ന്യൂഡൽഹി : ബ്രിട്ടണിൽ അതിവേഗ വൈറസ് കണ്ടെത്തിയതോടെ വിമാനത്താവളങ്ങളിൽ യാത്രക്കാർക്ക് കൊറോണ പരിശോധന നിർബന്ധമാക്കി. വൈറസ് വ്യാപനം ആരംഭിച്ചതോടെ ബ്രിട്ടനിൽ നിന്നും മറ്റു രാജ്യങ്ങളിൽ നിന്നുമായി ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നവരുടെ എണ്ണവും വർദ്ധിച്ചു.
കഴിഞ്ഞ ദിവസം രാത്രി ബ്രിട്ടണിൽ നിന്നെത്തിയ അഞ്ഞൂറോളം യാത്രക്കാർക്കാണ് പെട്ടെന്ന് തന്നെ കൊറോണ പരിശോധന നടത്തേണ്ടിവന്നത്. പരിശോധന റിപ്പോർട്ട് ലഭിക്കാൻ ഏറെ സമയം യാത്രക്കാർ വിമാനത്താവളത്തിൽ ചിലവഴിച്ചു. എല്ലാ യാത്രക്കാരും റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമെ പുറത്ത് പോകാൻ പാടുള്ളൂ എന്ന് വിമാനത്താവളം അധികൃതർ നിർദ്ദേശിച്ചു. ഇതേ തുടർന്നാണ് യാത്രക്കാർക്ക് മണിക്കൂറുകളോളം കാത്തുനിൽക്കേണ്ടി വന്നത്.
500 യാത്രക്കാരുടെ നടപടി ക്രമങ്ങൾ പൂർത്തീകരിക്കാൻ താമസം വന്നതിനാലാണ് പരിശോധന റിപ്പോർട്ടുകൾ നൽകാൻ വൈകിയത് എന്ന അധികൃതർ അറിയിച്ചു. ഡിസംബർ 31 വരെ ബ്രിട്ടണിൽ നിന്നുമുള്ള വിമാന സർവ്വീസുകൾ റദ്ദാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നു. കഴിഞ്ഞ 10 ദിവസങ്ങളിൽ ബ്രിട്ടണിൽ നിന്നെത്തിയ 1088 പേർ ചെന്നൈയിൽ നിരീക്ഷണത്തലാണ്. 20 ഓളം പേർക്ക് കൊറോണ സ്ഥിരീകരിച്ചതായും റിപ്പോട്ടുകൾ പുറത്തുവന്നിട്ടുണ്ട്.
ബ്രിട്ടനിൽ കൊറോണ വൈറസിന്റെ പുതിയ വകഭേദം പടരുന്ന സാഹചര്യത്തിലാണ് രാജ്യം നിയന്ത്രണം ശക്തമാക്കിയത്. ഇതിന്റെ ഭാഗമായി വിമാനത്താവളങ്ങളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
Comments