട്ട് മക്ടോമിനേ, ബ്രൂണോ ഫെർണാണ്ടസ് , വിക്ടർ ലിൻഡോഫ്, ഡാനിയേൽ ജെയിംസ് , എന്നിവരാണ് ഗോൾ നേടിയത്. ജയത്തോടെ യുണൈറ്റഡ് 13 മത്സരങ്ങളിലായി 8 ജയങ്ങളോടെ 26 പോയിന്റുകൾ സ്വന്തമാക്കി മൂന്നാം സ്ഥാനത്തേക്ക് കയറി.
വേഗതയേറിയ ഗോൾ നേട്ടവുമായി എ.സി.മിലാൻ
ഇറ്റാലിയൻ ലീഗിലെ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ ഗോൾ നേട്ടവുമായി എ.സി.മിലാൻ. സാസുവോളക്കെതിരെയാണ് റെക്കോഡ് സമയത്തെ ഗോൾ പിറന്നത്. മത്സരത്തിൽ എ.സി.മിലാൻ 2-1ന് ജയം നേടി. മിലാൻ കൗമാര താരം റഫേൽ ലിയോയുടെ അതിശയകരമായ മുന്നേറ്റമാണ് കളിയിലെ ഞെട്ടിക്കുന്ന ഗോളിലേക്ക് നയിച്ചത്.
ആദ്യ വിസിൽ മുഴുക്കത്തോടെ നീങ്ങിയ ലിയോ ഗോൾ നേടിയത് ആറാം സെക്കന്റിലായിരുന്നു. സെർമിലാൻ കൊടുക്ക പാസ്സാണ് ലിയോ ഗോളാക്കിയത്. തുടർന്ന്
26-ാം മിനിറ്റിൽ മിലാന്റെ രണ്ടാം ഗോളും പിറന്നു. അലെക്സിസ് സാലീമേക്കേഴ്സാണ് ഗോൾ നേടിയത്. സാസുവോളോ 89-ാം മിനിറ്റിൽ ആശ്വാസ ഗോൾ നേടിയ ജോമിനിക്കോ ബെറാർഡിയാണ് ഗോളടിച്ചത്. ജയത്തോടെ നിലവിൽ ലീഗിൽ ഒന്നാം സ്ഥാനക്കാരായ മിലാന് 13 കളികളിൽ നിന്നായി 31 പോയിന്റുകളായി.സാസുവോളോ ആറാം സ്ഥാനത്താണ്.
ടോട്ടനത്തിന്റെ പ്രതീക്ഷകളെ തകർത്ത് ലെസ്റ്റർ
ലീഗിന്റെ മുൻ നിരയിലേക്ക് കയറാനുള്ള ടോട്ടനത്തിന്റെ പ്രതീക്ഷകളെ തകർത്ത് ലെസ്റ്റർ സിറ്റി. എതിരില്ലാത്ത രണ്ടു ഗോളിനാണ് ജാമി വാർഡിയും സംഘവും ഹാരീ കെയിനിന്റെ കരുത്തിനെ തടഞ്ഞത്. കളിയുടെ ആദ്യപകുതിയുടെ അധിക സമയത്ത് ലഭിച്ച പെനാൽറ്റിയാണ് ലെസ്റ്റർ ആദ്യം മുതലാക്കിയത്. വാർഡിയാണ് ടോട്ടനത്തിന്റെ വല ചലിപ്പിച്ചത്. 59-ാം മിനിറ്റിൽ ഗോളൊഴിവാക്കാൻ ടോട്ടനം നടത്തിയ ശ്രമം ഓൺ ഗോളിൽ കലാശിക്കുകയും ചെയ്തു. ആൽഡർ വീയേർഡിന്റെ ഗോളാണ് ടോട്ടനത്തിന് വിനയായത്.
ഇറ്റാലിയൻ ലീഗിൽ മികച്ച ജയവുമായി ടീമുകൾ
ഇറ്റാലിയൻ ലീഗിൽ നാപ്പോളി, ഇന്റർമിലാൻ, എ.സി.മിലാൻ, അത്‌ലാന്റ, യുവന്റസ് എന്നീ ടീമുകൾക്ക് മികച്ചജയം. യുവന്റസ് എതിരില്ലാത്ത നാലുഗോളിന് പാർമയെ തകർത്തു.റൊണാൾഡോയുടെ ഇരട്ടഗോളുകളാണ് കളി ആവേശമാക്കിയത്.എ.സി.മിലാൻ റെക്കോഡ് സമയത്തെ ഗോളോടെ സാസുവോളയെ 2-1ന് തോൽപ്പിച്ചപ്പോൾ ഇന്റർ മിലാൻ 2-1ന് സ്‌പേസിയയെ കീഴടക്കി, ലൂക്കാക്കുവും ഹക്കീമിയും ഗോളുകൾ നേടി. മറ്റ് മത്സരങ്ങളിൽ നാപ്പോളിയെ ലാസിയോ തോൽപ്പിച്ചപ്പോൾ എസി റോമയെ നാലു ഗോളുകൾക്ക് തകർത്ത് അത്‌ലാന്റ മികച്ച പ്രകടനം നടത്തി.
സ്പാനിഷ് ലീഗിൽ റയൽ മാഡ്രിഡിനും വിയ്യാ റയലിനും ജയം
സ്പാനിഷ് ലീഗിൽ റയൽ മാഡ്രിഡും വിയ്യാ റയലും ജയം നേടിയപ്പോൾ ബാഴ്‌സയെ വലൻസിയയും സെവിയയെ വല്ലാഡോലിഡും സമനില കുരുക്കിലാക്കി.
റയൽ മാഡ്രിഡ് 3-1നാണ് ഈബറിനെ തോൽപ്പിച്ചത്്. ബൻസേമയും മോഡ്രിച്ചും ലൂക്കാസും ഗോളുകൾ നേടി. ജെറാഡ് മറീനേയുടെ ഇരട്ട ഗോളുകളിലാണ് വിയാ റയൽ ജയം നേടിയത്.
വരാനിരിക്കുന്ന കായിക വിശേഷങ്ങൾ
ടീം ഇന്ത്യ രണ്ടാം ടെസ്റ്റിന് ക്രിസ്തുമസ്സിന്റെ പിറ്റേ ദിവസം മെൽബണിലിറങ്ങുകയാണ്. വിരാട് കോഹ് ലി മടങ്ങുന്നതിനാൽ അജിൻക്യാ രഹാനെയുടെ നായകത്വത്തിലാണ് ടീം ഇന്ത്യ കളിക്കുക. ഓപ്പണർമാരിൽ ആദ്യ ടെസ്റ്റിൽ തിളങ്ങാതിരുന്ന പൃഥ്വി ഷാക്ക് പകരം ശുഭ്മാൻ ഗില്ല് ഇറങ്ങുമെന്നാണ് സൂചന.
Comments