കോട്ടയം : 28 വർഷങ്ങൾക്കിപ്പുറം നീതി ലഭിച്ച സിസ്റ്റർ അഭയ ഉറങ്ങുന്നതിവിടെയാണ് , ഉഴവൂർ അരീക്കര സെൻറ് റോക്കീസ് ക്നാനായ കത്തോലിക്ക പള്ളിയിലെ 119 നമ്പർ കല്ലറയിൽ . സംരക്ഷിക്കേണ്ടവരും , ചേർത്ത് പിടിക്കേണ്ടവരും ചേർന്ന് അവസാനിപ്പിച്ച ജീവിതം .
മാതാപിതാക്കൾ ജീവിച്ചിരുന്ന സമയത്ത് മകളുടെ ഓർമ്മകളുമായി അവർ എത്തുമായിരുന്നു ഈ കല്ലറക്കരികിൽ . ഇപ്പോൾ കാര്യമായി ആരും എത്താറില്ല. പിന്നീട് അഭയയുടെ കുടുംബം ഇവിടെനിന്ന് താമസം മാറിയിരുന്നു.
നീണ്ട നിയമ പോരാട്ടങ്ങൾ നടത്തിയ അഭയയുടെ പിതാവ് ഐക്കരക്കുന്നേൽ തോമസ് 2016 ജൂലൈ 24നും, മാതാവ് ലീലാമ്മ നവംബർ 21നും മരണമടഞ്ഞു. അഭയയുടേത് ആത്മഹത്യ ആണെന്ന് അന്വേഷണസംഘം പലകുറി പറഞ്ഞപ്പോളും തന്റെ മകൾ അത് ചെയ്യില്ലെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു ഇരുവരും. കോടതിയോടും നിയമത്തോടുമുള്ള വിശ്വാസം അവസാനം വരെ മുറുകെ പിടിച്ചായിരുന്നു ഇരുവരുടെയും പോരാട്ടം.
അഭയക്കേസിൽ പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തിയ ഇന്നലെ മാദ്ധ്യമപ്രവർത്തകരും ചില വിശ്വാസികളും കല്ലറയിലെത്തി. സെന്റ് ജോസഫ് കോൺഗ്രിഗേഷനിലെ കന്യാസ്ത്രീയും കോട്ടയം ബിസിഎം കോളജിൽ രണ്ടാം വർഷ പ്രീഡിഗ്രി വിദ്യാർഥിനിയുമായിരിക്കെ 1992 മാര്‍ച്ച് 27നാണ് അഭയയുടെ മരണം . കോളജിന് സമീപത്തുള്ള പയസ് ടെന്‍ത് കോണ്‍വെന്റ്ലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
Comments