മിലാൻ: ഇറ്റലിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിചാരണ ശ്രദ്ധനേടുന്നു. കുപ്രസിദ്ധ മാഫിയ സംഘങ്ങൾക്കെതിരായ കേസ്സിലെ കോടതി നടപടിയാണ് സമാനതകളില്ലാത്ത വിധം വിപുലമായി മാറുന്നത്. 355 പേർ സംശയത്തിന്റെ നിഴലിലായ കേസ്സിലാണ് വിചാരണ നടക്കുന്നത്. 900 സാക്ഷികളും വിചാരണ സമയത്ത് ഹാജരായി. ഒരേ കേസ്സായതിനാൽ എല്ലാവരേയും ഉൾക്കൊള്ളാനായി മേശയും കസേരകളും മൈക്കുകളുമടക്കം സജ്ജീകരിച്ച ഒരു കാൾ സെന്ററിലാണ് ഇറ്റലി കോടതി നടപടികളാരംഭിച്ചിരിക്കുന്നത്. തെക്കൻ ഇറ്റലിയിലെ കലാബ്രിയയിലാണ് സംഭവം.
വിചാരണ പൂർത്തിയാകുന്നതിന് രണ്ടു വർഷമെടുക്കുമെന്നാണ് കണക്കുകൂട്ടുന്നത്. എൻഗ്രാൻഗേറ്റാ എന്ന സംഘത്തിലുള്ളവരാണ് പ്രതികളായിട്ടുള്ളത്. ഇവരുടെ മയക്കുമരുന്ന് കേസ്സുകൾ, അതുമായി ബന്ധപ്പെട്ട തട്ടിക്കൊണ്ടുപോകൽ, കൊലപാതകങ്ങൾ, പണം തട്ടിപ്പ് എന്നിവയാണ് കോടതിക്ക് മുന്നിലുള്ളത്. തെക്കൻ അമേരിക്കയിൽ നിന്നും യൂറോപ്പിലെ വിവിധ സ്ഥലങ്ങളിലേക്ക് മയക്കുമരുന്ന് എത്തിക്കുന്ന വൻ മാഫിയാ സംഘമാണ് കേസ്സിലുള്ളത്. ഇറ്റലിയുടെ ചരിത്രത്തിൽ ഇതിന് മുമ്പ് 1986 മുതൽ 1992 വരെ നീണ്ടു നിന്ന വിചാരണയാണ് നടന്നിട്ടുള്ളത്. അന്നത്തെ പ്രതികളെല്ലാം കോസാ നോസ്ട്രാ എന്ന കുടുംബത്തിൽപ്പെട്ടവരാണ്.
Comments