കട്ടക്ക്: ഒഡീഷയിലെ പുരീ ജഗന്നാഥ ക്ഷേത്രം ഭക്തർക്കായി തുറന്നുകൊടുത്തു. ഒൻപത് മാസങ്ങളുടെ ഇടവേള കഴിഞ്ഞാണ് ക്ഷേത്രം ഭക്തജനങ്ങൾക്കായി തുറന്നത്. ഇന്ന് രാവിലെ പ്രധാന പൂജകൾക്കായി തുറന്ന ക്ഷേത്രത്തിലേക്ക് ആദ്യം പ്രവേശിച്ചത് ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികളായിരുന്നു.വികാര ഭരിതമായ രംഗങ്ങൾക്കാണ് ക്ഷേത്രപരിസരം സാക്ഷിയായത്. നിയന്ത്രണങ്ങളോടെ നടന്ന ദർശനത്തിൽ ഭക്തർ കണ്ണീർ വാർത്തു കൊണ്ടാണ് തങ്ങളുടെ സന്തോഷം അറിയിച്ചത്.
കൊറോണ ലോക്ഡൗൺ പ്രഖ്യാപിക്കപ്പെട്ട ശേഷം മാർച്ച് മാസം തന്നെ ക്ഷേത്രം അടച്ചിരുന്നു. നിത്യപൂജകൾ മുടങ്ങാതിരിക്കാൻ ക്ഷേത്രത്തിലെ പൂജാരിമാരെയാണ് പ്രവേശിപ്പിച്ചിരുന്നത്.
പുരി ജഗന്നാഥ ക്ഷേത്രം രാവിലെ 4.59നാണ് തുറന്നുകൊടുത്തത്. മംഗളആരതി, അഭിഷേകം എന്നിവ ട്രസ്റ്റ് ഭാരവാഹികളും കുടുംബങ്ങളുടേയും സാന്നിദ്ധ്യത്തിൽ നടത്തിയതായി ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു. പന്ത്രണ്ടാം നൂറ്റാണ്ടിൽ പണിത ക്ഷേത്രത്തിൽ രഥോത്സവമാണ് പ്രധാനപ്പെട്ട ആഘോഷം. 26 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം ഭക്തരുടെ തിരക്കില്ലാതെയാണ് രഥയാത്ര ജൂണിൽ നടത്തപ്പെട്ടത്.
Comments