ന്യൂഡൽഹി : പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധത്തിന്റെ മറവിൽ ഡൽഹിയിൽ വ്യാപക കലാപം അഴിച്ചുവിട്ട സംഭവത്തിൽ അറസ്റ്റിലായ പ്രതികളുടെ ജുഡീഷ്യൽ കസ്റ്റഡി കാലാവധി നീട്ടി. 14 ദിവസത്തേക്കാണ് ജെഎൻയു വിദ്യാർത്ഥികളായ ഷർജീൽ ഇമാം, ഉമർ ഖാലിദ്, ആസിഫ് ഇക്ബാൽ തൻഹ എന്നിവരുൾപ്പെടെയുള്ള പ്രതികളുടെ കസ്റ്റഡി കാലാവധി നീട്ടിയത്. ജനുവരി 19 ന് പ്രതികളെ വീണ്ടും കോടതിയിൽ ഹാജരാക്കും.
യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത പ്രതികളെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് തിങ്കളാഴ്ച അഡീഷണൽ സെഷൻസ് കോടതിയിൽ ഹാജരാക്കിയിരുന്നു. ഇതേ തുടർന്നാണ് വീണ്ടും ഇവരുടെ കസ്റ്റഡി കാലാവധി നീട്ടിയത്. തനിക്കെതിരായ കുറ്റപത്രത്തിന്റെ സോഫ്റ്റ് കോപ്പി വേണമെന്ന് ആവശ്യപ്പെട്ട് ഉമർ ഖാലിദ് നൽകിയ അപേക്ഷയും കോടതി പരിഗണിച്ചു. ചുമത്തിയിരിക്കുന്ന കുറ്റങ്ങളെക്കുറിച്ച് വ്യക്തമായി അറിയില്ലെന്നും, അനാവശ്യമാണ് വിചാരണ നേരിടുന്നതെന്നും ചൂണ്ടിക്കാട്ടിയാണ് കുറ്റപത്രം ആവശ്യപ്പെട്ടത്.
അഭിഭാഷകനെ കാണാൻ പോലീസ് ഉദ്യോഗസ്ഥർ അനുവദിക്കുന്നില്ലെന്ന് ് അതാർ ഖാൻ കോടതിയിൽ ആരോപിച്ചു. ജയിൽ വാസത്തിനിടെ രണ്ട് പ്രാവശ്യം വൈദ്യ പരിശോധനയ്‌ക്ക് വിധേയനാകുകയും, നിരീക്ഷണത്തിൽ പോകുകയും ചെയ്തിരുന്നു. ഈ കാലയളവിൽ അഭിഭാഷകനുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് പോലീസ് അനുവദിച്ചിരുന്നില്ലെന്നും ഖാൻ കോടതിയിൽ പറഞ്ഞു.
ഉമർഖാലിദിന്റെ ആവശ്യം പരിഗണിച്ച കോടതി കുറ്റപത്രത്തിന്റെ സോഫ്റ്റ് കോപ്പി നൽകാൻ ഉത്തരവിട്ടു. അടുത്ത തവണ വീഡിയോ കോൺഫറൻസിംഗ് വഴി പ്രതികളെ ഹാജരാക്കിയാൽ മതിയെന്നും നിർദ്ദേശിച്ചു.
Comments