ന്യൂഡൽഹി: കൊറോണ വൈറസ് ബാധ ഭാവിയിൽ സാധാരണ ജലദോഷപ്പനി പോലെ സീസണലായി അവശേഷിക്കുമെന്ന് ഗവേഷകർ. മനുഷ്യരിൽ സാധാരണ കാണുന്ന ജലദോഷത്തിന് കാരണമാകുന്ന വൈറസുകളോട് കൊറോണ വൈറസിന് സാമ്യമുള്ളതായി ഗവേഷകർ നടത്തിയ പരീക്ഷണത്തിൽ കണ്ടത്തി. തുടർന്നാണ് ഇത്തരമൊരു റിപ്പോർട്ടിലേക്ക് ഗവേഷകരെത്തിയത്.
മൂന്ന് മുതൽ അഞ്ച് വയസുവരെ പ്രായമുള്ള കുട്ടികളെ ബാധിക്കുന്ന ഒരു സാധാരണ കുട്ടിക്കാല രോഗമായി കൊറോണയ്ക്ക് കാരണമാകുന്ന സാർസ് കൊവ് 2 വൈറസ് ബാധ മാറുമെന്നാണ് പഠനം സൂചിപ്പിക്കുന്നത്. സയൻസ് ജേർണലിൽ ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
സാധാരണ ജലദോഷമുണ്ടാക്കുന്ന നാല് തരം കൊറോണ വൈറസുകളിലും കൊറോണ രോഗ ബാധയ്ക്ക് കാരണമായ സാർസ് കോവ് 2വിലും നടത്തിയ പരീക്ഷണത്തിൽ നിന്നാണ് ഗവേഷകർ ഇത്തരമൊരു നിഗമനത്തിലെത്തിയത്. ജലദോഷത്തിന് കാരണമാകുന്ന നാല് കൊറോണ വൈറസുകൾ വളരെക്കാലമായി മനുഷ്യരിൽ കാണാറുണ്ട്. എല്ലാവരും ചെറുപ്പത്തിൽ തന്നെ രോഗബാധിതരാണെന്നും ഗവേഷകർ അഭിപ്രായപ്പെട്ടു.
കൊറോണ വാക്സിൻ ആളുകളിലുണ്ടാക്കുന്ന രോഗപ്രതിരോധ ശേഷിയെ ആശ്രയിച്ചായിരിക്കും ഈ മാറ്റമെന്നും പഠനത്തിൽ പറയുന്നു. കൊറോണയ്ക്കെതിരെ സുരക്ഷിതമായ വാക്സിൻ ആദ്യ ഘട്ടങ്ങളിൽ ലക്ഷക്കണക്കിന് ആളുകളുടെ ജീവൻ രക്ഷിക്കുമെങ്കിലും വൈറസ് ബാധ സാധാരണ പകർച്ചവ്യാധി മാത്രമായി അവശേഷിച്ചാൽ തുടർച്ചയായുള്ള വാക്സിനേഷന്റെ ആവശ്യമില്ലെന്നും ഗവേഷകർ ലേഖനത്തിൽ വ്യക്തമാക്കുന്നു.
Comments