മിലാൻ: ഇറ്റാലിയൻ ലീഗിൽ ഇന്റർ മിലാനും നാപ്പോളിക്കും അപ്രതീക്ഷിത പരാജയം. ഇന്നലെ നടന്ന പോരാട്ടത്തിൽ ഇൻർ മിലാൻ സാംപദോറിയയോടും നാപ്പോളി സ്‌പേസിയയോടുമാണ് പരാജയപ്പെട്ടത്. ഇരു ടീമുകളും ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് തോൽവി ഏറ്റുവാങ്ങിയത്. മറ്റ് മത്സരങ്ങളിൽ ലാസിയോയും റോമയും ജയം നേടിയപ്പോൾ ഉദിനീസ ബൊലോഗ്ന മത്സരം രണ്ടു ഗോളുകൾ വീതമടിച്ച് സമനിലയിൽ പിരിഞ്ഞു.
ഇന്റർ മിലാനെതിരെ സാംപദോറിയ തുടക്കം മുതലേ ലീഡ് നിലനിർത്തി. 23-ാം മിനിറ്റിലെ പെനാൽറ്റി ഗോളാക്കി അന്റോണിയോ കാന്ദ്രേവയാണ് ലീഡ് നേടിയത്. കീറ്റ ഡിയാവോ 38-ാം മിനിറ്റിൽ ലീഡ് 2-0 ആക്കി ഉയർത്തി. രണ്ടാം പകുതിയിൽ ആക്രമണം ശക്തമാക്കിയെങ്കിലും സ്റ്റെഫാൻ ഡേ റിജ്ജിന്റെ ഗോളു മാത്രമാണ് 65-ാം മിനിറ്റിൽ മിലാന് ആശ്വാസമായത്.
രണ്ടാം മത്സരത്തിൽ നാപ്പോളിയെ സ്‌പേസിയയാണ് തോൽപ്പിച്ചത്.ആദ്യ പകുതിയിൽ ഇരുടീമുകളും പ്രതിരോധം ശക്തമാക്കിയതിനാൽ ഗോളുകൾ പിറന്നില്ല. രണ്ടാം പകുതിയുടെ 58-ാം മിനിറ്റിൽ ആേ്രന്ദ പെറ്റാഗ്നയിലൂടെ നാപ്പോളി മുന്നിലെത്തിയെങ്കിലും ലീഡ് തുടരാനായില്ല. 68-ാം മിനിറ്റിലെ പെനാൽറ്റി വലയിലാക്കി സ്‌പേസിയക്കായി എംബാലാ സോള സമനില പിടിച്ചു. 81-ാം മിനിറ്റിൽ തോമസോ പൊബേഗ വിജയഗോളും നേടി.
Comments