സ്ത്രീ ശാക്തീകരണത്തിലൂടെ രാജ്യത്ത് മഹത്തായ പരിവർത്തനം സാധ്യമാക്കിയ ക്രാന്തിജ്യോതി സാവിത്രിബായ് ഫൂലെയുടെ 190-ാം ജന്മവാർഷികം വിപുലമായി ആഘോഷിച്ച് രാജ്യം. സാവിത്രിഫുലേയോടുള്ള ആദരസൂചകമായി മഹാരാഷ്‌ട്ര ഇന്ന് ബാലിക ദിനായി ആചരിക്കുന്നു.
1831 ജനുവരി 3 ന് മഹാരാഷ്‌ട്രയിലെ സതാര ജില്ലയിലെ നൈഗാവ് എന്ന ഗ്രാമത്തിലാണ് ക്രാന്തിജ്യോതി സാവിത്രിബായ് ഫൂലെ ജനിച്ചത്. ഭാരതത്തിലെ സ്ത്രീ ശാക്തീകരണത്തിനും വിദ്യാഭ്യാസത്തിനുമായി സധീരം പോരാടിയ സമൂഹ്യപരിഷ്ക്കർത്താവായിരുന്നു സാവിത്രി ഫൂലെ. 9 വയസ്സുള്ളപ്പോൾ 13കാരനായ ജ്യോതിറാവു ഫൂലെയുമായുള്ള വിവാഹം നടന്നു.വിവാഹശേഷം ജ്യോതിറാവുവിന്റെ പ്രോത്സാഹനത്തിലൂടെ സാവിത്രി ഫൂലെ സ്‌കൂൾ പഠനം പൂർത്തിയാക്കി.സ്‌കൂൾ അധ്യാപികയായി.
രാജ്യത്ത് സ്ത്രീകളുടെ അവകാശങ്ങൾക്കായി പോരാടിയ ആദ്യ വ്യക്തികളിൽ ഒരാളാണ് സാവിത്രി ബായ് ഫൂലെ. 1848 ൽ പൂനെയിലെ ഭീഡെ വാഡയിൽ പെൺകുട്ടികൾക്കായി സാവിത്രിഭായ് ഫൂലെ ആദ്യമായി സ്കൂൾ ആരംഭിച്ചു.വിദ്യാഭ്യാസം ചെയ്യാനവകാശമില്ലാതിരുന്ന ചമാർ, മഹർ, മാംഗ് തുടങ്ങിയ പിന്നാക്ക വിഭാഗങ്ങൾക്കായായിരുന്നു ഫൂലെയുടെ പ്രവർത്തനം. മൂന്നു വർഷങ്ങൾക്കിപ്പുറം 1851 ആയപ്പോഴേക്കും മൂന്ന് സ്കൂളുകൾ കൂടി സ്ഥാപിച്ചു. സ്ത്രീകളുടെ വിദ്യാഭ്യാസത്തെക്കുറിച്ച് സമൂഹത്തിൽ നിരന്തരം ബോധവത്ക്കരണം നടത്തി. സ്ത്രീ ശാക്തീകരണത്തിലൂടെ ഭാരതത്തിന്റെ വളർച്ചയാണ് ഫൂലെ സ്വപ്നം കണ്ടത്. എല്ലാ പരിശ്രമങ്ങൾക്കും പിറകിൽ ഭർത്താവ് ജ്യോതിറാവു ഫൂലെ ശക്തമായ പിന്തുണ നൽകി കൂടെ നിന്നു.
രാജ്യത്ത് അന്നുണ്ടായിരുന്ന സ്കൂളുകളിൽ ഭൂരിഭാഗവും ഉയർന്ന ജാതിക്കാരായ സ്ത്രീകൾക്ക് വേണ്ടിയാണെങ്കിലും ഫുലേയും ഭർത്താവും സമൂഹത്തിലെ പിന്നാക്ക ദലിത് വിഭാഗങ്ങൾക്കായാണ് സ്കൂളുകൾ തുറന്നത്. സ്റ്റൈപ്പന്റ് നൽകി സ്ത്രീകളെ സ്കൂളിൽ ചേരാൻ ഫൂലെ പ്രോത്സാഹിപ്പിച്ചു.
സ്ത്രീകളുടെ വിദ്യാഭ്യാസം മാത്രമല്ല , സതി, ബാലവിവാഹം, ജാതിവ്യവസ്ഥ തുടങ്ങിയ സാമൂഹിക അനീതികൾക്കെതിരെയും അവർ പോരാടി. ബലാൽസംഗത്തിനിരയായ സ്ത്രീകൾക്കും പെൺകുട്ടികൾക്കും ആയി ഒരു പരിചരണ കേന്ദ്രവും ആരംഭിച്ചു. സ്ത്രീകൾ ഒത്തുചേരുന്ന സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്ന ഒരു ‘മഹിള സേവാ മണ്ഡലും’ ഫൂലെ സ്ഥാപിച്ചു.സാമൂഹ്യപരിഷ്കർത്താവ് എന്ന നിലയിൽ മാത്രമല്ല എഴുത്തിലൂടെയും കവിതയിലൂടെയും ഫൂലെ സമൂഹത്തിന് വലിയ പ്രേരണയായി.
പ്ലേഗ് മഹാമാരി ലോകത്തെ ബാധിച്ചപ്പോൾ നിരവധി ആളുകളെ സഹായിക്കാനായി ഫൂലെ മുൻ നിരയിൽ നിന്നു പ്രവർത്തിച്ചു. രോഗികളെ സഹായിക്കുന്നതിനായി 1897 ൽ മകൻ യശ്വന്തിനൊപ്പം ഒരു ക്ലിനിക്കും ആരംഭിച്ചു. 1897 മാർച്ച് 10 ന് പ്ലേഗ് ബാധിച്ചാണ് അവർ അന്തരിച്ചത്.
സ്ത്രീകൾ വിദ്യാഭ്യാസം നേടാൻ പോലും ചിന്തിക്കാതിരുന്ന ഒരു കാലത്ത് വിദ്യാഭ്യാസം നേടുകയും മറ്റ് സ്ത്രീകൾക്ക് വിദ്യ പകർന്നു നൽകുകയും ചെയ്ത ഭാരതത്തിന്റെ തേജസ്വിയായ മകൾക്ക് ജനം ടിവിയുടെ പ്രണാമം
Comments