മുംബൈ : ബിസിസിഐയുടെ പ്രതിഫല പട്ടികയിൽ ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയെ മറികടന്ന് പേസർ ജസ്പ്രീത് ബൂമ്ര. ഈ വർഷം ഏറ്റവുമധികം പ്രതിഫലം വാങ്ങിയ താരങ്ങളുടെ പട്ടികയിലാണ് ബൂമ്ര കോഹ്ലിയെക്കാൾ മുകളിലെത്തിയത്. ഓസിസ് പര്യടനത്തിലെ ബോക്സിംഗ് ഡേ ടെസ്റ്റ് നഷ്ടമായതോടെയാണ് കോഹ്ലി പട്ടികയിൽ രണ്ടാമതെത്തിയത്. ഇന്ത്യയുടെ സ്റ്റാർ ഓപ്പണർ രോഹിത് ശർമയ്‌ക്ക് ആദ്യ അഞ്ച് സ്ഥാനത്ത് ഇടംനേടാനായില്ല എന്നതാണ് കൗതുകകരം. പരിക്കിനെ തുടർന്ന് ഒട്ടേറെ മത്സരങ്ങളിൽ പുറത്തിരിക്കേണ്ടി വന്നതാണ് ഹിറ്റ്മാന് തിരിച്ചടിയായത്.
ഈ വർഷം തുടക്കത്തിൽ പരിക്ക് മാറി രാജ്യാന്തര ക്രിക്കറ്റിലേക്ക് മടങ്ങിവന്ന ബൂമ്രയ്‌ക്ക് പ്രതിഫലമായി ലഭിച്ചത് 1.38 കോടി രൂപയാണ്. എ+ കരാറിലുള്ള മൂന്ന് കളിക്കാരിൽ ഒരാളായ ബൂമ്ര വാർഷിക കരാർ തുക കൂടാതെ മത്സരങ്ങളിൽ നിന്നാണ് ഈ പ്രതിഫലം നേടിയത്. ഓരോ ടെസ്റ്റ് മത്സരത്തിനും 15 ലക്ഷമാണ് ലഭിക്കുന്നത്. ഏകദിന മത്സരങ്ങൾക്ക് ആറ് ലക്ഷവും. ടി 20 മത്സരങ്ങൾക്ക് മൂന്ന് ലക്ഷം രൂപയുമാണ് പ്രതിഫലം. ഇക്കഴിഞ്ഞ വർഷം നാല് ടെസ്റ്റുകളും ഒൻപത് ഏകദിനങ്ങളും 8 ടി20 മത്സരങ്ങളുമാണ് ബൂമ്ര കളിച്ചത്.
എന്നാൽ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി മൂന്ന് ടെസ്റ്റുകളും 9 ഏകദിനങ്ങളും പത്ത് ടി20 മത്സരങ്ങളുമാണ് കളിച്ചത്. ബൂമ്രയെക്കാൾ ഒരു ടെസ്റ്റ് മത്സരം കുറച്ചാണ് കോഹ്ലി കളിച്ചത്. അതിനാൽ പ്രതിഫലം 1.29 കോടിയായി കുറഞ്ഞു. ഒരു മത്സരം കൂടി കളിച്ചിരുന്നുവെങ്കിൽ കോഹ്ലി പട്ടികയിൽ ഒന്നാമതെത്തിയേനെ.
പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ള രവീന്ദ്ര ജഡേജയ്‌ക്ക് ലഭിച്ചത് 96 ലക്ഷം രൂപയാണ്. ഓസ്ട്രേലിയയ്‌ക്കെതിരായ പരമ്പരയിലെ രണ്ട് ടി20 മത്സരങ്ങൾ നഷ്ടമായില്ലായിരുന്നുവെങ്കിൽ ജഡേജയുടെ പ്രതിഫലം ഒരു കോടി കടന്നേനെ. പരിക്ക് മൂലമാണ് താരത്തിന് രണ്ട് മത്സരങ്ങളിൽ പുറത്തിരിക്കേണ്ടി വന്നത്. രണ്ട് ടെസ്റ്റുകളും 9 ഏകദിനങ്ങളും 4 ടി20 മത്സരങ്ങളുമാണ് ജഡേജ ഈ വർഷം കളിച്ചത്.















